Monday, February 27, 2023 4:13 AM IST
വിദ്യാര്‍ഥി നേതാവ്, അധ്യാപകന്, അഭിഭാഷകന്, വിദ്യാഭ്യാസചിന്തകന്‍, ഗ്രന്ഥകാരന്, പത്രപ്രവര്ത്തകന്, കര്‍ഷകനേതാവ്, സ്വാതന്ത്ര്യസമര സേനാനി, ഗാന്ധിയന്‍, ഭരണഘടനാ നിര്‍മ്മാണസഭയുടെ അധ്യക്ഷന്‍ എന്നീ വഴികള്‍ പിന്നിട്ടാണ് രാജേന്ദ്രപ്രസാദ് പ്രഥമ രാഷ്ട്രപതി എന്ന ഔന്നത്യത്തിലെത്തിയത്. വീരപോരാളിയുടെ പരിവേഷവുമായി ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയ മഹാത്മാഗാന്ധിയുടെ മാസ്കരികവശ്യതയില് അലിഞ്ഞുചേര്‍ന്നാണ് യുവാവായ രാജേന്ദ്രപ്രസാദ് സ്വാതന്ത്ര്യ സമരാഗ്നിയിലേക്ക് എടുത്തു ചാടിയത്.
സമരഭടൻ
1916ല്‍ നടന്ന ലക്നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ആദ്യമായി ഗാന്ധിജിയെ നേരില്‍ കണ്ടു. അടുത്തവര്‍ഷം ചമ്പാരനില്‍ നീലം കര്‍ഷകര്‍ക്കുവേണ്ടി ഗാന്ധിജി നടത്തിയ ഐതിഹാസിക പ്രക്ഷോഭത്തില്‍ പങ്കെടുത്തതോടെ നാടിന്റെ മോചനമാണ് തന്റെ നിയോഗമെന്ന് രാജേന്ദ്രപ്രസാദ് ഉറപ്പിച്ചു. കോണ്‍ഗ്രസ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചതോടെ സമരഭടന്മാരിലൊരാളായി മാറി. സമ്പന്നതയുടെ മടിത്തട്ടില്‍ തന്നെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന അഭിഭാഷകവൃത്തിയും യൂണിവേഴ്സിറ്റി പ്രഫസര്‍ സ്ഥാനവും ഉപേക്ഷിച്ചുകൊണ്ടായിരുന്ന ഈ സാഹസം. തുടര്‍ന്നങ്ങോട്ട് പോരാട്ടങ്ങളുടെയും ജയില്‍വാസങ്ങളുടെയും നീണ്ടനാളുകള്‍.
ജയില്‍വാസത്തിനിടയില്‍ ജവഹർലാൽ നെഹ്റു അക്ഷരങ്ങളിലൂടെ ഇന്ത്യയെ കണ്ടെത്തിയതുപോലെ മൂന്നു വര്‍ഷം നീണ്ട ജയില്‍ വാസത്തിലാണ് ഡോ. രാജേന്ദ്രപ്രസാദ് ആത്മകഥ എഴുതിയത്. ഗാന്ധിപാദങ്ങളില്‍ ചമ്പാരനിലെ സത്യഗ്രഹം, വിഭക്തഭാരതം എന്നിവയാണ് മറ്റു പ്രധാന രചനകള്‍. ദേശ് എന്ന ഹിന്ദി വാരികയുടെ സ്ഥാപക പത്രാധിപരായിരുന്നു. 1906 ല്‍ ബീഹാറി സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് എന്ന പേരില്‍ രാജ്യത്തെ ആദ്യത്തെ വിദ്യാര്‍ഥി സംഘടനയ്ക്ക് രൂപം നല്കിയ അദ്ദേഹം പിന്നീട് സര്‍വ്വകലാശാലാ അധ്യാപകനും പ്രഫസറും പ്രിന്‍സിപ്പലുമായി ഉയര്‍ന്നു. ഭരണഘടനാ നിര്‍മ്മാണസഭയുടെ അധ്യക്ഷനെന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ രൂപ കല്പനയില് ഡോ. രാജേന്ദ്രപ്രസാദ് നല്കിയ ദിശാസൂചകങ്ങള്‍ അവിസ്മരണീയങ്ങളാണ്.
ജീവിതത്തിലെ യാദൃച്ഛികതകള്‍
പ്രഥമ രാഷ്ട്രപതിയുടെ ജീവിതത്തിലെ ചില യാദൃച്ഛികതകള്‍ നോക്കുക: 1884 ഡിസംബര്‍ 3ന് ബംഗാളിലെ സെരാദെയില് ജനിച്ച രാജേന്ദ്രപ്രസാദ് 13-ാം വയസില്‍ രജ്വാന്ഷിദേവിയെ വിവാഹം ചെയ്തു. അദ്ദേഹം രാഷ്ട്രപതി സ്ഥാനം വിട്ടൊഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഭാര്യ മരണമടഞ്ഞു. മൃത്യുഞ്ജയപ്രസാദാണ് ഏകമകന്. രാജേന്ദ്രപ്രസാദ് ആദ്യം രാഷ്ട്രപതി സ്ഥാനം ഏറ്റെടുക്കാനെത്തിയത് തലേദിവസം മരണമടഞ്ഞ സഹോദരി ഭഗവതിദേവിയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷമാണ്. മൂന്നു തവണ കോണ്‍ഗ്രസ് പ്രസിഡന്റായ രാജേന്ദ്രപ്രസാദ് രണ്ടു തവണയും യാദൃച്ഛികമായാണ് പദവിയിലെത്തിയത്; 1939ല്‍ സുഭാഷ് ചന്ദ്രബോസ് രാജി വച്ചതിനെ തുടര്‍ന്നും 1947 ല്‍ ജെ.ബി. കൃപലാനി രാജിവച്ചതിനെത്തുടര്ന്നും. ദാദാബായി നവറോജിയും ജവഹര്‍ലാല്‍ നെഹ്റുവും മാത്രമാണ് മൂന്നു തവണ പ്രസിഡന്റ് സ്ഥാനം വഹിച്ച മറ്റുരണ്ടുപേര്‍. 12 വര്‍ഷം പദവി അലങ്കരിച്ച രാജേന്ദ്രപ്രസാദാണ് ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതി സ്ഥാനത്തിരുന്നത്. ഇന്ത്യ റിപ്പബ്ലിക്കായ 1950 മുതല്‍ 1962 മേയ് വരെ തുടര്‍ന്നു. 1962ല്‍ പ്രഥമരാഷ്ട്രപതിയെ ഭാരതരത്നം നല്കി രാജ്യം ആദരിച്ചു.
രാജേന്ദ്ര പ്രസാദിന്റെ പ്രസക്തി
ഇന്ത്യയുടെ ദേശീയ ജീവിതത്തില്‍ ഡോ. രാജേന്ദ്രപ്രസാദ് എങ്ങിനെയാണ് പ്രസക്തനാകുന്നത്? രാഷ്ട്രീയത്തില്‍ വഹിച്ച പദവികളെ അതിന്റെ നിയതാര്ത്ഥത്തിനും പരിധിക്കുമപ്പുറമുള്ള വിശാലതയില്‍ ദര്‍ശിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാഷ്ട്രപതി സ്ഥാനം രാജേന്ദ്രപ്രസാദിനു കേവലാര്‍ത്ഥത്തില്‍ ഔപചാരികതയോ അലങ്കാരമോ മാത്രമായിരുന്നില്ല. രാഷ്ട്രപതി സ്ഥാനത്തിന്റെ മഹത്വം ഒരു നൈരന്തര്യമായി ഇന്നും തുടര്‍ന്നു പോകുന്നതിന് നിദാനമായ കീഴ്വഴക്കങ്ങളുടെയും ഉപജ്ഞാതാവായിരുന്നു അദ്ദേഹം.
ദേശീയ പ്രസ്ഥാനത്തില്‍നിന്നു സ്വാംശീകരിച്ച ദാര്‍ശനിക, ധാര്‍മ്മിക സങ്കല്പങ്ങളുടെ സംയുക്തമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ പൗരത്വകാലം. മൂന്നു തവണ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനമലങ്കരിച്ച രാജേന്ദ്രപ്രസാദ് രാഷ്ട്രപതി സ്ഥാനമേറ്റെടുക്കുന്നതിനു മുമ്പായി കോണ്‍ഗ്രസ് പ്രാഥമികാംഗത്വം രാജി വച്ചിരുന്നു. രാഷ്ട്രപതി സ്ഥാനം പൂര്‍ണമായും രാഷ്ട്രീയമുക്തവും പക്ഷപാതരഹിതവുമായിരിക്കണമെന്ന മഹിതപാരമ്പര്യത്തിനു തുടക്കമിടുകയായിരുന്നു അദ്ദേഹം.
ലോക മനസില്‍ ഇടം പിടിച്ചു
ജനാധിപത്യ ലോകത്തിനു പുതിയ പ്രതീക്ഷ നല്കി ജന്മംകൊണ്ട നവഭാരതത്തിന് ലോക മനസില്‍ ഇടം കണ്ടെത്തുന്നതില്‍ പ്രഥമ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിനു തത്തുല്യമായ സ്ഥാനം രാജേന്ദ്ര പ്രസാദിനും അവകാശപ്പെട്ടതാണ്. വിദേശ സന്ദര്‍ശനങ്ങളിലൂടെയും വിദേശ സര്‍വ്വകലാശാലകളില്‍ നടത്തിയ പ്രഭാഷണങ്ങളിലൂടെയും ഭാരതത്തിന്റെ ആധ്യാത്മിക, ധാര്‍മ്മിക, വൈജ്ഞാനിക സമ്പത്തിന്റെ പ്രോജ്ജ്വല വിന്യാസമാണ് ഡോ. രാജേന്ദ്രപ്രസാദിലൂടെ ലോകം ദര്‍ശിച്ചത്.
കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍നിന്ന് സ്വര്ണപ്പതക്കത്തോടെ നിയമബിരുദവും ബിരുദാനന്തര ബിരുദങ്ങളും നിയമത്തില്‍ ഡോക്ടറേറ്റും നേടി പ്രഫസറായി സേവനം ചെയ്ത രാജേന്ദ്ര പ്രസാദ് രാഷ്ട്രപതി ഭരണകാലയളവില്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ നവോത്ഥാനത്തിന് നടത്തിയ സര്‍ഗാത്മക ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. ഇക്കാര്യങ്ങളില്‍ നെഹ്റുവുമായി നടത്തിയ സംവാദങ്ങളും ആശയവിനിമയങ്ങളും ചരിത്രരേഖകളാണ്. ഭരണതലത്തില്‍ ഗാന്ധിദര്‍ശനത്തിന്റെ പാതയാണ് അദ്ദേഹം സ്വീകരിച്ചത്.
1962 മേയില്‍ രാഷ്ട്രപതി സ്ഥാനത്തുനിന്ന് വിടവാങ്ങിയശേഷം അന്ത്യദിനംവരെ ബീഹാര്‍ വിദ്യാപീഠില്‍ താപസ ജീവിതത്തിലായിരുന്നു. പാര്‍ട്ടിയില്‍ നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന അഭ്യര്‍ഥനയുമായി സമീപിച്ച കോണ്‍ഗ്രസ് നേതാക്കളോട് അദ്ദേഹം പറഞ്ഞത്, അത്യുന്നത സ്ഥാനം അലങ്കരിച്ച ഒരാള്‍ പിന്നീട് സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നത് അധാര്‍മ്മികമാണെന്നാണ്.
അധാര്‍മ്മികതയുടെ നെല്ലിപ്പലകയിലെത്തിയ നവകാല രാഷ്ട്രീയ നേതൃത്വത്തിന് വെളിച്ചം പകരുന്നതായിരുന്നു ആ വാക്കുകള്‍. പ്രഥമ രാഷ്ട്രപതിക്ക് പ്രണാമമര്‍പ്പിച്ച് പണ്ഡിറ്റ്ജി പറഞ്ഞു: “രാജ്യസ്നേഹികളുടെ ഹൃദയങ്ങളില്‍ രാജന് ബാബു കല്പാന്ത കാലം ജീവിക്കും. അദ്ദേഹത്തിന്റെ ചിന്തയും ത്യാഗവും സമര്‍പ്പണവും വരും കാലങ്ങളില്‍ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും.’’
ജസ്റ്റിന് ബ്രൂസ്