ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാതാക്കളായ 'കാരെക്സ്' തങ്ങളുടെ ഉത്പന്നങ്ങളുടെ വില 30 ശതമാനം വരെ വർധിപ്പിക്കാൻ ഒരുങ്ങുന്നു. മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി, പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഉത്പാദനച്ചെലവ് കുത്തനെ ഉയർത്തിയതായി വ്യക്തമാക്കി.
കോണ്ടം നിർമാണത്തിന് ആവശ്യമായ പെട്രോകെമിക്കൽ അധിഷ്ഠിത വസ്തുക്കൾ, സിന്തറ്റിക് റബ്ബർ, ലൂബ്രിക്കന്റുകൾ എന്നിവയുടെ വില 2026ന്റെ തുടക്കം മുതൽ ഗണ്യമായി വർധിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടതോടെ കപ്പൽ വാടക വർധിക്കുകയും വിതരണത്തിൽ വലിയ താമസം നേരിടുകയും ചെയ്യുന്നു. മുൻപ് ഒരു മാസം കൊണ്ട് എത്തിയിരുന്ന ചരക്കുകൾ ഇപ്പോൾ രണ്ട് മാസത്തോളം എടുത്താണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
ആഗോളതലത്തിൽ കോണ്ടം ഉപയോഗത്തിൽ ഏകദേശം 30 ശതമാനത്തോളം വർധന ഈ വർഷം രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക അനിശ്ചിതത്വമുള്ള കാലഘട്ടത്തിൽ ആളുകൾ കുട്ടികൾ വേണ്ടെന്ന് വയ്ക്കുന്നത് ഡിമാൻഡ് കൂടാൻ കാരണമായെന്ന് കാരെക്സ് സിഇഒ ഗോ മിയ കിയാറ്റ് പറഞ്ഞു. ലോകപ്രശസ്ത ബ്രാൻഡുകളായ ഡ്യൂറെക്സ്, ട്രോജൻ എന്നിവയുൾപ്പെടെയുള്ള കമ്പനികൾക്കു കോണ്ടം നിർമിച്ചു നൽകുന്നത് കാരെക്സ് ആണ്. അതിനാൽ, കമ്പനിയുടെ ഈ തീരുമാനം ആഗോളതലത്തിൽ തന്നെ ഗർഭനിരോധന ഉത്പന്നങ്ങളുടെ വില കൂടാൻ കാരണമാകും.
Tags : Condom Price Hike Latest News