വജ്രം.
ഭൂമിയുടെ ആഴങ്ങളില്‍ വിരിഞ്ഞ അത്ഭുതം; പ്രകാശത്തിന്റെ നിത്യവിസ്മയതാരം, വെറുമൊരു അലങ്കാരവസ്തു എന്നതിനപ്പുറം, പ്രണയത്തിന്റെയും വിശ്വാസത്തിന്റെയും മാറ്റുരയ്ക്കാനാവാത്ത മുദ്ര..! എന്നാൽ, വജ്രങ്ങള്‍ ശാശ്വതമാണ് എന്ന പരസ്യവാചകത്തിലൂടെ ലോകം കീഴടക്കിയ സ്വാഭാവിക വജ്രസാമ്രാജ്യത്തിനു തിളക്കം മങ്ങുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലാബ് വജ്രങ്ങൾ വിപണി കീഴടക്കുന്പോൾ, ഒരു രാജ്യത്തിന്റെതന്നെ ശോഭ മങ്ങുകയാണ്.
നൂറ്റാണ്ടുകളായി, ആഡംബരത്തിന്റെ നിത്യപ്രതീകവും ശാശ്വതപ്രണയത്തിന്റെ അടയാളവുമായിരുന്ന സ്വാഭാവികവജ്രങ്ങള് വിപണിയിൽനിന്നു മെല്ലെ പിന്മാറുകയാണ്. ആഡംബരസാമ്രാജ്യം ഇപ്പോൾ അതിജീവനത്തിനായി പൊരുതുന്ന കാഴ്ചയാണുള്ളത്. കൃത്രിമമായി ലാബുകളില്‍ നിര്‍മിക്കുന്ന, വിലകുറഞ്ഞ വജ്രങ്ങളുടെ കടന്നുവരവും ആഗോള സാമ്പത്തികമന്ദതയും സ്വാഭാവിക വജ്രങ്ങളുടെ വിപണിയെ വന്‍ തകര്‍ച്ചയിലേക്കു തള്ളിവിട്ടിരിക്കുന്നു. ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ പ്രഹരമേറ്റത് ദക്ഷിണാഫ്രിക്കയിലെ വജ്രഖനന മേഖലയ്ക്കാണ്.
വടക്കന്‍ ദക്ഷിണാഫ്രിക്കയിലെ ലിമ്പോപോ പ്രവിശ്യയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് പ്രമുഖ വജ്രഖനിയായ വെനീഷ്യാ ഖനനം നിര്‍ത്തിവയ്ക്കുന്നത്. രാജ്യത്തിന്റെ വജ്ര കയറ്റുമതിയുടെ സിംഹഭാഗവും സംഭാവന ചെയ്തിരുന്ന ഈ ഖനിയില്‍ മാത്രം 4,500 പേർ ജോലി ചെയ്യുന്നുണ്ട്. അടുത്തിടെ, ഭൂഗര്‍ഭ ഖനനത്തിനായി പ്രമുഖ വജ്ര കമ്പനിയായ ഡി ബിയേഴ്സ് ഗ്രൂപ്പ് രണ്ട് ബില്യണ്‍ യൂറോ നിക്ഷേപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിപണിസാഹചര്യങ്ങൾ പ്രതികൂലമായതിനെത്തുടർന്ന്, അടുത്ത രണ്ടു വര്‍ഷത്തേക്കു ഖനനം പൂര്‍ണമായി നിര്‍ത്തിയിരിക്കുകയാണ്.
ലാബുകളില്‍ കൃത്രിമമായി സൃഷ്ടിക്കുന്ന വജ്രങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ ഖനികൾക്കു പ്രഹരമായി മാറിയതായി ധാതുവിഭവമന്ത്രി ഗ്വെദെ മന്താഷെ പറഞ്ഞു. സ്വാഭാവികവജ്ര മേഖല ഇപ്പോള്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വജ്രമേഖല ഇതുവരെ നേരിട്ടിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡയമണ്ട് വ്യവസായ മേഖലയിൽ നാലു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഗാരെത് പെന്നി പറഞ്ഞു.
സ്വാഭാവിക വജ്രങ്ങളെക്കാള് 50 മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ ലാബ് വജ്രങ്ങൾ ലഭിക്കും. ഇതു സ്വാഭാവിക വജ്രത്തിനുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വൻ കുറവുവരുത്തി. വിവാഹങ്ങള്‍ക്കു വജ്രമോതിരം നല്കുന്ന പരമ്പരാഗത രീതിയില്‍നിന്നു പുതുതലമുറ അകലുന്നതും വജ്രവിപണിയെ തളർത്തി. നിലവിലെ ലോകസാഹചര്യങ്ങളും വജ്രവിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി.
ലാബ് വജ്ര നിര്‍മാണത്തിന് ഉയര്‍ന്ന ഊര്‍ജം ആവശ്യമാണെങ്കിലും സ്വാഭാവിക ഖനനത്തെ അപേക്ഷിച്ച് പരിസ്ഥിതി ആഘാതം വളരെ കുറവാണ്. സ്വാഭാവിക വജ്രം ഭൂമിക്കടിയില്‍ ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ടാണു രൂപപ്പെടുന്നത്. നിരവധി സ്വാഭാവിക പ്രക്രിയയിലൂടെ, പരുവപ്പെട്ടുവരുന്നതാണ് വജ്രം. എന്നാൽ, ലാബുകളില്‍ ആഴ്ചകള്‍ കൊണ്ട് വജ്രങ്ങൾ നിർമിക്കാൻ കഴിയും. അതുകൊണ്ടാണ് സ്വാഭാവികവജ്രത്തിനു വില കൂടുന്നതും ലാബ് വജ്രം കുറഞ്ഞവിലയ്ക്കു ലഭിക്കുന്നതും.
ഖനനം നിർത്തിവയ്ക്കുന്നത്, ദക്ഷിണാഫ്രിക്കയില്‍ വന്‍ തൊഴില്‍ പ്രതിസന്ധിക്കു കാരണമാകും. 2024-ല്‍ വെനീഷ്യ ഖനിയില്‍നിന്ന് മുന്നൂറിലധികം തൊഴിലവസരങ്ങള്‍ ഡി ബിയേഴ്സ് വെട്ടിച്ചുരുക്കിയിരുന്നു. കാനഡയിലെ പദ്ധതി വിപുലീകരണത്തില്‍നിന്നും കമ്പനി പിന്മാറുകയും ചെയ്തു. നിര്‍ബന്ധിത വിരമിക്കല്‍, സ്ഥലംമാറ്റം, സര്‍ക്കാര്‍ ധനസഹായം എന്നിവയിലൂടെ തൊഴിൽ മേഖലയിലെ ആഘാതം കുറയ്ക്കാനാണ് ശ്രമം. ജീവിതത്തിന്റെ ശോഭ കെടരുതല്ലോ..!
Tags : SouthAfricanMine VenetiaMine DeBeers Diamond LabGrownDiamond