പ്രതീകാത്മക ചിത്രം
ജയ്പൂർ: രാജസ്ഥാനിലെ ജുൻജുനുവിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ അടിച്ചുകൊന്ന് ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ച യുവാവ് പിടിയിൽ. കൃഷ്ണ കുമാർ ജാട്ടാണ് ഭാര്യ സലോചന (34)യെ കൊലപ്പെടുത്തിയത്.
ജൂലൈ 18-നാണ് കൊലപാതകം നടന്നതെങ്കിലും നാല് ദിവസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൃഷ്ണ മദ്യപിക്കാനായി പണം ചോദിച്ചപ്പോള്‍ സലോചന നല്‍കിയില്ല. കോപാകുലനായ ഇയാൾ സലോചനയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതി മൃതദേഹത്തിന്റെ കൈകൾ കെട്ടിയിട്ട് വീടിനുള്ളിലെ ഇരുമ്പ് പെട്ടിയിൽ വച്ച് പൂട്ടുകയായിരുന്നു.
മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ പ്രതി തന്റെ പരിചയക്കാരനോട് പറയുകയും ഇയാള്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
ദമ്പതികള്‍ക്ക് 16 വയസുള്ള ഒരു മകനുണ്ട്. സംഭവം നടക്കുമ്പോൾ കുട്ടി വീട്ടിലില്ലായിരുന്നു. അമ്മ എവിടെയോ പോയിരിക്കുകയാണെന്നാണ് തിരിച്ചെത്തിയ മകനോട് കൃഷ്ണ പറഞ്ഞത്.
2009 -ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. മൃതദേഹം ഇപ്പോള്‍ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika Crime Police Arrest