ജറുസലേം: ഇറാനിൽ അധികാരമേറ്റ പുതിയ ഭരണകൂടം മുൻപത്തേക്കാൾ തീവ്രവും അപകടകാരിയുമാണെന്ന് ഇസ്രായേൽ പാർലമെന്റിന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്). നിലവിലെ ഭരണനേതൃത്വം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) കടുത്ത പ്രത്യയശാസ്ത്ര വാശിയുള്ളവരാൽ നിയന്ത്രിക്കപ്പെടുന്നതാണെന്നും ഇത് ഇസ്രായേലിന്റെ നിലനിൽപ്പിന് വലിയ വെല്ലുവിളിയാണെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
40 ദിവസത്തിലേറെയായി തുടരുന്ന യുദ്ധം ആഗോളതലത്തിൽ ഇന്ധന-പെട്രോകെമിക്കൽ മേഖലകളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കെയാണ് ഈ പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ സൈനിക ആസ്തികൾ നഷ്ടപ്പെടുകയും അതീവ അപകടകരമായ സാഹചര്യത്തിൽ രണ്ട് വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്തേണ്ടി വരികയും ചെയ്തിരുന്നു.
ഇത്രയധികം നാശനഷ്ടങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ശേഷവും ഇറാനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായെന്ന വിലയിരുത്തൽ പാശ്ചാത്യ ശക്തികളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എണ്ണായിരത്തിലധികം വ്യോമാക്രമണങ്ങൾ ഇറാനിൽ നടത്തിയതായാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.
Tags : Intelligence Iran ruling party dangerous