പ്രതീകാത്മക ചിത്രം.
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തങ്ങൾ ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത മറുപടിയുമായി ഇറാൻ രംഗത്ത്. ഇറാന്റെ ഏതെങ്കിലും തുറമുഖങ്ങളുടെ സുരക്ഷ ഭീഷണിയിലായാൽ ഗൾഫിലെ മുഴുവൻ തുറമുഖങ്ങളുടെയും സുരക്ഷ ഭീഷണിയാലായിരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഒന്നുകിൽ എല്ലാവർക്കും,അല്ലെങ്കിൽ ആർക്കും വേണ്ട എന്നതാണ് തങ്ങളുടെ നിലപാടെന്നും ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. മേഖലയിലെ തുറമുഖങ്ങളുടെ സുരക്ഷ ഒരു പൊതുവിഷയമാണ്. ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കുമെന്ന് കരുതേണ്ട.
ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാൻ "സ്ഥിരമായ ഒരു സംവിധാനം" ഏർപ്പെടുത്തിയതായും ഐആർജിസി അറിയിച്ചു. ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ല. അതേസമയം, ഇറേനിയൻ തുറമുഖങ്ങളുമായി വ്യാപാരം നടത്തുന്ന എല്ലാ കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പ്രഖ്യാപിച്ചു. എന്നാൽ, ഇറേനിയൻ ഇതര തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിൽനിന്നു തടയില്ലെന്നും അവർ വ്യക്തമാക്കി.
മേഖലയിലെ വ്യാപാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വളരെ നിർണായകമായ സംഭവവികാസങ്ങളാണ് മേഖലയിൽ അരങ്ങേറുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നീക്കങ്ങൾ ആഗോള എണ്ണ വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്.
ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അമേരിക്കയിലെ ഇന്ധനവില വർധനയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും രംഗത്തുവന്നിരുന്നു.
ഇപ്പോഴത്തെ ഇന്ധനവില ഭാവിയിൽ അമേരിക്കക്കാർക്ക് "മധുരമുള്ള ഓർമ'' മാത്രമായി മാറുമെന്നും ഘാലിബാഫ് പരിഹസിച്ചു. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഘാലിബാഫ് എക്സിലൂടെ പ്രതികരണം നടത്തിയത്.
ഇപ്പോഴത്തെ വിലയിൽ സന്തോഷിച്ചോളു. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഇന്ധനം കിട്ടിയിരുന്ന കാലം ഓർമ മാത്രമാകും- ഇറാൻ സ്പീക്കർ കുറിച്ചു. എണ്ണവിലയിലെ വർധന ലളിതമായ ഒന്നല്ലെന്നും അത് ആവർത്തിച്ചുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.
ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് എണ്ണവില എട്ട് ശതമാനം വർധിച്ച് ബാരലിന് 104.50 ഡോളറിലെത്തി. രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഏഴ് ശതമാനം വർധിച്ച് 102 ഡോളറിലെത്തിയിട്ടുണ്ട്. ഈ സാഹചര്യം ഏഷ്യൻ ഓഹരി വിപണികളിലും ഇടിവുണ്ടാക്കാൻ കാരണമായി.