വാഷിംഗ്ടൺ: ഇറാന് മേൽ ഏർപ്പെടുത്തിയ സമുദ്ര ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു ഇറേനിയൻ ബോട്ടുകളെയും അപ്പോൾത്തന്നെ 'ഇല്ലാതാക്കുമെന്ന്' അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറേനിയൻ തുറമുഖങ്ങളെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നാവിക ഉപരോധം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം.
അമേരിക്കൻ സൈന്യത്തെ സമീപിക്കുന്ന ഇറാന്റെ 'ഫാസ്റ്റ് അറ്റാക്ക് ഷിപ്പുകളെ' ഉടനടി നശിപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്റെ നാവികസേനയുടെ വലിയൊരു ഭാഗം ഇതിനോടകം തന്നെ തകർക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
തിങ്കളാഴ്ച മുതൽ ഇറാന്റെ എല്ലാ ഗൾഫ് തുറമുഖങ്ങളിലേക്കുമുള്ള കപ്പൽ ഗതാഗതം തടയാൻ യുഎസ് സെൻട്രൽ കമാൻഡ് നടപടികൾ ആരംഭിച്ചു. ഇറാനിലേക്കോ അവിടെ നിന്നോ അല്ലാത്ത മറ്റു കപ്പലുകളെ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിക്കുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് ഭരണകൂടം ഉപരോധവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ ലംഘിക്കപ്പെട്ടിട്ടില്ലെന്നും അത് തുടരുകയാണെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പാകിസ്താന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
Tags : Trump Iran Latest News Hormuz