ജോഹന്നാസ്ബർഗ്: യുഎൻ രക്ഷാസമിതി പരിഷ്കരിക്കേണ്ടത് അനിവാര്യതയായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങളെ നിയന്ത്രിക്കുന്ന ഈ സംവിധാനത്തിന്റെ മാറ്റത്തിനുള്ള വ്യക്തമായ സന്ദേശം ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ചേർന്നു നൽകിക്കഴിഞ്ഞു.
ലോകം പല തട്ടുകളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന കാലഘട്ടത്തിൽ ഐക്യത്തിന്റെയും സഹകരണത്തിന്റെയും മാനവികതയുടെയും സന്ദേശം നൽകാൻ ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക (ഐബിഎസ്എ) നേതാക്കൾക്കു കഴിയുമെന്നും ഐബിഎസ്എ ഉച്ചകോടിയിൽ മോദി വ്യക്തമാക്കി.
രാജ്യസുരക്ഷ സംബന്ധിച്ച് മൂന്നു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിന് എൻഎസ്എ തലത്തിലുള്ള യോഗം ഉണ്ടാകണമെന്നും മോദി നിർദേശിച്ചു. ഭീകരതയ്കക്കെതിരേ കൂടുതൽ യോജിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.
ഗൗരവതരമായ ഈ വിഷയത്തിൽ ഇരട്ടനിലപാടിന് സ്ഥാനമേയില്ലെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയുടെയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
<b> “നിർമിതബുദ്ധിയുടെ ദുരുപയോഗം തടയണം” </b>
ജോഹാനസ്ബർഗ്: നിർമിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിനെതിരേ ആഗോളതലത്തിൽ ധാരണ രൂപപ്പെടുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സങ്കീർണമായ സാങ്കേതികവിദ്യകൾ സാന്പത്തിക കേന്ദ്രീകൃതമായല്ല, മറിച്ച് മനുഷ്യകേന്ദ്രീകൃതമായാണു മുന്നേറേണ്ടതെന്നും മോദി അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കൻ തലസ്ഥാനത്ത് ജി20 ഉച്ചകോടിയുടെ മൂന്നാംസെഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സാങ്കേതിക സംവിധാനങ്ങൾ ദേശീയതലത്തിലല്ല, മറിച്ച് ആഗോളതലത്തിലാണ് രൂപപ്പെടുത്തേണ്ടത്. ഇന്ത്യയുടെ സാങ്കേതിക ജൈവവ്യവസ്ഥ പിന്തുടരുന്നത് ഈ രീതിയെയാണ്.
ബഹിരാകാശ സാങ്കേതിക വിദ്യ, നിർമിതബുദ്ധി, ഡിജിറ്റൽ പണമിടപാട് ഉൾപ്പെടെ മേഖലകളിൽ ലോകത്ത് ഒന്നാമതെത്താൻ ഇതാണു കാരണം-പ്രധാനമന്ത്രി വ്യക്തമാക്കി.ഉച്ചകോടിക്കിടെ ജമൈക്ക, നെതർലൻഡ് പ്രധാനമന്ത്രിമാരുൾപ്പെടെ ഒട്ടേറെ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി.
Tags : UN resolution