വത്തിക്കാൻ സിറ്റി: ആർട്ടിഫിഷൽ ഇന്റലിജൻസി (കൃത്രിമബുദ്ധി-എഐ) നായി വത്തിക്കാൻ ഇന്റർഡിക്കാസ്റ്ററിയൽ കമ്മീഷൻ രൂപീകരിച്ചു. ഇതുസംബന്ധിച്ച് സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യാലയത്തിന്റെ തലവൻ കർദിനാൾ മൈക്കിൾ സെർണി സമർപ്പിച്ച രേഖയിൽ ലെയോ പതിനാലാമൻ മാർപാപ്പ ഒപ്പുവച്ചു.
ആർട്ടിഫിഷൽ ഇന്റലിജൻസ് എന്ന പ്രതിഭാസത്തിന്റെ സമീപകാല വികാസം, അതിന്റെ വ്യാപകമായ ഉപയോഗവും മാനവരാശിയിൽ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും, ഓരോ മനുഷ്യവ്യക്തിയുടെയും അന്തസിനോടുള്ള, പ്രത്യേകിച്ച് അവരുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ടുള്ള സഭയുടെ ഉത്കണ്ഠ എന്നിവ കണക്കിലെടുത്ത് ഇന്റർഡിക്കാസ്റ്ററിയൽ കമ്മീഷൻ സ്ഥാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ അംഗീകാരം നൽകിയതായി ഇതുസംബന്ധിച്ച രേഖയിൽ പറയുന്നു.
സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യാലയമായിരിക്കും ആദ്യവർഷം എഐ കമ്മീഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യാലയം, വിശ്വാസസത്യങ്ങൾക്കായുള്ള കാര്യാലയം, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള കാര്യാലയം, വാർത്താവിനിമയത്തിനുള്ള കാര്യാലയം, പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ്, പൊന്തിഫിക്കൽ അക്കാദമി ഫോർ സയൻസ്, പൊന്തിഫിക്കൽ അക്കാദമി ഫോർ സോഷ്യൽ സയൻസസ് എന്നീ വത്തിക്കാൻ കാര്യാലയങ്ങളിലെ പ്രതിനിധികളാണ് പുതിയ കമ്മീഷനിൽ ഉൾപ്പെടുക.