കൊല്ലം: താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം മുട്ടുചിറ സ്വദേശി ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപിനു കുറ്റകൃത്യവാസനയുള്ളതായി കുറ്റപത്രം. ഇതു തെളിയിക്കുന്ന മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട് സഹിതം കുറ്റപത്രം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സി.ബി. രാജേഷിനു മുൻപാകെ സമർപ്പിച്ചത്.
കുറ്റകൃത്യ വാസന തെളിയിക്കുന്നതിന് സന്ദീപിന്‍റെ ഭാര്യയുടെ മൊഴിയാണ് മറ്റൊരു തെളിവ്. പല തവണ ഗുരുതരമായി ദേഹോപദ്രവം ഏൽപിച്ചിരുന്നതായാണു ഭാര്യയുടെ മൊഴി. സന്ദീപിന്‍റെ ആക്രമണത്തിൽ പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പെടെ 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്.
മദ്യപാനാസക്തിയിൽ നിന്നു രക്ഷപ്പെടുത്താൻ രണ്ട് ആശുപത്രികളിൽ ചികിത്സിച്ചിരുന്നു. കൊല്ലത്തെ ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയില്ല. പിന്നീടൊരിക്കൽ ചടയമംഗലത്തെ ഒരു കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും അവിടെയുള്ള വിൻഡോ ഗ്ലാസ് തകർത്ത് രക്ഷപ്പെട്ടോടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
26 മുറിവുകളായിരുന്നു ഡോ.വന്ദനയുടെ ശരീരത്തിലുള്ളത്. പോലീസുകാരെ ഉൾപ്പെടെ സന്ദീപ് കുത്തി പരുക്കേൽപിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി. സന്ദീപിന്‍റെ വസ്ത്രങ്ങളിലെ ഡോ. വന്ദനയുടെ രക്തക്കറ, കുത്താൻ ഉപയോഗിച്ച കത്രികയിലെ വന്ദനയുടെ രക്തം തുടങ്ങിയവ സംബന്ധിച്ച ഫൊറൻസിക് ലാബ് റിപ്പോർട്ടുകളും സമർപ്പിച്ചിട്ടുണ്ട്.
ആശുപത്രിയിലെ ചികിത്സാ ദൃശ്യങ്ങൾ സന്ദീപ് തന്നെ സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്ത് സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. ഇതിൽ നിന്നും തെളിവുകൾ ലഭിച്ചു. ആക്രമണ സമയത്ത് സന്ദീപിന് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്നതിന്‍റെ തെളിവായാണ് ഈ റിപ്പോർട്ടുകൾ.
1150 പേജുള്ള കുറ്റപത്രത്തിൽ 200 രേഖകളും അവയെ പിന്തുണയ്ക്കുന്ന മറ്റു രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 110 തൊണ്ടിമുതലുകളാണ് കേസിനെ ബലപ്പെടുത്തുന്നത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിഎസ്പി എം.എം. ജോസിന്‍റെ നേതൃത്വത്തിൽ 11 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
കൃത്യം നടന്ന് 83-ാം ദിവസം കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം, കൊലപാതക ശ്രമം, ജോലി തടസപ്പെടുത്തുക, ആശുപത്രി ജീവനക്കാരെ ആക്രമിക്കുക, ആശുപത്രി അടിച്ചു തകർക്കുക തുടങ്ങിയ വിവിധ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്.
സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്നു റിപ്പോർട്ട്. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടേതാണു റിപ്പോർട്ട്.
മാനസികാരോഗ്യത്തിനു പ്രശ്നമുണ്ടെന്നും അതിന്‍റെ പുറത്താണു കൊലപാതകം നടന്നതെന്നും ചൂണ്ടിക്കാട്ടി സന്ദീപ് കേസിൽനിന്നും രക്ഷപ്പെടാൻ പലതവണ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനസികാരോഗ്യ പരിശോധനയ്ക്കു സന്ദീപിനെ വിധേയനാക്കിയത്. യാതൊരു മാനസിക പ്രശ്നങ്ങളും സന്ദീപിന് ഇല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്.
ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. സന്ദീപിനു മാനസിക പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു ഈ ഡോക്ടർമാരും നൽകിയ റിപ്പോർട്ട്.
Tags : Dr. Vandana Das Murder Case Sandeep criminal