തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസിൽ രണ്ടാം പ്രതി പിടിയിൽ. ജ്വല്ലറിയുടെ ഗ്ലോബൽ മാനേജറായിരുന്ന ഗുൽസാർ അഹമ്മദിനെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. കേസിലെ ആദ്യത്തെ അറസ്റ്റാണിത്.
നൂറുകണക്കിന് ആളുകളിൽനിന്ന് സ്വർണം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. ചാരാച്ചിറയിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതുവരെ ലഭിച്ച പരാതികളിൽനിന്നു മാത്രം 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
അൽ മുക്താദിർ ജ്വല്ലറികളിൽ നിക്ഷേപം നടത്തുന്നവർക്ക് വർഷത്തിൽ 25 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് തുടങ്ങിയത്. കൂടാതെ പണിക്കൂലിയും പണിക്കുറവും ഇല്ലാതെ സ്വർണം നൽകാമെന്നും വാഗ്ദാനം ചെയ്ത് ആളുകളെ വലയിലാക്കിയിരുന്നു.
സംഭവം ചർച്ചയായതോടെ ജ്വല്ലറിയുടെ ഇടപാടുകളിൽ ദുരൂഹതയുമേറി. സ്ഥാപനത്തിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളെ കുറച്ച് പോലീസിന് നേരത്തെതന്നെ സംശയങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആദായനികുതി വകുപ്പ് ജ്വല്ലറിയിൽ പരിശോധന നടത്തി കോടികളുടെ വെട്ടിപ്പ് കണ്ടെത്തി. തുടർന്ന് ജ്വല്ലറിയുടെ ശാഖകൾ ഓരോന്നായി അടച്ചുപൂട്ടി.
വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച പണമോ തിരികെ കിട്ടാതെ വന്നതോടെ നിക്ഷേപകർ കൂട്ടമായി പോലീസിൽ പരാതി നൽകി. തട്ടിപ്പ് പുറത്തുവന്നതോടെ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ ഒളിവിൽ പോവുകയായിരുന്നു. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. കേസിലെ രണ്ടാം പ്രതിയെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് മാത്രം ഇതുവരെ 320 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Tags : Al Muqtadir Jewelry Investment Fraud Arrest