തിരുവനന്തപുരം: മിന്നൽ വേഗത്തിൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമെന്ന കണക്കുകൂട്ടലോടെയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്നൊരുക്കങ്ങൾ. ഏപ്രിൽ ഒൻപതിന് കേരളത്തിൽ തെരഞ്ഞെടുപ്പു തീയതി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചപ്പോൾ, മൂന്നാഴ്ച കൊണ്ടു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ഇവിടെ പൂർത്തിയാക്കിയിരുന്നു.
2.25 ലക്ഷം ജീവനക്കാരെയാണ് ഇത്തവണ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്. ഇതിൽ 10 ശതമാനത്തോളം പേർ റിസർവ് ജീവനക്കാരാകും. രണ്ടു ലക്ഷത്തോളം ജീവനക്കാരാണ് തെരഞ്ഞെടുപ്പു ജോലികൾക്കായി സജീവമായി ഉണ്ടാകുകയെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു. കേൽക്കർ ദീപിക’യോടു പറഞ്ഞു.
എസ്ഐആർ സംസ്ഥാനത്ത് വലിയ ഒച്ചപ്പാടുകളില്ലാതെയാണ് പൂർത്തിയാക്കിയത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിലേക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം കടന്നു. ജില്ലാ വരണാധികാരികളായ കളക്ടർമാർ അടക്കമുള്ളവരുടെ പരിശീലന പരിപാടികളും ഈ ഘട്ടത്തിൽ തന്നെ തുടങ്ങി. ഇവരുടെ അവസാനഘട്ട പരിശീലനം കഴിഞ്ഞ രണ്ടു ദിവസം മുൻപാണ് പൂർത്തിയാക്കിയത്.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസമാണ് സാധാരണയായി കേന്ദ്ര നിരീക്ഷകർ അടക്കം സംസ്ഥാനത്തു സജീവമാകുന്നത്. എന്നാൽ, ഇക്കുറി ഇവരേയും നേരത്തെ സംസ്ഥാനത്ത് എത്തിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നടപടി സ്വീകരിച്ചു. ഐഎഎസുകാരായ ജനറൽ ഒബ്സർവർമാരും ഐപിഎസുകാരായ പോലീസ് നിരീക്ഷകരും ഐആർഎസുകാരായ ചെലവു നിരീക്ഷകരും സജീവമായി. പണക്കടത്ത് അടക്കം തടയുന്നതിനുള്ള വാഹന പരിശോധന അടക്കം അടുത്ത ദിവസങ്ങളിൽ തന്നെ ഇവരുടെ നേതൃത്വത്തിൽ തുടങ്ങും.
നേരത്തെ നാമനിർദേശ പത്രികാ സമർപ്പണ നടപടികൾ പൂർത്തിയാക്കുന്നതിനു പിന്നാലെയായിരുന്നു വാഹന പരിശോധന അടക്കം തെരഞ്ഞെടുപ്പു കമ്മീഷൻ തുടങ്ങിയിരുന്നത്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 5,062 പുതിയ പോളിംഗ് ബൂത്തുകളും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനായി അധികമായി ക്രമീകരിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ പോളിംഗ് ബൂത്തുകളുടെ എണ്ണം 30,471 ആയി ഉയർന്നു. ഇതിൽ 370 മാതൃക പോളിംഗ് ബൂത്തുകളാണ്. ഇവിടെ വോട്ടർമാർക്ക് വിശ്രമവും ചായ അടക്കമുള്ള ക്രമീകരണങ്ങളും ഒരുക്കും.
Tags : Commission moves lightning speed