യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഇരുന്പുമറയില്ലാതെ ജനങ്ങളുമായി നേരിട്ടിടപെടുന്ന മുഖ്യമന്ത്രിയും സർക്കാരുമാകും കേരളം ഭരിക്കുകയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് സർക്കാരിന് തുറന്ന സമീപനമാണുണ്ടാകുക. ഏതു മുതിർന്ന കോണ്ഗ്രസ് നേതാവ് മുഖ്യമന്ത്രിയായാലും ജനങ്ങളോടൊപ്പമായിരിക്കും. ആർ. ശങ്കർ മുതലുള്ള കോണ്ഗ്രസ് മുഖ്യമന്ത്രിമാരെല്ലാം ജനങ്ങൾക്കൊപ്പമായിരുന്നു. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വലിയ മാതൃകയായിരുന്നു. ലീഡർ കെ. കരുണാകരൻ എക്കാലവും ജനങ്ങൾക്കിടയിലായിരുന്നല്ലോ. എ.കെ. ആന്റണിയുടെ ജീവിതത്തിലെ ലാളിത്യം എല്ലാവർക്കും അറിവുള്ളതാണല്ലോ. കോണ്ഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്നവരെല്ലാം ജനങ്ങൾക്കൊപ്പമായിരുന്നില്ലേ.
ഒരു കോണ്ഗ്രസ് മുഖ്യമന്ത്രിയും അഴിമതിക്കാരനായിരുന്നില്ല. ഇല്ലാത്ത അഴിമതി ആരോപണം അവർക്കെതിരേ ഉന്നയിച്ചു. അതെല്ലാം പിന്നീട് ചീറ്റിപ്പോയി. ജനങ്ങൾക്കൊപ്പം നിന്ന മുൻ കോണ്ഗ്രസ് മുഖ്യമന്ത്രിമാരുടെ ആ നയം തന്നെയാകും ഇനി വരുന്ന കോണ്ഗ്രസ് മുഖ്യമന്ത്രിയും സ്വീകരിക്കുകയെന്നും ‘ദീപിക’യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ തിരക്കിട്ട പര്യടനത്തിനിടെയായിരുന്നു പ്രതിപക്ഷ നേതാവ് ദീപികയോടു സംസാരിക്കാൻ സമയം നീക്കിവച്ചത്.
» മുഖ്യമന്ത്രിയുടെ കാര്യത്തിൽ ധാരണ രൂപപ്പെട്ടെന്ന് കഴിഞ്ഞ ദിവസം അങ്ങ് തന്നെ പറഞ്ഞിരുന്നല്ലോ. എന്താണ് ആ ധാരണ?
മുഖ്യമന്ത്രിയെ കണ്ടെത്തുന്ന കാര്യത്തിൽ തെരഞ്ഞെടുപ്പിനു ശേഷം കർണാടകയിലും തെലുങ്കാനയിലും ചെയ്തതു പോലെയുള്ള ധാരണയാണ് കേരളത്തിലും രൂപപ്പെട്ടത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ കടിപിടി കൂടാനില്ല. ഈ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ കണ്ടെത്താനായി സ്വീകരിച്ച രീതിയാണ് ഹൈക്കമാൻഡ് ഇവിടെയും സ്വീകരിക്കുക. ഇതാണ് ആ ധാരണ.
» സീറ്റു വിഭജനത്തിലെ തർക്കം ജയസാധ്യതയെ ബാധിക്കുമോ?
എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞങ്ങളല്ല. ഹൈക്കമാൻഡാണ് തീരുമാനിക്കുന്നത്. 48 മണിക്കൂറിനകം ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുത്തു. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന് 48 മണിക്കൂറിനകം തർക്കങ്ങളില്ലാതെ കോണ്ഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ച ചരിത്രം ഇതിനു മുൻപു കോണ്ഗ്രസിലുണ്ടായിട്ടുണ്ടോ? ഇത്തവണ ഒരു തർക്കവുമില്ലാതെയാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. ചില ടിവി ചാനലുകൾ ചെറിയ ചില അഭിപ്രായവ്യത്യാസങ്ങളെ പർവതീകരിക്കുകയായിരുന്നു. ജനങ്ങൾക്ക് എല്ലാമറിയാം.
» തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ബിജെപി- സിപിഎം ഡീൽ മാത്രമാണ് പ്രധാനമായി കേൾക്കുന്നത്. യുഡിഎഫിന്റെ അഞ്ചു ജനക്ഷേമ ഗാരന്റികൾ പോലും പ്രചാരണ ആയുധമായി കാണുന്നില്ല?
ചില മണ്ഡലങ്ങളിൽ സിപിഎം- ബിജെപി വോട്ട് ഡീൽ നടന്നതോടെയാണ് ഇത്തരം ആരോപണം ഉന്നയിച്ചത്. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചു ഗാരന്റികൾ തന്നെയാണ് യുഡിഎഫിന്റെ പ്രധാന പ്രചാരണായുധം. ഇതോടൊപ്പം പ്രകടനപത്രികയിലും സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും. രാജ്യത്തെ നന്പർ വണ് സംസ്ഥാനമായി കേരളത്തെ യഥാർഥത്തിൽ മാറ്റുകയാണ് യുഡിഎഫ് ലക്ഷ്യം. ഇടതു സർക്കാർ ഏതെല്ലാം മേഖലകളിൽ തകർന്നോ അവിടെയെല്ലാം യുഡിഎഫ് ബദൽ നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി. വെന്റിലേറ്ററിലായ കേരളത്തെ രക്ഷിക്കാൻ ഹെൽത്ത് കോണ്ക്ലേവ് നടപ്പാക്കി. ഈ ആരോഗ്യ രേഖ കേരളത്തിൽ നടപ്പാക്കിയാൽ ആരോഗ്യ കേരളത്തെ വീണ്ടെടുക്കാനാകും. ഇതുപോലെ ഒട്ടേറെ മേഖലകളിലെ പദ്ധതി രേഖകൾ യുഡിഎഫ് തയാറാക്കിയിട്ടുണ്ട്.
» ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രധാന ആയുധമാകില്ലേ? യുഡിഎഫ് അധികാരത്തിൽ എത്തിയാൽ അന്വേഷണം ഏതു തരത്തിൽ മുന്നോട്ടു കൊണ്ടുപോകും?
ശബരിമല സ്വർണക്കൊള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിന്റെ പ്രധാന പ്രചാരണ വിഷയം തന്നെയാണ്. ചില ഉന്നത സിപിഎം നേതാക്കളെ രക്ഷിക്കാനായി എസ്ഐടി അന്വേഷണം അട്ടിമറിച്ചതാണ് പ്രധാന പ്രശ്നം. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ശബരിമല അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു കൊണ്ടുപോകും. എസ്ഐടി അന്വേഷണം അട്ടിമറിച്ചതിനാലാണ് സിബിഐ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടത്. എസ്ഐടി അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു പോയാൽ സിബിഐ വരേണ്ടതില്ല. ശബരിമല അയ്യപ്പന്റെ സ്വർണം കട്ടവർ ആരായാലും യുഡിഎഫ് പൂട്ടും.
» നാടുവിടുന്ന യുവതലമുറയെ കേരളത്തിൽ നിലനിർത്താൻ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കുന്നത്?
കുട്ടികൾ നാടുവിട്ടാൽ അഞ്ചു വർഷത്തിനകം കേരളം വൃദ്ധസദനമാകും. ഇതു തടയാൻ പുതുമയാർന്ന പദ്ധതികൾ യുഡിഎഫ് ആസൂത്രണം ചെയ്യും. കുട്ടികളെ ഇവിടെ പിടിച്ചുനിർത്താൻ 10,000 സംരംഭങ്ങൾ ആരംഭിക്കുന്ന പദ്ധതി നടപ്പാക്കും. ചെറുപ്പക്കാർക്കായി ആയിരത്തോളം പദ്ധതികൾ അവതരിപ്പിക്കും. അവരെ സഹായിക്കാനും മാർഗനിർദേശം നൽകാനുമായി മാനേജ്മെന്റ്, സാങ്കേതിക മെന്റർമാരെ വയ്ക്കും. പലിശരഹിത റിവോൾവിംഗ് ഫണ്ട് ഇവർക്കായി സർക്കാർ ഏർപ്പെടുത്തും.
കേരളത്തിൽ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നർ ടെർമിനലും 17 മിനി തുറമുഖങ്ങളുമുണ്ട്. ഇതിനെയെല്ലാം ബന്ധിപ്പിച്ചു കോസ്റ്റൽ ഷിപ്പിംഗ് ആരംഭിക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമുണ്ട്. ഇവയെ ബന്ധിപ്പിച്ച് 27 ഏവിയേഷൻ പദ്ധതികൾ നടപ്പാക്കും. കേരളം വിടുന്ന യുവതലമുറയെ ഇവിടെ തന്നെ പിടിച്ചുനിർത്താനുള്ള പദ്ധതികളാകും ഇത്.
അന്താരാഷ്ട്രരംഗത്ത് തൊഴിൽ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. ഇതു പഠിക്കാനായി രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി ’ഗ്ലോബൽ ജോബ് വാച്ച് ടവർ’ എന്ന സംവിധാനം സംസ്ഥാനത്തു നടപ്പാക്കും. തൊഴിൽ സ്വഭാവം മാറുന്നതിനനുസരിച്ച് കേരളത്തിലെ സർവകലാശാല കോഴ്സുകൾ പുനഃസംഘടിപ്പിക്കും.
എല്ലാ അക്കാദമിക് വർഷവും ലോകത്തിലെ ഏതു തൊഴിലിനാണ് സാധ്യതയെന്നു കണ്ടെത്താൻ ഗ്ലോബൽ ജോബ് വാച്ച് ടവർ എന്ന സ്ഥിരം സംവിധാനം വഴി കഴിയും. വിദ്യാർഥികൾക്ക് കാലോചിതമായി ആഗോള തൊഴിൽ നേടാനുള്ള വിദ്യാഭ്യാസം നൽകുന്നതിനൊപ്പം നിലവിലുള്ള തൊഴിലാളികൾക്ക് മാറുന്ന ലോകത്തിന് അനുസൃതമായ തൊഴിൽ മാറ്റം പഠിക്കാനുള്ള സംവിധാനവും ഇതുവഴി ഒരുക്കും.
» കേരളത്തിന്റെ തകർന്ന സന്പദ് വ്യവസ്ഥയെയും ഇതുവഴി ഉത്തേജിപ്പിക്കാനാകുമോ?
ഇതെല്ലാം കേരളത്തെ സന്പദ് വ്യവസ്ഥയെ രക്ഷിക്കാനുള്ള പ്രാരംഭ പദ്ധതികൾ കൂടിയാണ്. സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റ് സംവിധാനം മെച്ചപ്പെടുത്തും. നികുതി ഭരണം പൊളിച്ചെഴുതും. ഇതുവഴി ജിഎസ്ടി വഴി വലിയ വരുമാനമുണ്ടാകും. ഇതോടൊപ്പം ഖജനാവിന്റെ ചോർച്ച അടയ്ക്കും. സന്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കും. ഈ നാലു പദ്ധതികൾ നടപ്പാക്കുക വഴി കേരളത്തിന്റെ സന്പദ്് വ്യവസ്ഥ മെച്ചപ്പെടുത്താനാകും.
» യുഡിഎഫിനെതിരേ ജമാ അത്ത് ഇസ്ലാമി, എസ്ഡിപിഐ ബന്ധം വ്യാപകമായി ആരോപിക്കപ്പെടുകയാണല്ലോ?
ജമാ അത്ത് ഇസ്ലാമിയുമായോ എസ്ഡിപിഐയുമായോ യുഡിഎഫിന് യാതൊരു ബന്ധവുമില്ല. വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകാമെന്ന് ഇങ്ങോട്ട് അഭ്യർഥിക്കുകയായിരുന്നു. ഇതു മാത്രമാണ് സ്വീകരിച്ചത്. ഇതു വലിയ അപരാധമായി കാണുന്നവർ എത്ര വർഷമാണ് പിഡിപിയുടെ പിന്തുണ സ്വീകരിച്ചിരുന്നത്. എത്രയോ വേദികൾ പരസ്യമായി പിഡിപിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ പങ്കിട്ടു. ഇതിലൊന്നും വർഗീയത കാണാത്തവരാണ് മതേതര പാർട്ടിയായ കോണ്ഗ്രസിനെ വിമർശിക്കുന്നത്.
» യുഡിഎഫ് അധികാരത്തിലെത്തിയാൽ സിൽവർ ലൈനിൽ എന്തു തുടർ നടപടി സ്വീകരിക്കും?
സിൽവർ ലൈൻ ഭൂമി ഭൂവുടമകൾക്കു തിരികെ നൽകും. ഇതിനായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും. കല്യാണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഭൂമി പണയപ്പെടുത്തി വായ്പ എടുക്കാനോ വിൽക്കാനോ കഴിയാത്ത അവസ്ഥയിലാണ് കെ റെയിൽ കന്പനി ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾ. നിലവിലെ സിൽവർലൈൻ പദ്ധതിയുമായി യുഡിഎഫ് ഒരിക്കലും മുന്നോട്ടു പോകില്ല.
» എന്താണ് യുഡിഎഫിന്റെ ബദൽ പാത?
നിലവിലുള്ള റെയിൽവേ ലൈനിനു സമാന്തരമായി വലിയ ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്ത സമാന്തര പാത നിർമിച്ചു വേഗ റെയിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി വളവുകൾ നികത്താനും മറ്റുമാകും മുൻഗണന നൽകുക. വലിയ സാന്പത്തിക ബാധ്യത വരാത്തതും പരിസ്ഥിതിക്കു ദോഷം വരുത്താതുമായ പദ്ധതിയാകും നടപ്പാക്കുക.
» മലയോര മേഖലയിലെ വന്യജീവി ഭീതിയകറ്റാൻ എന്താണ് പദ്ധതികൾ?
മലയോര ജനത നേരിടുന്ന വന്യജീവി ആക്രമണം തടയാൻ പ്രായോഗിക തലത്തിൽ ഒരു പദ്ധതിയും എൽഡിഎഫ് സർക്കാരിനു നടപ്പാക്കാനായില്ല. പരന്പരാഗതവും ആധുനികവുമായ പദ്ധതികൾ ഏകോപിപ്പിച്ച് വന്യജീവി ആക്രമണത്തിൽ മലയോര ജനതയെ മോചിപ്പിക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പാക്കും. ഇതിന്റെ കരടു നിർദേശങ്ങൾ തയാറാക്കിയിട്ടുണ്ട്.
» തീരദേശ മേഖലയിലെ പ്രശ്നങ്ങൾ എങ്ങനെ മറികടക്കാനാകും?
തീരദേശ മേഖലയിലെ സമഗ്ര പദ്ധതികൾ യുഡിഎഫ് പ്രകടനപത്രികകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സ്യലഭ്യതയിൽ വലിയ കുറവുണ്ടായി. മണ്ണെണ്ണയ്ക്ക് 40 രൂപയുണ്ടായിരുന്ന കാലത്ത് യുഡിഎഫ് സർക്കാർ 25 രൂപ സബ്സിഡി നൽകിയിരുന്നു. ഇപ്പോൾ മണ്ണെണ്ണയ്ക്ക് 110 രൂപയുണ്ട്. സബ്സിഡിയിൽ വ്യത്യാസമില്ല. സബ്സിഡി തുകയൊട്ടു കൊടുക്കുന്നുമില്ല. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്രസർക്കാരും വലിയ അവഗണനയാണ് കാട്ടുന്നത്. തീരദേശ മേഖലയുടെ സമഗ്ര പുരോഗതിയാണ് യുഡിഎഫ് ലക്ഷ്യം.
» ന്യൂനപക്ഷ വേട്ടയുടെ തുടർച്ചയല്ലേ എഫ്സിആർഎ ഭേദഗതി ബിൽ?
ന്യൂനപക്ഷ വേട്ടയുടെ തുടർച്ചയായാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (എഫ്സിആർഎ)കേന്ദ്ര സർക്കാർ ലോക്സഭയിൽ എത്തിച്ചത്. നേരത്തേ മുസ്ലീം സമുദായത്തെയാണ് വേട്ടയാടിയിരുന്നത്. ഇപ്പോൾ ക്രൈസ്തവ വേട്ടയാണ് നടത്തുന്നത്. രാജ്യവ്യാപകമായി വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുകയാണ്. ആരാധനാലയങ്ങൾ വരെ ആക്രമിക്കുന്നു, ആരാധനാക്രമങ്ങൾ തടസപ്പെടുത്തുന്നു. പ്രാർഥനാ കൂട്ടായ്മകളെ ആക്രമിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങൾ പോലും തടസപ്പെടുത്തുന്നു. വിദ്യാലയങ്ങളിൽനിന്നു യേശുക്രിസ്തുവിന്റെയും പുണ്യാളന്മാരുടെയും പ്രതിമകൾ പോലും മാറ്റണമെന്ന് ആവശ്യപ്പെടുന്നു. നിരവധി മലയാളി വൈദികർ വിവിധ സംസ്ഥാനങ്ങളിലായി ജയിലിലാണ്. രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിച്ചിട്ട് കേരളത്തിൽ അരമനകളിലും ക്രൈസ്തവ ഭവനങ്ങളിലും കയറിയിറങ്ങി കേക്ക് കൊടുക്കാൻ ഇവർക്ക് ഒരു ഉളുപ്പുമില്ല. ഇത്തരക്കാരെ ജനം തിരിച്ചറിയും.
» തെരഞ്ഞെടുപ്പു പര്യടനം നടക്കുന്പോൾ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ എങ്ങനെ വിലയിരുത്തുന്നു?
നൂറിലധികം സീറ്റിൽ യുഡിഎഫ് കേരളത്തിൽ വിജയിക്കും. വടക്കൻ കേരളവും മധ്യകേരളവും യുഡിഎഫ് തൂത്തുവാരും. എറണാകുളത്തും മലപ്പുറത്തും എല്ലാ സീറ്റിലും വിജയിക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകൾ യുഡിഎഫ് തൂത്തുവാരും. തിരുവനന്തപുരത്തും കൊല്ലത്തും അദ്ഭുതകരമായ മാറ്റമുണ്ടാകും. തൃശൂരിൽ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം സംബന്ധിച്ചു ദീപികയോടു ഞാൻ കൃത്യമായി പറഞ്ഞിരുന്നു. അതുപോലെയല്ലേ തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ സംഭവിച്ചത്. കൃത്യമായി പഠിച്ചിട്ടാണ് ഞാൻ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകളും അവതരിപ്പിക്കുന്നത്.
Tags : Congress UDF V.D. Satheesan Kerala Assembly Election Niyama Sabha Election