കൊച്ചി: സംവരണരഹിത സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഇഡബ്ല്യുഎസ് സാക്ഷ്യപത്രം ലഭ്യമാക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഗുരുതരമായ കൃത്യവിലോപം വരുത്തുന്ന സാഹചര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താൻ സംസ്ഥാന മുന്നാക്ക കമ്മീഷനു സാധിക്കണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
മുന്നാക്ക കമ്മീഷൻ അംഗമായി നിയമിതനായ സെബാസ്റ്റ്യൻ ചൂണ്ടലിനെ അഭിനന്ദിക്കുന്നതിനായി കമ്മീഷൻ തൃശൂർ അതിരൂപത ആസ്ഥാനത്തു വിളിച്ചു ചേർത്ത യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറു വർഷമായി ഇഡബ്ല്യുഎസ് സംവരണം നടപ്പിൽവരുത്തിയിട്ടും ഇപ്പോഴും അർഹതപ്പെട്ടവർക്കു യഥാസമയം സാക്ഷ്യപത്രങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി കേരളത്തിൽ പരക്കേയുണ്ട്.
സാധാരണക്കാരന്റെ കണ്ണീരൊപ്പാൻ മുന്നാക്ക ക്ഷേമ കമ്മീഷൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ പറഞ്ഞു.
പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ, കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത ഡയറക്ടർ ഫാ. സബിൻ തുമുള്ളിൽ, തൃശൂർ അതിരൂപത പിആർഒ ഫാ. സിംസൺ ചിറമ്മേൽ, കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പിൽ, തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ആന്റണി ആറിൽചിറ ചമ്പക്കുളം, കത്തോലിക്ക കോൺഗ്രസ് തൃശൂർ അതിരൂപത ട്രഷറർ റോണി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
Tags : Mar Thazhath Mar Andrews Thazhath EWS