വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടർന്നെന്ന് സംശയം. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയ ഇവരുടെ കുടുംബം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇവർ ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരിച്ച രണ്ട് പേരും നിലവിൽ ആശുപത്രിയിലുള്ളയാളും മീൻമുട്ട കൊണ്ടുള്ള വിഭവം കഴിച്ചതായാണ് വിവരം. ഒപ്പമുണ്ടായിരുന്ന ഒരാൾ ചികിത്സയിൽ കഴിയുകയാണ്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച ആറ് പേരിൽ നാല് പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സംഭവിത്തിന് പിന്നാലെ പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് ഹോട്ടൽ പൂട്ടിച്ചു.
ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. സജീന ഉൾപ്പെടെ നാല് പേരാണ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് റഷീദ ബീവിക്ക് മരണം സംഭവിച്ചത്.