കൊല്ലം: വനംവകുപ്പിൽ ഓൺലൈൻ സ്ഥലമാറ്റം അട്ടിമറിച്ചു സ്ഥലമാറ്റ ഉത്തരവിറക്കി. അഡ്മിനിസ്ട്രേറ്റീവ് രംഗത്തുള്ള ക്ലർക്കുമാരുടെ സ്ഥലമാറ്റ ഉത്തരവാണ് ഇറക്കിയിരിക്കുന്നത്.
ഉത്തരവിൽ 18 എന്നാണ് തീയതി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇന്നലെ മാത്രമാണ് ഉത്തരവിറങ്ങിയത്.
മേയ് 15 നു മുൻപ് നടപ്പാക്കേണ്ട പൊതുസ്ഥലംമാറ്റ ഉത്തരവിന്റെ കരടുപോലും ഇതുവരെ ഇറക്കിയിട്ടില്ല. അന്തിമ ലിസ്റ്റ് പോലും മേയ് 15നു മുമ്പ് ഇറക്കേണ്ടതാണ്.
അതേസമയത്തു തന്നെയാണ് 23 ക്ലർക്കുമാരെ സ്ഥലംമാറ്റിക്കൊണ്ട് ഭരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിറക്കിയത്. പൊതുസ്ഥലംമാറ്റ ഉത്തരവ് ഓൺലൈൻ മുഖേന നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശവും സർക്കാർ ഉത്തരവും നിലനിൽക്കേയാണിത്.
മുമ്പ് മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലംമാറ്റം നടത്തിയതുമായി ബന്ധപ്പെട്ടു നിരവധി കേസുകളും പരാതികളും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം ഹൈക്കോടതി ഓൺലൈനാക്കിയത്.
ഓൺലൈൻ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയതിനുശേഷവും സ്ഥലംമാറ്റ ഉത്തരവുകളിൽ മാറ്റം വരുത്തി സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർ ഇഷ്ടക്കാർക്ക് സ്ഥലംമാറ്റം നൽകുന്നുവെന്ന പരാതിയും ജീവനക്കാർക്കിടയിലുണ്ട്.
ഇതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയൽ ജീവനക്കാരുടെയും പൊതുസ്ഥലമാറ്റം ഓൺലൈനായി ഇറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതിന്റെ കരടു പോലും ഇതുവരെ പ്രസിദ്ധീകരിക്കാത്തതുമൂലം സ്ഥലംമാറ്റം നീട്ടുപോകാനാണ് സാധ്യതയെന്നും ജീവനക്കാർ പറയുന്നു. അധ്യയനവർഷം ആരംഭിക്കുന്നതിനുമുമ്പ് മേയ് 15നുമുമ്പാണ് സാധാരണനിലയിൽ ലിസ്റ്റ് ഇറക്കുന്നത്.