തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയിൽ ലിറ്ററിനു മൂന്നു രൂപ വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
പശ്ചിമേഷ്യൻ സംഘർഷം ചൂണ്ടിക്കാട്ടിയാണ് വില വർധിപ്പിച്ചതെങ്കിലും രാജ്യത്തെ എണ്ണക്കന്പനികളെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമാണിത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന് വില ഉയർന്നുനിന്ന കാലഘട്ടത്തിൽ സബ്സിഡി ഏർപ്പെടുത്തി ജനങ്ങൾക്ക് ആശ്വാസം നൽകിയ യുപിഎ സർക്കാരിന്റെ മാതൃക തെരഞ്ഞെടുക്കാതെയാണ് അമിത നിരക്ക് ജനങ്ങൾക്കുമേൽ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്.
ഇന്ധനവില വർധന ചരക്കു ഗതാഗത ചെലവുകളെ ബാധിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു വലിയ സാന്പത്തിക ബാധ്യതകൾക്കു വഴിവയ്ക്കും.
നേരത്തേ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 993 രൂപ വില വർധിപ്പിച്ചത് ഹോട്ടലുകളുടെ പ്രവർത്തനത്തെതന്നെ ഗുരുതരമായി ബാധിച്ചിരുന്നു.
ഇന്ധന വിലവർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് ഇന്നു വൈകുന്നേരം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
Tags : Sunny Joseph Fuel price hike challenge