കണ്ണൂർ: പെരിങ്ങോം കുറ്റൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു. കുറ്റൂരിലെ കോറോത്ത് കൊവ്വൽ നഫീസ മൻസിലിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവർന്നത്.
നഫീസയും കുടുംബവും അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ കഴിഞ്ഞ ഞായറാഴ്ച പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പുറക് വശത്തെ വാതിൽ തകർത്തതായി കണ്ടത്. വീടിന്റെ മുൻ വശത്തെ വാതിൽ തകർക്കുവാനുള്ള ശ്രമവും നടന്നിട്ടുണ്ട്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം നടഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.
പെരിങ്ങോം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്എച്ച്ഒ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം പ്രാഥമിക അന്വേഷണം നടത്തി. കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പോലീസ് നായ വീടിനു പിൻവശത്തെ ഇടവഴിയിലൂടെ 400 മീറ്ററോളം ദൂരം ഓടി തിരിച്ചു വരികയായിരുന്നു. പയ്യന്നൂർ ഡിവൈഎസ്പിയും സ്ഥലത്ത് ക്യാംപ് ചെയ്ത് അന്വേഷണത്തിനു നേതൃത്വം നൽകുന്നുണ്ട്.