തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട സത്യവാങ്മൂലം ഇടതുമുന്നണിയിൽ ചർച്ച ചെയ്ത് ധാരണയിൽ എത്തിയശേഷം തീരുമാനിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭയിൽ തീരുമാനം. ഇടതുമുന്നണിയിൽ ചർച്ച ചെയ്തശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണിത്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിലപാട് മാർച്ച് 14നകം അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യത്തിൽ രാഷ്്ട്രീയ തീരുമാനം കൈക്കൊള്ളാൻ തീരുമാനിച്ചത്.
നിയമസഭാ തെരഞ്ഞടുപ്പ് അടുത്ത സാഹചര്യത്തിൽ ആചാരവുമായി ബന്ധപ്പെട്ട നിർണായക നിലപാട് മുന്നണി ചർച്ചചെയ്ത് തീരുമാനിക്കുന്നതാകും ഉചിതമെന്ന് ചില മന്ത്രിമാർ ചൂണ്ടിക്കാട്ടിയിരുന്നു.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിക്കുക. 2019 ൽ യുവതീപ്രവേശത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടു തിരുത്തിയാണ് ബോർഡിൽ പുതിയ പ്രമേയം വന്നത്.
2019ൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് പിണറായി സർക്കാരിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി കനത്ത പരാജയവും ഏറ്റുവാങ്ങി.
Tags : Sabarimala women's entry LDF Government stand