കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തതിനെതിരെ അതിജീവിത പരാതിയുമായി രംഗത്ത്.
ഹണി എം. വർഗീസിന്റെ സ്ഥാനക്കയറ്റത്തിനെതിരെ രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുമാണ് അതിജീവിത പരാതി നൽകിയത്. ഹണി എം. വർഗീസിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അതിജീവിത നിവേദനം നൽകിയത്.
അതീവ ഗൗരവതരമായ ആരോപണങ്ങളാണ് അതിജീവിത നൽകിയ നിവേദനത്തിലുള്ളത്. അതിക്രമ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിലിരിക്കെ പരിശോധിക്കപ്പെട്ടുവെന്നും ഇതിൽ ജഡ്ജി ഉൾപ്പെടെയുള്ളവർ ഭാഗമാണെന്നും നിവേദനത്തിൽ ആരോപിക്കുന്നു.
അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരും നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്നാണ് അതിജീവിതയുടെ ആവശ്യം.