തിരുവനന്തപുരം: കരമനയിൽ നിയന്ത്രണം വിട്ട ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി മൂന്നു യുവാക്കൾ മരിച്ചു. നെയ്യാറ്റിൻകര അയിര, പള്ളിത്താനം താഴെവിളാകത്ത് വീട്ടിൽ സജിൻ (21), നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം കുളത്തിൻകര വീട്ടിൽ പ്രവീണ്‍ (23), ആസാം സ്വദേശി രതിക് (25) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നരയോടെ കരമന -കളിയിക്കാവിള ദേശീയപാതയിൽ കരമനയ്ക്കു സമീപമായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു ഫുട്പാത്തിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
മൂന്നു പേരും കരമനയിലെ ഹോട്ടലിലെ ജീവനക്കാരാണ്. ഹോട്ടലിലെ ജോലി കഴിഞ്ഞു നഗരത്തിലേക്ക് പോകവേയായിരുന്നു അപകടം. മൂന്നു പേരും ഒരു ബൈക്കിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അപകട വിവരം അറിഞ്ഞു സ്ഥലത്തെത്തിയ നാട്ടുകാർ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.