കൊച്ചി: എറണാകുളത്തെ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. മഹാരാഷ്ട്ര പുനെ സ്വദേശി വികാസ് സഞ്ജയ് ഹഗാവൻ (35) ആണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസ് പുനെയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഏപ്രിൽ 27ന് രാവിലെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പാലാരിവട്ടത്തെ മെഡിക്കൽ സെന്റർ ആശുപത്രി ലൈബ്രറിയിൽ രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ലാപ്ടോപ്പുകൾ, ബ്ലൂടൂത്ത് ഹെഡ്സെറ്റ്, പേഴ്സിലുണ്ടായിരുന്ന പണം എന്നിവയാണ് പ്രതി മോഷ്ടിച്ചത്.
ഡോക്ടർമാരുടെ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് വികാസ് എന്ന് പോലീസ് കണ്ടെത്തി.
ഇതേ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി പുനെയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊച്ചി സിറ്റി പോലീസ് പൂനെയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : kerala police crime news theft case arrest