തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതി 15കാരനെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ചു മീര ബിർളയാണ് മുട്ടത്തറ സ്വദേശി ജയകുമാർ (ജയൻ-65)കുറ്റക്കാരനെന്ന് കണ്ടത്തിയത്. ശിക്ഷ ശനിയാഴ്ച പറയും.
2025 ഏപ്രിൽ എട്ടിന് രാത്രി ഏഴോടെയാണ് സംഭവം നടന്നത്. തനിച്ചു നടന്നു പോകുകയായിരുന്ന കുട്ടിയെ വഴിയരികിൽ ഇരിക്കുകയായിരുന്ന പ്രതി കൈ കാണിച്ചു വിളിച്ചു. പ്രതിയെ വീട്ടിൽ ജോലിക്ക് വന്നു കണ്ട് പരിചയം ഉള്ള കുട്ടി അടുത്തേക്ക് ചെന്നു. കുട്ടിക്ക് പ്രതി ഷേക്ക് ഹാൻഡ് കൊടുത്തതിന് ശേഷം ഇയാൾ അടുത്തേയ്ക്ക് വലിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു.
ഇതൊന്നും ആരോടും പറയരുതെന്നും ഇങ്ങനെ ഒക്കെ ചെയ്തത് കുട്ടിയോട് ഉള്ള ഇഷ്ടം കൊണ്ട് ആണെന്നും പ്രതി പറഞ്ഞു. പേടിച്ചു പോയ കുട്ടി കുറച്ച് മാറി നിൽക്കുകയായിരുന്ന പിതാവിന്റെ സുഹൃത്തുക്കളോട് സംഭവം പറഞ്ഞു. തുടർന്ന് ഓടിപ്പോകുകയും അമ്പലത്തിൽ കാത്തുനിന്ന അമ്മൂമ്മയുടെ ഫോണിൽ നിന്നും പിതാവിനെ വിവരം അറിയിച്ചു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ്. വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ പോലീസ് സബ് ഇൻസ്പെക്ടർ സി. അലക്സ് ആണ് കേസ് അന്വേഷിച്ചത്.
2012 മേയിലാണ് ഇയാൾ കല്യാണമണ്ഡപത്തിൽ വാച്ചറായിരിക്കെ മനോരോഗിയായ യുവതിയെ മണ്ഡപത്തിലെ കുളിമുറിയിൽ വച്ച് പീഡിപ്പിച്ചതിന് ഏഴ് വർഷം ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് ഈ പീഡനം നടത്തിയത്.
Tags : convicted molesting mentally ill girl arrest molesting boy