കാസർഗോഡ്: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ എൻഐഎ റെയ്ഡ്. മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് പരിശോധന. തിരൂരങ്ങാടിയിലെ ഹോളോബ്രിക്സ് ഗോഡൗണിലും വണ്ടൂരിലുള്ള ഒരു വീട്ടിലുമാണ് മലപ്പുറത്തെ അന്വേഷണം നടക്കുന്നത്.
ഫെബ്രുവരി ഏഴിന് തിരൂരങ്ങാടി ചെമ്മാട്ട് വച്ച് ഒരു ലോറിയിൽ നിന്നും സ്ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു. ഹോളോബ്രിക്സ് നിർമാണ സ്ഥലത്തേക്ക് സാധനങ്ങളിറക്കുന്ന ലോറിയായിരുന്നു ഇത്.
ലോറിയിലെ ഉള്ളിച്ചാക്കുകള്‍ക്കിടയിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ക്വാറിയിലേക്കുള്ള ആവശ്യത്തിന് എത്തിച്ചെന്നായിരുന്നു പറഞ്ഞത്. അതിന്റെ തുടരന്വേഷണം എന്ന നിലയിലാണ് ഇപ്പോള്‍ രണ്ടിടങ്ങളിൽ പരിശോധന നടക്കുന്നത്.
കാസർഗോഡ് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കടുമേനിയിലും പരിശോധന നടക്കുന്നുണ്ട്. നേരത്തെ കരിങ്കൽ ക്വാറി നടത്തിയിരുന്ന സജി എന്നയാളുടെ വീട്ടിലും ക്വാറിയിലും ആണ് പരിശോധന. മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ പിടിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണിത്.
കോഴിക്കോട് മുക്കം എരഞ്ഞിമാവിൽ, എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ എരഞ്ഞിമാവിൽ പ്രവർത്തിക്കുന്ന എക്സലന്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും വീട്ടിലുമാണ് എൻഐഎ പരിശോധന നടക്കുന്നത്. രണ്ടു മാസം മുൻപ് കൊണ്ടോട്ടിയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
Tags : NIA inspections state