പാലക്കാട്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതി ഞെട്ടലുണ്ടാക്കിയെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എൻ.എം.ആർ. റസാഖ്. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണതെന്നും റസാഖ് കുറ്റപ്പെടുത്തി.
ജനപ്രതിനിധികള്‍ പലരും പ്രശോഭിന് സഹായമൊരുക്കുന്നുണ്ട്. പാലക്കാടിനെ സംബന്ധിച്ച് ഈ സംഭവം വലിയ നാണക്കേടുണ്ടാക്കുന്നതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുഖം നോക്കാതെ നടപടി സ്വീകരിക്കും. പ്രശോഭിനെതിരെ പോലീസ് കടുത്ത നടപടി സ്വീകരിക്കണമെന്നും റസാഖ് ആവശ്യപ്പെട്ടു.
പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി. വത്സന്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു.
ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു രണ്ടാമത്തെ പീഡനം.
ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഷാഫി പറമ്പില്‍ എംപി തന്റെ ആശാനാണെന്നും എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിരുന്നു.
Tags : ldf candidate nmr rasack reaction complaint against congress councillor