തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്. മത്സരിച്ച എട്ടിൽ ഏഴ് സീറ്റും തങ്ങൾ വിജയിച്ചെന്നും പി.ജെ.ജോസഫ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു.
കേരള കോൺഗ്രസിന്റെ ആവശ്യത്തിന് ലീഗിന്റെ പിന്തുണയുമുണ്ട്. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും സംസാരിച്ച് ഇതിൽ ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്. അതേസമയം ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നൽകാമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച എട്ട് കോൺഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത് വന്നു. സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പ്രധാനപ്പെട്ട വകുപ്പ് തന്നെ നൽകിയേക്കും.
മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയടക്കം 11 പേർ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായി. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എന്നാൽ താൻ മന്ത്രിസഭയിൽ ഫുൾ ടൈം അംഗമായിരിക്കുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു.
Tags : P.J. Joseph udf Kerala Congress