കോഴിക്കോട്: സന്ധിചെയ്യാതെ പോരാടുന്ന നേതാക്കളെ ബിജെപി വേട്ടയാടുമ്പോൾ കേരള മുഖ്യമന്ത്രിക്കെതിരായ അഴിമതിക്കേസുകൾ അന്വേഷിക്കാത്തത് പരിശോധിച്ചാൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം മനസിലാക്കാനാകുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
തനിക്കെതിരേ നാൽപതോളം കേസുകളുണ്ട്. അഞ്ചു ദിവസം ഇഡി തന്നെ ചോദ്യം ചെയ്തുവെന്നും രാഹുൽ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും ഇന്ദിര ഗാരന്റി ബസ് ഉദ്ഘാടനവും ഓണ്‍ ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രണ്ട് മുന്നണികളാണു മത്സരരംഗത്തുള്ളത്. ഐക്യത്തിന്റെ സന്ദേശം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയും വിഭജനരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന ബിജെപിയും എൽഡിഎഫും ഒന്നിക്കുന്ന മറ്റൊരു മുന്നണിയും. ബിജെപിയോ സിപിഎം നേതൃത്വമോ ചോദ്യങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ല.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം പോലും ഇവരുടെ നേതാക്കള്‍ക്കു മനസിലാക്കാനാകുന്നില്ല. കള്ളക്കേസുകൾ എടുത്ത് എതിർപക്ഷത്തെ നിശബ്ദമാക്കാനാണ് അവർ ശ്രമിക്കുന്നത്.
കേരളത്തിനുവേണ്ടി യുഡിഎഫ് ഇന്ദിര ഗാരന്റി എന്ന പേരിൽ പ്രഖ്യാപിച്ച എല്ലാ ഗാരന്റിയും നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Tags : CPM BJP deal Rahul Gandhi Indira Garandi BUS