തൃശൂർ: വയനാട് ദുരിത ബാധിതർക്കായി കോണ്‍ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് ഫെബ്രുവരി 26ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറക്കല്ലിടും. കൽപ്പറ്റ മേപ്പാടിയിൽ 3.24 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കർ സ്ഥലംകൂടി ഏറ്റെടുക്കും.
ആകെ 5.42 ഏക്കറിൽ 1100 ചതുരശ്രയടി വിസ്തീർണമുള്ള 50 വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
യൂത്ത് കോണ്‍ഗ്രസ് ഒരുകോടി രൂപ നൽകി. കെപിസിസിയുടെ നേതൃത്വത്തിൽ ജനങ്ങളിൽനിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെൻഷൻ സംഘടനകൾ എന്നിവർ സ്വരൂപിച്ചതുമായ പണവും നിർമാണത്തിന് ഉപയോഗിക്കുക. എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവർ പങ്കെടുക്കും.
മേപ്പാടി കുന്നന്പറ്റയിലാണ് ആദ്യഘട്ടത്തിൽ വീടു നിർമിക്കുക. ഏഴാഞ്ചിറയിൽ അഞ്ച് ഏക്കർകൂടി ഏറ്റെടുത്ത് ബാക്കി അന്‍പതു വീടുകളുടെ നിർമാണം ആരംഭിക്കും. എട്ടു സെന്റിൽ 25 ലക്ഷം രൂപ ചെലവിലാണു വീടുകൾ നിർമിക്കുക. ദുരിതബാധിതരായവർ, പാഡികളിൽ താമസിച്ചിരുന്നവർ, സാങ്കേതിക കാരണങ്ങളാൽ സർക്കാർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവരാണു ഗുണഭോക്താക്കൾ.
മണ്ണിന്റെ ഘടന, നീരൊഴുക്ക്, പാരിസ്ഥിതിക പരിശോധനകൾ പൂർത്തിയാക്കി. ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാകും കൈമാറുക. മുണ്ടക്കൈയിലെ ദുരിതബാധിതരുടെ കച്ചവട സ്ഥലങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് 40 വ്യാപാരികൾക്ക് അഞ്ചുലക്ഷം വീതം ചടങ്ങൽ നൽകും. ഷാഫി പറമ്പില്‍ എംപി, എ.പി. അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags : Rahul Gandhi stone houses Congress