പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് നേരിട്ട് ഇടപെട്ടതായി എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. തിരുവാഭരണം കമ്മീഷണർ റെജിലാലിന്റെ റിപ്പോർട്ട് തള്ളിയാണ് പ്രശാന്ത് പാളികള്‍ ചെന്നൈയിൽ കൊണ്ടുപോകാൻ നിര്‍ദേശിച്ചത്. സ്വര്‍ണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സംവിധാനം സ്മാര്‍ട്ട് ക്രിയേഷൻസിനില്ലെന്ന് റജിലാല്‍ റിപ്പോർട്ട് നൽകിയിരുന്നു. 2025 ജൂലൈ 30 നാണ് ദേവസ്വം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
റെജിലാലിൽ സമ്മർദം ചെലുത്തി അനുകൂല തീരുമാനമെടുപ്പിച്ച് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ദേവസ്വം സെക്രട്ടറിക്ക് കത്തുനൽകുകയും ബോർഡ് യോഗം ഇതിന് അനുമതി നൽകുകയും ചെയ്തു. ചെന്നൈയിലേക്ക് പാളികള്‍ കൊണ്ടുപോകുന്നതിനായി വ്യാജ രേഖ തയാറാക്കിയെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്.
നിയമാനുസൃതമായ കരാറും അന്ന് ഉണ്ടായിരുന്നില്ല. പാളികള്‍ ചെന്നൈയിൽ എത്തിച്ച ശേഷം ബെല്ലാരിയിൽനിന്നും 2025 ഓഗസ്റ്റ് എട്ടിന് പോറ്റി മുദ്രപത്രം വാങ്ങി. തുടര്‍ന്ന് ഓഗസ്റ്റ് പത്താം തീയതി പോറ്റിയും തിരുവാഭരണം കമ്മീഷണർ റജിലാലും ചേര്‍ന്ന് വ്യാജ കരാറിൽ ഒപ്പിട്ടു. ചെന്നൈയിലെത്തിച്ച 12 പാളികളിൽ നാലെണ്ണത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തു.
2019ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കാനും സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിക്ക് ലാഭമുണ്ടാക്കാനുമാണ് ഗൂഢാലോചന നടന്നത്. 2020 മുതൽ 2025 വരെയുള്ള ബോർഡ് ജീവനക്കാരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Sabarimala gold theft