കൊച്ചി: മോഡലിംഗിന്‍റെ മറവില്‍ യുവതികളെ വിദേശത്തേക്ക് എത്തിച്ച് ലൈംഗിക ചൂഷണം നടത്തിയ കേസില്‍ സിനിമാ - സീരിയല്‍ താരങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. മുഖ്യപ്രതി സിന്ധുവിന്‍റെ ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിയുമായി ചില താരങ്ങള്‍ക്ക് ബന്ധമുണ്ട് എന്നാണ് വിവരമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
സിന്ധുവിനെ ഇന്ന് മരട് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കും. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴിയാണ് സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് പങ്കുണ്ടെന്ന വിവരം ലഭിച്ചത്. ചില ബിസിനസുകളുടെയും സ്ഥാപനങ്ങളുടെയും മറവില്‍ നീക്കങ്ങള്‍ നടത്തുന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇതുവരെ ഒരു താരങ്ങളുടെയും പേരിലേക്ക് പോലീസ് എത്തിയിട്ടില്ല.
നടന്നത് സംഘടിതമായ കുറ്റകൃത്യമാണ് നടന്നതെന്നും പോലീസ് വ്യക്തമാക്കി. വിസിറ്റിംഗ് വിസയില്‍ വിദേശത്തേക്ക് എത്തിക്കുന്ന മോഡലുകളുടെ ചിത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് അയച്ചു നല്‍കിയാണ് ഡീല്‍ ഉറപ്പിക്കുന്നത്. സിന്ധുവാണ് കേസിലെ മുഖ്യപ്രതി. അലീന സിന്ധുവിന്‍റെ ഏജന്‍റ് ആണ്.
ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പിടിയിലായ പ്രതികള്‍ക്ക് കൊച്ചിയിലെ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പരാതിക്കാരിയെ പ്രതി അലീന വിളിച്ച് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശത്തില്‍ ഗുണ്ടയെക്കുറിച്ച് പറയുന്നുണ്ട്.
ഫാഷന്‍ ഷോയില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് അലീന മോഡലുകളെ ദുബായിലെത്തിച്ചത്. യുവതികളെ ലഹരി നല്‍കി മയക്കിയ ശേഷം ലൈംഗിക പീഡനത്തിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതികളെ പലര്‍ക്കും കാഴ്ചവച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
Tags : Sex racket modeling Arrest