തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ അൾട്രാ വയലറ്റ് (യുവി) വികിരണത്തോത് ഉയരുന്നു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി (കെഎസ്ഡിഎംഎ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം എട്ട് കേന്ദ്രങ്ങളിൽ 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചു.
യുവി സൂചിക ഒൻപത് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് ഏറ്റവും ഉയർന്ന യുവി നിരക്ക്. തൊട്ടുപിന്നിൽ കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, ഒല്ലൂർ, പൊന്നാനി എന്നീ സ്ഥലങ്ങളാണ്. ഇവിടെ സൂചിക എട്ട് രേഖപ്പെടുത്തി. യുവി സൂചിക എട്ട് മുതൽ 10 വരെ രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുക.
ശരീരത്തിനു ഹാനികരമായേക്കാവുന്ന ഉയർന്ന വികിരണത്തോതാണ് എട്ട് മുതൽ 10 വരെയുള്ളത്. കളമശേരി, ബേപ്പൂർ, മാനന്തവാടി (സൂചിക - ഏഴ്), ധർമടം, ഉദുമ (സൂചിക - ആറ്) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ യുവി നിരക്ക്. ഇവിടെ യെലോ അലർട്ട് നൽകിയിട്ടുണ്ട്.
രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. തുടർച്ചയായി വെയിലേറ്റാൽ സൂര്യാതപം, ചർമരോഗങ്ങൾ, കണ്ണിന് അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.
Tags : Summer sun heat Ultraviolet radiation Orange alert