പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുതന്നെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായ പാലക്കാട്ട് ഇക്കുറിയും കനത്ത പോരാട്ടമെന്ന് ഉറപ്പായി. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളുടെ കാര്യത്തിൽ ഏതാണ്ടു ധാരണയായതോടെ തെളിയുന്നത് പ്രസ്റ്റീജ് പോരാട്ടം.
യുഡിഎഫിനായി ഇത്തവണ കളത്തിലിറങ്ങുന്നത് സിനിമ-ടെലിവിഷൻ താരം രമേഷ് പിഷാരടിയാണെന്ന് ഉറപ്പായിട്ടുണ്ട്. പ്രഖ്യാപനം മാത്രമാണ് ബാക്കി. പി. സരിൻ എന്ന ഒറ്റപ്പേരാണ് സിപിഎം ജില്ലാ നേതൃത്വം നിർദേശിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തോടെയാകും പ്രഖ്യാപനം. എൻഡിഎയ്ക്കായി ശോഭാ സുരേന്ദ്രൻ കളത്തിലിറങ്ങും.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെത്തുടർന്ന് പ്രതിരോധത്തിലായ കോണ്ഗ്രസിന് മണ്ഡലം കൈവിടുന്നത് ആലോചിക്കാൻപോലും കഴിയില്ല. വിഷയം അടഞ്ഞ അധ്യായമെന്ന് പറയുന്നെങ്കിലും മണ്ഡലം നഷ്ടപ്പെട്ടാൽ ഭരണം കിട്ടിയാൽപോലും നാണക്കേട് മറയ്ക്കാനാകില്ലെന്ന തിരിച്ചറിവ് പാർട്ടിക്കുണ്ട്. അതിനാൽതന്നെ സ്ഥാനാർഥിയായി നിരവധി പേരുകൾ പരിഗണനയ്ക്കു വന്നിരുന്നു. ജില്ലയ്ക്കു പുറത്തുനിന്ന് കൂടുതൽ ശക്തരായ സ്ഥാനാർഥിയെ രംഗത്തിറക്കണമെന്ന നിർദേശത്തിനായിരുന്നു ആദ്യംമുതൽ മുൻതൂക്കം. കെ. മുരളീധരന്റെ പേരാണ് ആദ്യഘട്ടത്തിൽ ഉയർന്നത്. എന്നാൽ വട്ടിയൂർക്കാവ് വിട്ട് എങ്ങോട്ടുമില്ലെന്ന മുരളിയുടെ തീരുമാനം വഴിയടച്ചു.
സിവിൽ സർവീസ് വിട്ട് കോൺഗ്രസിൽ ചേർന്ന കണ്ണൻ ഗോപിനാഥിന്റെ പേരും ഉയർന്നു. പൊതുജനസ്വീകാര്യതകൂടി പരിഗണിക്കണമെന്ന നിർദേശം വന്നതോടെ രമേഷ് പിഷാരടിയിലേക്ക് എത്തുകയായിരുന്നു. ഷാഫി പറന്പിൽ എംപിയുടെ ഇടപെടലും ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഡിസിസി നേതൃത്വത്തിനും വി.കെ. ശ്രീകണ്ഠൻ എംപിക്കും മുരളീധരനോടായിരുന്നു താത്പര്യമെങ്കിലും മുരളി പിൻവാങ്ങിയതോടെ എതിർപ്പുകളില്ലാതെ പിഷാരടിക്കു പാലക്കാട് ഇറങ്ങാനാകുമെന്ന അനുകൂല സ്ഥിതിയുമുണ്ട്.
സെലിബ്രിറ്റി എന്നതിലുപരി കോണ്ഗ്രസുകാരൻ എന്ന മേൽവിലാസം രമേഷ് പിഷാരടിക്കുണ്ട്. കോണ്ഗ്രസ് സ്ഥാനാർഥികൾക്കുവേണ്ടി മുൻ തെരഞ്ഞെടുപ്പുകളിൽ പ്രചരണത്തിനു പിഷാരടി രംഗത്തിറങ്ങിയിരുന്നു. ഷാഫി പറന്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്കുവേണ്ടി പ്രചാരണത്തിനായി പിഷാരടി പാലക്കാട്ടെത്തിയിരുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തിലേക്കും പിഷാരടിയെ പരിഗണിച്ചിരുന്നു. പിഷാരടിയുടെ സ്വീകാര്യതയും നിലപാടുകളും ഗുണം ചെയ്യുമെന്നാണു പാർട്ടി വിലയിരുത്തൽ. മത്സരിക്കാൻ സന്നദ്ധനാണെന്നു പിഷാരടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ബിജെപി വിജയം സുനിശ്ചിതമെന്ന് ഇത്തവണ കരുതുന്ന സീറ്റുകളിലൊന്നാണ് പാലക്കാട്. നിരവധി പേരുകളിലൂടെ സഞ്ചരിച്ച് ശോഭാ സുരേന്ദ്രനിലുറപ്പിച്ചാണു പാർട്ടിയുടെ താഴേത്തട്ടിലെ പ്രവർത്തനം പുരോഗമിക്കുന്നത്. മണ്ഡലത്തിലെ പ്രത്യേക സാഹചര്യവും മുന്പ് പാലക്കാട്ട് മത്സരിച്ച അനുഭവപരിചയവും മുതലാക്കാൻ തീപ്പൊരി വനിതാ സ്ഥാനാർഥിക്കു കഴിയുമെന്നാണു പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
നിലവിൽ മൂന്നാം സ്ഥാനത്താണെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പി. സരിന് കഴിയുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്.
Tags : Palakkad candidate's image Kerala Niyama sabha election Kerala Assembly Election UDF LDF NDA