"ഭാരതത്തിന്റെ വലിയ മല്പാൻ’ എന്ന ബഹുമതിക്ക് അർഹനായ കൂനമ്മാക്കൽ തോമാ കത്തനാർ സെമിനാരി പ്രഫസർ, സുറിയാനിഭാഷാ പണ്ഡിതൻ, ലാളിത്യവും പ്രകൃതിസ്നേഹവും ജ്ഞാനസന്പാദതോത്സുകതയും കൈമുതലാക്കിയ പണ്ഡിതപ്രകാണ്ഡം തുടങ്ങി അനേകം വിശേഷണങ്ങൾക്ക് അർഹനായ മഹദ് വ്യക്തിയാണ്.
നിരവധി പ്രതിഭാധനർക്കു ജന്മം നൽകിയ രാമപുരത്ത് 1955 നവംബർ 15നാണ് തോമാച്ചന്റെ ജനനം. സമർഥനായ വിദ്യാർഥി എന്ന സൽപ്പേരു നേടിയ തോമാച്ചൻ 1981ൽ പൗരോഹിത്യം സ്വീകരിച്ചശേഷം രണ്ടു വർഷം ഭരണങ്ങാനത്ത് കൊച്ചച്ചനായിരുന്നു. തുടർന്ന് 1983 ജൂണിൽ ഉപരിപഠനത്തിനായി റോമിലേക്കു പോയി. 1983-86 കാലഘട്ടത്തിൽ റോമിലെ പ്രസിദ്ധമായ അഗസ്റ്റീനിയാനും ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു സഭാ പിതാക്കന്മാരെപ്പറ്റിയുള്ള പഠനത്തിൽ ബിരുദാനന്തരബിരുദം നേടി. 1986 ഒക്ടോബറിലാണ് തുടർ പഠനത്തിനായി തോമാച്ചൻ ഇംഗ്ലണ്ടിലെ ഓക്സ്ഫഡിലേക്ക് പോകുന്നത്. 1988ൽ ഈ സർവകലാശാലയിൽനിന്നു സുറിയാനി ഭാഷയിൽ മാസ്റ്റർ ബിരുദം നേടി. പ്രശസ്ത സുറിയാനി ഭാഷാ പണ്ഡിതനായ സെബാസ്റ്റ്യൻ ബ്രോക്കിന്റെ കീഴിൽ 1991ൽ ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു ഡോക്ടർ ബിരുദം കരസ്ഥമാക്കി.
ഓക്സ്ഫഡിൽനിന്നു തിരിച്ചെത്തിയ ഉടനെതന്നെ 1991ൽ ഫാ. തോമസ് കൂനമ്മാക്കൽ വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ അധ്യാപകനായി നിയമിതനായി. ഒപ്പം, കോട്ടയത്തെ സുറിയാനി ഭാഷാ പഠനകേന്ദ്രമായ സീരി(സെന്റ് എഫ്രേംസ് എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) യിലും സുറിയാനി ഭാഷാ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. 2004ൽ തോമാച്ചൻ ഇതേ സ്ഥാപനത്തിലെ ഡീൻ ഓഫ് സ്റ്റഡീസുമായി. വടവാതൂർ സെമിനാരിയിലും സീരിയിലും സേവനമനുഷ്ഠിക്കുന്ന കാലത്താണ് സുറിയാനി ഭാഷയും സുറിയാനി പാരന്പര്യവും സംരക്ഷിക്കുന്നതിനായി ഒരു പഠനകേന്ദ്രമോ സന്യാസാശ്രമമോ ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിച്ചത്. തത്ഫലമായാണ് 1999ൽ പാലാ രൂപതയിൽ കുറവിലങ്ങാടിനടുത്ത് കാപ്പുംതലയിൽ "ബേത് അപ്രേം നസ്രാണി ദയറ’ ആരംഭിക്കുന്നത്.
മാർത്തോമ്മാ നസ്രാണികളുടെ സുറിയാനി പാരന്പര്യവും ആരാധനാക്രമവും സന്യാസജീവിതവും പ്രോത്സാഹിപ്പിക്കുന്നതിനും ആളുകളെ പഠിപ്പിക്കുന്നതിനുമാണ് ഈ പ്രസ്ഥാനംകൊണ്ട് ഉദ്ദേശിച്ചത്. ബൈബിൾ പഠനവും അറമായ-സുറിയാനി ഭാഷാ പരിജ്ഞാനവും പൗരസ്ത്യസുറിയാനി ആരാധനാക്രമ ജീവിതവും പരിപോഷിപ്പിക്കാൻ ഈ കേന്ദ്രം തോമാച്ചൻ പ്രയോജനപ്പെടുത്തി. അറമായ, സുറിയാനി, ലത്തീൻ, ഗ്രീക്ക്, ഇറ്റാലിയൻ, ജർമൻ, ഫ്രഞ്ച് എന്നീ ഭാഷകളിലുള്ള വൈദഗ്ധ്യം സഭാപിതാക്കന്മാരെക്കുറിച്ച് ആഴത്തിൽ പഠിക്കാനും അനായാസം വിദ്യാർഥികൾക്കു പറഞ്ഞുകൊടുക്കാനും ആധികാരിക ഗ്രന്ഥങ്ങളെഴുതാനും അച്ചനെ സഹായിച്ചു. ഒരു ഡസനോളം വിശിഷ്ടഗ്രന്ഥങ്ങളും നൂറോളം പ്രബന്ധങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഓക്സ്ഫഡ്, കേംബ്രിഡ്ജ്, ലണ്ടൻ, ഉപ്സല, ഹാല്ലെ, ബയ്റൂട്ട്, ഗ്രനാഡ എന്നീ യൂണിവേഴ്സിറ്റികളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അന്തർദേശീയ പട്രിസ്റ്റിക് കോൺഫറൻസിലും സിറിയാക്കും സിംപോസിയയിലും അംഗത്വവുമുണ്ടായിരുന്നു. നസ്രാണിസഭാചരിത്രം, ആരാധനക്രമവിജ്ഞാനീയം, സഭാപിതാക്കന്മാർ തുടങ്ങിയ വിഷയങ്ങളിൽ ഒരു എൻസൈക്ലോപീഡിയ തന്നെയായിരുന്നു അദ്ദേഹം. മലങ്കരയിലെ നസ്രാണി സഭാ സമൂഹങ്ങളുടെ കൂട്ടായ്മ അദ്ദേഹത്തിന്റെ വലിയൊരു സ്വപ്നമായിരുന്നു.
കൂനമ്മാക്കൽ തോമാകത്തനാർ തീക്ഷ്ണമതിയായ ഒരു സഭാസ്നേഹിയും സുറിയാനി പാരന്പര്യത്തിന്റെ വക്താവുമാണ്, പൗരസ്ത്യ സുറിയാനി പാരന്പര്യത്തിലെ സന്യാസജീവിതത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്ന അദ്ദേഹം അതനുസരിച്ച് ജീവിക്കാൻ ശ്രമിച്ച ഒരു വൈദികനാണ്. പഠിച്ചതും പഠിപ്പിച്ചതും എഴുതിയതുമെല്ലാം പ്രാവർത്തികമാക്കാൻ ശ്രമിച്ച സത്യസന്ധനായ ഒരു സന്യാസശ്രേഷ്ഠൻ. ഓക്സ്ഫഡിൽ പഠിക്കുന്ന കാലത്ത് ഉറ്റ സുഹൃത്തായിരുന്ന പ്രഫ. ആർനെ ജെ. ഹോബൽ അദ്ദേഹത്തെക്കുറിച്ച് എഴുതുന്നത്, “ഫാ. തോമസിന്റെ ലളിതജീവിതം, ഔദാര്യമനോഭാവം, സത്യസന്ധത, വിശ്വസ്തത, സാഹോദര്യം, മിതത്വം, ആചാരമര്യാദകൾ, പാണ്ഡിത്യം, വായനപ്രിയം, സഭാസ്നേഹം, പ്രകൃതിസ്നേഹം എന്നിവ എടുത്തുപറയേണ്ട ഗുണങ്ങളാണ്’’ എന്നാണ്.
തോമാച്ചൻ സീരിയിൽ പഠിപ്പിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം നടത്തിയ, കുമളിയിലെ "ഉത്ഥാനാശ്രമ’ത്തിന്റെ അധിപൻ ബുഡ ലൊറേൻസോ എഴുതുന്നത്, “തോമാച്ചനെപ്പോലെ വിജ്ഞാനിയായ ഒരു അധ്യാപകനെ കണ്ടിട്ടില്ല. അദ്ദേഹം ഒരേസമയം വിജ്ഞാനിയും വിശുദ്ധനുമാണ്. സുറിയാനി സന്യാസജീവിതം അഭംഗം ജീവിച്ചയാളാണ്.’’ 2010ൽ കുറവിലങ്ങാട് കാപ്പുന്തലയിൽ ആരംഭിച്ച ബേത് അപ്രേം നസ്രാണി ദയറ ക്രൈസ്തവജീവിതത്തിൽ സന്യാസത്തിലുള്ള പ്രസക്തി ആളുകളെ ബോധ്യപ്പെടുത്താനുള്ള അച്ചന്റെ തീവ്രാഭിലാഷത്തിന്റെയും കഠിനമായ പ്രയത്നത്തിന്റെയും ഉത്തമ നിദർശനമാണ്.
അച്ചൻ സ്ഥാപിച്ച ഈ ദയറയിൽ സുറിയാനി കൈയെഴുത്തുപ്രതിയുടെ വലിയൊരു ശേഖരമുണ്ട്. സുറിയാനി ലിപിയിൽ മലയാളം എഴുതുന്ന രീതി (കർസോൻ) യിൽ ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തിയാണ് തോമാച്ചൻ. അച്ചന്റെ സംഭാവനകൾ കണക്കിലെടുത്ത്, അദ്ദേഹത്തിന് വിശ്വാസസംരക്ഷകനും ഭാരതത്തിന്റെ വലിയ മല്പാനും എന്ന ബഹുമതി നല്കി ആദരിച്ചത് തികച്ചും ഉചിതമായിരുന്നു.