കോട്ടയം: കൊയ്ത്തും സംഭരണവും അരിമില്ലുലോബിക്ക് കൃഷി വകുപ്പ് തീറെഴുതി കര്‍ഷകരെ പറ്റിക്കുന്നു. കുട്ടനാടന്‍ പാടങ്ങളില്‍ രണ്ടാഴ്ച മുന്‍പ് കൊയ്തുകൂട്ടിയ വിരിപ്പുകൃഷിയുടെ നെല്ല് സംഭരിക്കാന്‍ ഒരു മില്ലുകാരും മുന്നോട്ടുവരുന്നില്ല. വിതമുതല്‍ കൃഷിവകുപ്പിന്റെ അനുമതിയോടെയായിരിക്കെ 120 ദിവസമായാല്‍ നെല്ല് കൊയ്യേണ്ടതാണെന്ന തിരിച്ചറിവ് സര്ക്കാരിനില്ലാത്തതാണ് നിലവിലെ പ്രതിസന്ധി.
കിഴിവുകൊള്ള
തുലാമഴ ശക്തിപ്പെട്ട് നെല്ല് പാടങ്ങളിലും വരമ്പത്തും നനയാന്‍ കാത്തിരിക്കുകയാണ് സംഘടിത മില്ലുടമകള്‍. നിലവില്‍ നൂറു കിലോയ്ക്ക് 20 കിലോവരെ കിഴിവു കൊടുക്കണമെന്നാണ് മില്ലുകളുടെ നിലപാട്. കിഴിവിന്റെ പേരില്‍ വിലപേശല്‍ നടത്താന്‍ മില്ലുകാര്‍ ഇടനിലക്കാരെയും പാടങ്ങളിലേക്ക് അയയ്ക്കുന്നുണ്ട്. വിളയുന്ന നെല്ല് അപ്പാടെ സംഭരിക്കാനും കുത്തി അരിയാക്കി പൊതുവിപണിയില്‍ എത്തിക്കാനും സര്‍ക്കാരിനു സാധിക്കാത്ത കാലത്തോളം മില്ലുകാരുടെ ചൂഷണം തുടരും.
തുലാമഴയ്ക്ക് ശമനമുണ്ടായ സാഹചര്യത്തില്‍ നിലവില്‍ കൊയ്യുന്ന നെല്ലിന് കാര്യമായ ഈര്‍പ്പമില്ല. കിഴിവില്ലാതെ ഈ നെല്ല് കൈമാറ്റം ചെയ്യാന്‍ സപ്ലൈകോ ഉദ്യോഗസ്ഥരും തയാറാകുന്നില്ല.
കഴിഞ്ഞ പുഞ്ചക്കൊയ്ത്തിന് 30 കിലോ വരെ നെല്ല് മില്ലുകാര്‍ കിഴിവ് എന്ന പേരില്‍ കര്‍ഷകരില്‍നിന്ന് കൊള്ളയടിച്ചു. നിലവില്‍ ഒരു കിലോ നെല്ലിന് 30 രൂപ നിരക്കില്‍ നൂറു കിലോ നെല്ലിന് 900 രൂപയാണ് കിഴിവിന്റെ പേരില്‍ കര്‍ഷകനു നഷ്ടം. ഒരു ടണ്‍ നെല്ല് വിറ്റാല്‍ നഷ്ടം 9,000 രൂപ.
നേട്ടമില്ലാത്തതു കർഷകർക്കുമാത്രം
നിലവില്‍ നെല്‍കൃഷിയുടെ നേട്ടം കൊയ്ത്ത് യന്ത്രം ഉടമകള്‍ക്കും യന്ത്രം എത്തിക്കുന്ന ഇടനിലക്കാര്‍ക്കും നെല്ല് ഏറ്റെടുക്കുന്ന മില്ലുകാര്ക്കുമാണ്. താങ്ങുവില 30 രൂപയാക്കിയതോടെ യന്ത്രം വാടകയും ചുമട്ടുകൂലിയും വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. 100 കിലോ നെല്ല് മില്ലുകാര്‍ ഏറ്റെടുത്താല്‍ 68 കിലോ അരി തിരികെ നല്‍കണമെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍ കേരളത്തില്‍ 64 കിലോ മാത്രമാണ് മില്ലുകാര്‍ തിരികെ കൊടുക്കുന്നത്.
കഴിഞ്ഞ രണ്ടാം വിളക്കാലത്ത് കൃഷിയിടങ്ങളിലും മില്ലുകളിലും കാര്‍ഷിക സര്‍വകലാശാല ഗവേഷണവിഭാഗം വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നെല്ലില്‍നിന്ന് 70 ശതമാനത്തോളം അരി ലഭിക്കുന്നതായി കണ്ടെത്തിയിരുന്നു. കുത്തുകൂലിക്കു പുറമെ തവിടെണ്ണ, ഉമി, നുറുക്കരി തുടങ്ങിയവയുടെ വരുമാനവും മില്ലുകാര്‍ക്കാണ്.