മുറ്റത്തുനിന്നു ലഭിക്കുന്ന പ്രകൃതിവാതകം ഉപയോഗിച്ച് രത്നമ്മ പാചകത്തിൽ.
ആലപ്പുഴ: ഹോർമൂസ് പ്രതിസന്ധിയും പാചകവാതക ക്ഷാമവും ബാധിക്കാതെ ഗ്യാസ് എരിയുന്ന അടുക്കളയുണ്ട് ആറാട്ടുവഴിയിൽ. ആറാട്ടുവഴി സിഖ് ജംഗ്ക്ഷനു സമീപം കാർത്തികയിൽ രമേശൻ-രത്നമ്മ ദമ്പതികളുടെ വീട്ടിലാണു 2011 മുതൽ സ്വയം പര്യാപ്തമായ പ്രകൃതിവാതകം ലഭിക്കുന്നത്. ഇവിടെ 15 വർഷമായി ഗ്യാസ് സ്റ്റൗ എരിയുന്നത് ഒരു രൂപ ചെലവില്ലാതെയാണ്.
ഹോർമൂസ് പ്രതിസന്ധിയും പാചകവാതക ക്ഷാമവും കാരണം ഹോട്ടലുകൾ പൂട്ടി പല അടുക്കളകളിലും തീ അണഞ്ഞപ്പോളും ഈ വീട്ടിലെ അടുക്കളയിലെ ഗ്യാസ് അടുപ്പുകൾ തടസമില്ലാതെ കത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ വീട് പണിത ശേഷം 2011 നവംബർ ഏഴിന് കുഴൽക്കിണർ കുഴിച്ചപ്പോഴായിരുന്നു ഈ സൗഭാഗ്യം രത്നമ്മയ്ക്കും കുടുംബത്തിനും ലഭിച്ചത്.
വീട്ടിൽ അഞ്ച് മീറ്റർ ആഴത്തിൽ ഒരു കുഴൽക്കിണർ ഉണ്ടായിരുന്നെങ്കിലും വരുന്നതു കലങ്ങിയ വെള്ളമായിരുന്നു. അതിനാലാണ് 20 മീറ്റർ ആഴത്തിൽ പുതിയതൊന്നു കുഴിച്ചത്. എന്നാൽ, കുഴിയിൽനിന്നു പ്രകൃതിവാതകമാണു പുറത്തേക്കുവന്നത്. പൈപ്പ് ഊരിയെടുത്ത ശേഷം വെൽഡ് ചെയ്യാൻ തീ കത്തിച്ചപ്പോൾ പെട്ടെന്നു തീ പടർന്നു. ഒരാഴ്ചയോളം ആ തീ അണഞ്ഞില്ല.
ഭൂജല വകുപ്പിൽനിന്നും എണ്ണക്കമ്പനികളിൽനിന്നുമെല്ലാം വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം ഇതു പ്രകൃതിവാതകമാണെന്നും പാചകത്തിന് ഉപയോഗിക്കാമെന്നും അറിയിച്ചു. അങ്ങനെ കുഴൽ വഴി വാതകം അടുക്കളയിലേക്ക് എത്തിച്ചു. കുഴിക്കു സമീപം പുതിയൊരു അടുക്കളകെട്ടി കുഴിയുടെ മുകൾ ഭാഗം കോൺക്രീറ്റ് ചെയ്തു. വാതകത്തിന്റെ വരവ് നിയന്ത്രിക്കാൻ പൈപ്പിൽ റഗുലേറ്ററും സ്ഥാപിച്ചു.
അതിശക്തമായ മഴക്കാലത്തു പ്രകൃതിവാതകത്തിന്റെ അളവ് നേരിയ തോതിൽ കുറയുമെങ്കിലും മഴയുടെ ശക്തി കുറയുന്നതോടെ ഗ്യാസ് ലഭ്യതയും പൂർവസ്ഥിതി പ്രാപിക്കും. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ ഒരു എൽപിജി സിലിണ്ടർ കരുതിവയ്ക്കുമെന്നും രത്നമ്മ പറയുന്നു. ഒരു വർഷം മുൻപെടുത്ത സിലിണ്ടർ അനങ്ങാതെ വീട്ടിലിരിപ്പുണ്ട്.
ഈ മേഖലയിൽ ഭൂഗർഭത്തിൽ പ്രകൃതിവാതകം ഉണ്ടെന്നും കുഴിച്ചപ്പോൾ ഈ വാതകം പുറത്തേക്കു വന്നതാകാമെന്നുമാണ് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ പറയുന്നത്.
Tags : fire Kitchen Strait of Hormuz gas shortage