തിരുവനന്തപുരം: തട്ടുകട നടത്തുന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പണം കവർന്ന കേസിലെ പ്രതികൾ അറസറ്റിൽ. നെടുമങ്ങാട് പഴകുറ്റിയിലാണ് സംഭവം.
വിതുര സ്വദേശികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ ബോണക്കാട് സ്വദേശി വിജയ് (26), വിതുര സ്വദേശി ഗോകുൽ ഗോപി (21), തൊളിക്കോട് സ്വദേശി പ്രശാന്ത്(22) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ നാലാം തീയതി രാത്രി പത്തരയോടെയാണ് സംഭവം. പഴകുറ്റിയിൽ ശിവാസ് ഫാസ്റ്റ് ഫുഡ് എന്ന പേരിൽ ഉന്തുവണ്ടിയിൽ തട്ടുകട നടത്തുന്ന തമിഴ്നാട് സ്വദേശി ശിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കാറിലെത്തിയ സംഘം പൈസാ എടുക്കടാ എന്ന് ആക്രോശിച്ച് ശിവയെ അസഭ്യം വിളിക്കുകയായിരുന്നു. തന്റെ പെട്ടിയിലെ പണം എടുക്കുന്നത് തടയാൻ ശ്രമിച്ച ശിവയെ പ്രതികൾ കൈയിലുണ്ടായിരുന്ന സ്റ്റീൽ വള കൊണ്ട് നെഞ്ചിലിടിച്ച് മാരകമായി പരിക്കേൽപ്പിച്ചു.
5,000ത്തോളം രൂപയുമായി സംഘം കടന്നുകളയുകയായിരുന്നു.സംഭവത്തിന് പിന്നാലെ ശിവ നൽകിയ പരാതിയിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം തൊളിക്കോട് ഭാഗത്ത് വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
Tags : arrest assault robbing money