അടൂർ: ആരോഗ്യമന്ത്രി വീണാ ജോർജ് ജനങ്ങളുടെ മുന്നിൽ പരിഹാസ കഥാപാത്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മന്ത്രിയുടെ പേര് കേൾക്കുമ്പോൾ ആളുകൾ ചിരിക്കുകയാണിപ്പോൾ. വീണാ ജോർജ് പത്തനംതിട്ട ജില്ലക്ക് തന്നെ അപമാനമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. പുതുയുഗ യാത്രയുടെ ഭാഗമായി അടൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി വീണാ ജോർജിനെ ആക്രമിച്ചു എന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. കേരളം മുഴുവൻ സിപിഎം അക്രമം നടത്തുന്നു. കെഎസ്‌യു നേതാവിന്‍റെ വീടിനും ബോംബെറിഞ്ഞു. വ്യാപക അക്രമം നടത്തുന്നു. വ്യാജ പ്രചാരണത്തിനും അക്രമത്തിനും ജനം തിരിച്ചടി നൽകും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. അക്രമം ശക്തമായി പ്രതിരോധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
കെഎസ്‌യു നേതാക്കളുടെ പേരിലുള്ള കള്ളക്കേസ് പിൻവലിക്കണം. കള്ളമാണെന്ന് കേരളത്തിനു മുഴുവൻ ബോധ്യമായി. പച്ചക്കള്ളമാണ് മന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നത്. പുതുയുഗ യാത്രയുടെ പ്രചാരണ സാമഗ്രികൾ ജില്ലയിലും മറ്റ് ജില്ലകളിലും വ്യാപകമായി നശിപ്പിച്ചു. മന്ത്രിയുടെ പെടലി പിടിച്ചു തിരിച്ചു എന്നാണ് പ്രചരണം. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സതീശൻ പറഞ്ഞു.
ഒരു മന്ത്രി നുണ പറഞ്ഞ് കേരളത്തിൽ മൊത്തം അക്രമം നടത്തുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്. ആരോഗ്യ രംഗം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കള്ളക്കഥ പ്രചരിപ്പിച്ചും അക്രമം നടത്തിയും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്ത്രി തീക്കൊള്ളി കൊണ്ട് തല ചെറിയരുത് എന്നാണ് പറയാനുള്ളത്.
മന്ത്രിക്ക് നേരെ വിദ്യാർഥി സംഘടനകൾ കരിങ്കൊടി കാണിച്ച ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ ഇല്ലാതിരുന്ന കുഴപ്പം മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ അഭിനയമായി മാറി. ബുദ്ധി ജീവിയായ യുവജന നേതാവിന്‍റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യം അവരുടെ സംസ്കാരം വ്യക്തമാക്കുന്നതാണ്. തന്തക്ക് വിളിക്കുന്നതാണോ പുരോഗമന ആശയം എന്നും വി.ഡി. സതീശൻ ചോദിച്ചു.
പുതുയുഗ യാത്ര തകർക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് അക്രമങ്ങൾ സംഘടിപ്പിക്കുന്നത്. എന്നാൽ അതോടെ പുതുയുഗ യാത്രയിൽ പ്രവർത്തകർ കൂടുതൽ സജീവമാകുകയായിരുന്നു. അതിന് മന്ത്രിയോടും ഡിവൈഎഫ്ഐയോടും നന്ദി പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Tags : Veena George V.D. Satheesan UDF LDF