നിലമ്പൂർ: മലപ്പുറം അമരമ്പലത്തും പരിസര പ്രദേശങ്ങളിലും നിർമാണത്തിലിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് വയറിംഗ് സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ചുള്ളിയോട് പരത സ്വദേശികളായ ഒടുക്കന് ജിത്തു (28), നറുക്കില്‍ ശ്രീജിത്ത് (28) എന്നിവരാണ് പിടിയിലായത്.
പൂക്കോട്ടുംപാടം പോലീസ് ആണ് പ്രതികളെ പിടികൂടിയത്. വയറിംഗ് പൂർത്തിയായ വീടുകളാണ് പ്രതികൾ മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. ടൈല്‍സ് ജോലികൾ ചെയ്തിരുന്ന പ്രതികളിലൊരാള്‍ ജോലിക്ക് പോകുന്ന വീടുകള്‍ മുന്‍കൂട്ടി കണ്ട് വച്ചാണ് മോഷണം ആസൂത്രണം ചെയ്യുന്നത്.
ഇരുവരും ചേർന്ന് മോഷ്ടിക്കുന്നത് ചെറിയ തുകയുടെ വയറുകളാണെങ്കിലും സീലിംഗ് പൊളിച്ചുമാറ്റിയുള്ള മോഷണം ഉടമസ്ഥർക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. എടവണ്ണ, എടക്കര തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 22 ഓളം വീടുകളില്‍ പ്രതികൾ മോഷണം നടത്തിയതായി കണ്ടെത്തി.
പറയങ്കാട് മേലേടത്ത് ഹസ്ക്കറിന്റെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്നുള്ള പോലീസ് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : kerala police crime news theft case malappuram