x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊന്തൻപുഴ കർഷകസമരം: സർക്കാർ നിസംഗത അവസാനിപ്പിക്കണം

പ്രഫ. റോണി കെ. ബേബി
Published: February 23, 2026 12:29 AM IST | Updated: February 23, 2026 12:29 AM IST

കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്തൻപുഴ-വലിയകാവ് വനഭൂമിയുടെ ഉടമസ്ഥാവകാശത്തിലും അവിടെ താമസിക്കുന്നവരുടെ പട്ടയ വിഷയത്തിലും ശാശ്വതമായ പരിഹാരം കാണാതെ സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥ തുടരുകയാണ്. വനമേഖലയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന രണ്ടായിരത്തോളം കർഷകരും ഭൂരഹിതരും അടങ്ങുന്ന കുടുംബങ്ങൾ പട്ടയത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. എന്നാൽ പ്രതിഷേധങ്ങളോട് തികഞ്ഞ നിസംഗതയും അവഗണനയുമാണ് ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

സർക്കാർ തോറ്റുകൊടുത്ത കോടതിവിധി

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലും പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുമായി വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയും ചരിത്ര-ഐതിഹ്യ ങ്ങള്‍ക്കൊണ്ട് പ്രശസ്തവുമായ വനഭൂമിയില്‍ സര്‍ക്കാരിനുള്ള അവകാശം 2018 ജനുവരി പത്തിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയോടെ നഷ്ടപ്പെട്ടതോടെയാണ് വിഷയം സങ്കീർണമായത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ വനഭൂമി 283 സ്വകാര്യ വ്യക്തികളുടേതാണ്. ഇതോടെയാണ് വനത്തിന്‍റെയും വനാതിര്‍ത്തിയില്‍ കഴിയുന്ന രണ്ടായിരത്തോളം കുടുംബങ്ങളുടെയും നിലനില്‍പ്പുതന്നെ അപകടത്തിലായത്. സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ വനം വകുപ്പ് അഭിഭാഷകന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി ഹാജരാക്കാതെ ചില വ്യക്തികള്‍ക്ക് അനുകൂലമായി കേസ് അട്ടിമറിക്കുകയാണ് ഉണ്ടായത്.

സർക്കാർ അഭിഭാഷകൻ വനം സർക്കാർ ഭൂമിയാണെന്നു സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കിയില്ല. ചെമ്പ് പട്ടയത്തിന്‍റെ ആധികാരികത കോടതിയിൽ ചോദ്യം ചെയ്യാൻപോലും തയാറായില്ല. ചെമ്പ് പട്ടയത്തിന്‍റെ ആധികാരികത സംബന്ധിച്ച് വ്യാജരേഖകള്‍ ചമച്ച് നിയമവ്യവസ്ഥിതിയെ കബളിപ്പിക്കുകയാണ് ഹര്‍ജിക്കാര്‍ ചെയ്യുന്നതെന്ന നിര്‍ണായക വിധി മുൻപ് കോടതി പ്രസ്താവിച്ചിരുന്നു.

മലയാളം ലിപി ഉപയോഗിക്കാറില്ലാത്ത അക്കാലത്ത് വട്ടെഴുത്തില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന രേഖയുടെ ലിപി മാറ്റം വരുത്തിയ പകര്‍പ്പ് മാത്രമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇതും അനുബന്ധരേഖകളും വ്യാജമാണെന്ന് 1991 മാര്‍ച്ച് 18ലെ ഹൈക്കോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ വിധി സർക്കാർ അഭിഭാഷകൻ മറച്ചുവച്ചു. മുൻ യുഡിഎഫ് സർക്കാർ നിയോഗിച്ച സുശീല ഭട്ടിനെ ഒഴിവാക്കി പകരം നിയോഗിച്ച അഭിഭാഷകൻ പൊന്തൻപുഴ വനം കുറ്റിക്കാടാണെന്നാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

അട്ടിമറിക്കപ്പെട്ട നിയമവഴികൾ

1980ലെ കേന്ദ്ര വനസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് 1996 ഡിസംബർ 12ന് വന്ന ഗോദവര്‍മന്‍ തിരുമുല്‍പ്പാട്‌ കേസിലെ സുപ്രീംകോടതി വിധിയും 2003ലെ ഇഎഫ്എല്‍ ആക്ടും 1971ലെ കേരള ഫോറസ്റ്റ് വെസ്റ്റിംഗ് ആന്‍ഡ്‌ അസൈന്‍മെന്‍റ് ആക്ടും പൊന്തന്‍പുഴ വനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന് അനുകൂലമായ 1991ലെ ഹൈക്കോടതിവിധിയും യഥാസമയം കോടതിയില്‍ ഹാജരാക്കാതെ കേസിൽ സര്‍ക്കാര്‍ അഭിഭാഷകന്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. സര്‍ക്കാരിന് അനുകൂലമാകുമായിരുന്ന ഈ നിയമങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാതിരുന്നത് ഹൈക്കോടതിയുടെ വിധിന്യായത്തില്‍തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2003ലെ ഇഎഫ്എൽ ആക്ട് പ്രകാരം ഏതു വനപ്രദേശം വേണമെങ്കിലും പരിസ്ഥിതി ദുർബല പ്രദേശമാണെന്ന് വിജ്ഞാപനം ചെയ്ത് സർക്കാരിന് ഏറ്റെടുക്കാം. ഹൈക്കോടതി വിധിയിൽത്തന്നെ ജസ്റ്റീസ് ചിദംബരേഷ് ചൂണ്ടിക്കാണിക്കുന്നതുപോലെ 1971ലെ കേരള സ്വകാര്യ വനം നിഷിപ്തമാക്കൽ നിയമം (കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്‍റ് ആക്ട്) പ്രകാരം ഒരു ട്രൈബ്യൂണൽ രൂപീകരിച്ച് അതിൽ സർക്കാരിന്‍റെ അവകാശവാദം അംഗീകരിപ്പിച്ച് ട്രൈബ്യൂണൽ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നൽകി വനഭൂമി ഏറ്റെടുക്കാവുന്നതാണ്.

ട്രൈബ്യൂണൽ പ്രവർത്തിക്കുന്ന സമയപരിധിക്കുള്ളിൽ മറ്റു നിയമനടപടികൾ പാടില്ല എന്ന് വ്യവസ്ഥചെയ്യുന്നതിനാൽ ഇതിന് അധികം കാലതാമസവുമുണ്ടാകില്ല. എന്നാൽ, ഇതിനൊന്നും ശ്രമിക്കാതെ വിധിക്കെതിരേ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി. നിലവിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി തൽസ്ഥിതി നിലനിർത്താൻ ഉത്തരവിട്ടിരിക്കുകയാണ്.

കർഷക ദുരിതങ്ങളുടെ ചരിത്രം

1753ല്‍ തിരുവിതാംകൂര്‍ രാജാവിനെ യുദ്ധത്തില്‍ സഹായിച്ചതിന് പ്രത്യുപകാരമായി എഴുമറ്റൂര്‍ നെയ്തല്ലൂര്‍ കൈപ്പുഴ കോവിലകത്തിന് നല്‍കിയതാണ് പൊന്തന്‍പുഴ വനം എന്നാണ് പറയപ്പെടുന്നത്.

മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് ചെമ്പ് പട്ടയത്തില്‍ നീട്ട് നല്‍കി എന്നാണ് കോവിലകത്തിന്‍റെ അവകാശവാദം. എന്നാൽ, 1891ലെ തിരുവിതാംകൂർ വന നിയമ പ്രകാരം തിരുവല്ല, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ട ആറേ മുക്കാല്‍ ചതുരശ്ര മൈല്‍ സ്ഥലം വലിയകാവ് റിസര്‍വ് വനമായി ഏറ്റെടുക്കാന്‍ വിജ്ഞാപനമുണ്ടായി. പൊന്തൻപുഴയുടെ വിവിധ ഭാഗങ്ങളായ കരിക്കാട്ടൂർ, വലിയകാവ്‌ , ആലപ്ര പ്രദേശങ്ങൾ സർക്കാർ റിസർവ് ആയി പ്രഖ്യാപിച്ചത് 1904,1906,1908 വർഷങ്ങളിൽ പുറത്തിറക്കിയ വിജ്ഞാപനങ്ങൾ പ്രകാരമാണ്. അന്നത്തെ തിരുവിതാംകൂർ ദിവാൻ ആയിരുന്ന മാധവറാവു ആണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ ഈ പ്രദേശങ്ങൾ സർക്കാർ റിസർവ് വനമായി പ്രഖ്യാപിച്ചത്.

കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1959ൽ കേരള സർക്കാരിന്‍റെ വിജ്ഞാപനവും ഉണ്ടായി.എന്നാൽ, തങ്ങൾ ഈ ഭൂമി എഴുമറ്റൂർ കോവിലകത്തുനിന്ന് 1930കളിൽ വാങ്ങിയതാണെന്ന് അവകാശപ്പെട്ട് 283 സ്വകാര്യ വ്യക്തികൾ രംഗത്തെത്തി. മാർത്താണ്ഡവർമയുടെ കാലത്തുതന്നെ ചെമ്പുപട്ടയത്തിലൂടെ ഈ പ്രദേശങ്ങൾ കരമൊഴിവായി തങ്ങൾക്കു ലഭിച്ചു എന്നാണ് സ്ഥലത്തിന്‍റെ ഉടമസ്ഥത അവകാശപ്പെടുന്ന എഴുമറ്റൂർ കോവിലകത്തിന്‍റെ വാദം. കോവിലകത്തിന്‍റെ ഈ വാദത്തെ അക്കാലത്തുതന്നെ സെറ്റിൽമെന്‍റ് ഓഫീസർമാരും വിവിധ കോടതികളും തള്ളിക്കളഞ്ഞിരുന്നു. ഈ വനഭൂമി സർക്കാരിന്‍റെ ഉടമസ്ഥതയിൽ ഉള്ളതാണെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തേതന്നെ വിധിച്ചിരുന്നു.

ഈ വിധികൾക്കെതിരേ പരാതിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും തുടർന്ന് ഹൈക്കോടതിയോട് വീണ്ടും കേസ് പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിക്കുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് ഭൂമിയിൽ സർക്കാരിന് അവകാശമില്ല എന്ന ഡിവിഷൻ ബെഞ്ച് വിധി ഉണ്ടാകുന്നത്. കരിക്കാട്ടൂരുമായി ബന്ധപ്പെട്ട വിജ്ഞാപനത്തെക്കുറിച്ചു നിലവിൽ കേസുകൾ ഇല്ലാത്തതിനാലും നേരത്തേതന്നെ സർക്കാരിന് അനുകൂലമായി തീർപ്പു കൽപ്പിച്ചതിനാലും കോടതി ഇടപെടുന്നില്ല എന്നാണ് 2018 ജനുവരി പത്തിലെ വിധിയിലൂടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. കരിക്കാട്ടൂരുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം ശരിവച്ച കോടതി വലിയകാവ്‌, ആലപ്ര പ്രദേശങ്ങളിൽ സർക്കാരിന് അവകാശമില്ല എന്ന് വിധിച്ചത് കേസ് നടത്തിപ്പിലെ വീഴ്ച മൂലമാണ് എന്ന് പകൽപോലെ വ്യക്തമാണ്.

പൊന്തന്‍പുഴയിലെ സംരക്ഷിതവനഭൂമിയില്‍ സ്വകാര്യവ്യക്തികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കിയ ഹൈക്കോടതിവിധി ഒരു നൂറ്റാണ്ട് പഴക്കമുള്ള അവകാശത്തര്‍ക്കങ്ങളുടെ അന്തിമതീര്‍പ്പായിരുന്നു. എന്നാൽ, രാജാവിന്‍റെ കാലത്തെ ചെമ്പുപട്ടയം ഉണ്ടെന്ന് പറയപ്പെടുന്ന 283 പേർക്ക് അവകാശപ്പെട്ടതാണ് പൊന്തൻപുഴ വനം എന്നും കേരള സർക്കാരിന് റിസർവ് വനമായി പ്രഖ്യാപിക്കാൻ അവകാശമില്ല എന്നുമുള്ള 2018 ജനുവരി 10ലെ ഹൈക്കോടതിവിധി കനത്ത തിരിച്ചടിയാണ് വനാതിർത്തിക്ക് ചുറ്റും നൂറ്റാണ്ടിലേറെയായി താമസിക്കുന്ന സാധാരണക്കാർക്ക് നൽകിയത്.

വനം, റവന്യു വകുപ്പുകളുടെ അനാസ്ഥകാരണം രണ്ടായിരത്തോളം കുടുംബങ്ങൾക്ക് ഇന്നും പട്ടയം കിട്ടാക്കനിയായി തുടരുകയാണ്. അതിൽതന്നെ അഞ്ഞൂറില്‍പരം ഭൂരഹിത ദളിത് കുടുംബങ്ങളാണ് പൊന്തന്‍പുഴ വനമേഖലയില്‍ താമസിക്കുന്നത്.

1906ല്‍ ദിവാന്‍ മാധവറാവു പൊന്തന്‍പുഴയെ വനമായി പ്രഖ്യാപിച്ചപ്പോഴും വനാതിര്‍ത്തിയില്‍ കൈവശക്കാരുണ്ടായിരുന്നുവെന്നത് സർക്കാർ രേഖകളിൽ വ്യക്തമാണ്. കൂടാതെ, 1940കളിലെ ഗ്രോ മോര്‍ ഫുഡ് പദ്ധതിപ്രകാരം കുത്തകപ്പാട്ട വ്യവസ്ഥയില്‍ കുറെ കുടുംബങ്ങളെ ഈ ചതുപ്പുകളില്‍ സര്‍ക്കാര്‍ താമസിപ്പിച്ചിരുന്നു. ഇവരെല്ലാം 1977 മുമ്പുള്ള കൈവശക്കാരാണ്. അതു റവന്യു, വനം വകുപ്പുകളുടെ ജോയിന്‍റ് വെരിഫിക്കേഷനിലൂടെ ബോധ്യപ്പെട്ടതുമാണ്. പട്ടയം നല്‍കുന്നതിനു മുന്നോടിയായി ഇവര്‍ക്ക് 2005ലെ യുഡിഎഫ് സര്‍ക്കാര്‍ കൈവശരേഖ നല്‍കിയിരുന്നു. കോടതിവിധി എതിരായതോടുകൂടി ഇവരെല്ലാം കുടിയിറക്കല്‍ ഭീഷണിയിലാണ്.

ഉയരുന്ന കർഷക പ്രതിഷേധങ്ങൾ

സുപ്രീംകോടതിയുടെ ഉത്തരവ് വനഭൂമിക്ക് മാത്രമാണ് ബാധകമെന്നും അതിനു പുറത്തുള്ള റവന്യു ഭൂമി അളന്ന് തിട്ടപ്പെടുത്തി അർഹരായവർക്ക് പട്ടയം നൽകുന്നതിനു തടസമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് വനം-റവന്യു ഭൂമികൾ വേർതിരിക്കുന്നതിനായി സർക്കാർ ‘എന്‍റെ ഭൂമി’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഡിജിറ്റൽ സർവേ ഇപ്പോൾ കാര്യങ്ങൾ സങ്കീർണമാക്കുകയാണ്.

1977ന് മുൻപ് വനഭൂമി കൈവശം വച്ചിരുന്നവർക്ക് കേന്ദ്രാനുമതിയോടെ പട്ടയം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, വനഭൂമിയുടെയും വനാതിര്‍ത്തിയില്‍ കഴിയുന്ന കൈവശക്കാരുടെയും ഭൂമിയുടെ സര്‍വേ നമ്പര്‍ ഒന്നു തന്നെയാണെന്നതാണ് പ്രധാന പ്രശ്നം. മണിമല വില്ലേജിലെ ആലപ്ര - പൊന്തൻപുഴ മേഖലകളിൽ നടത്തിയ ഡിജിറ്റൽ സർവേയിൽ കർഷകരുടെ കൈവശഭൂമി വനഭൂമിയായി രേഖപ്പെടുത്തിയതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

വനവിജ്ഞാപനം പ്രകാരം അതിർത്തി നിശ്ചയിക്കാതെ പഴയ റി-സർവേ രേഖകൾ മാത്രം അടിസ്ഥാനമാക്കിയാണ് സർവേ നടത്തുന്നതെന്നാണ് കർഷകരുടെ പരാതി.1959ൽ വനം വകുപ്പ് ഇറക്കിയ നോട്ടിഫിക്കേഷൻ അനുസരിച്ച് 1,592.5 ഏക്കറിൽ 1,223.7 ഏക്കർ വരുന്ന സിംഹഭാഗം മാത്രമാണ് റിസർവ് ഫോറസ്റ്റ് എന്ന് നോട്ടിഫൈ ചെയ്തത്. എന്നാൽ, ബാക്കി വരുന്ന ഭൂമി ഡീനോട്ടിഫൈ ചെയ്തു റവന്യു വകുപ്പിന് കൈമാറുന്ന നടപടികൾ കൈക്കൊണ്ടില്ല. ഇവിടത്തെ ഭൂമിയുടെ യഥാര്‍ഥ സര്‍വേ നമ്പര്‍ 283/1 ആയിരുന്നു.

പിന്നെ കാലക്രമത്തിലെപ്പെഴോ രണ്ടു സര്‍വേ നമ്പരുകളായി, 283/1 ഉം 283/1A യും. ഗസറ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് 283/1A യുടെ ഭൂരിഭാഗവും വനമാണ്. പുതിയ സര്‍വേ അനുസരിച്ച് 193/1 ആണ് വനം. 174/1-192/19 വരെയും 194/1 മുതല്‍ 211/4 വരെയുമാണ് കൈവശക്കാരുടെ ഭൂമി. വനം 1265 ഏക്കര്‍ വരുമ്പോള്‍ കൈവശക്കാരുടെ ഭൂമി 325 ഏക്കറാണ്.

പ്രദേശത്തെ ജനങ്ങളുടെ പരാതി പരിഗണിച്ച് വനവിജ്ഞാപനം അനുസരിച്ച് ഭൂമിയിൽ അതിർത്തി പരിശോധിക്കണം എന്ന് രണ്ടു വർഷം മുൻപ് ലാൻഡ് റവന്യു കമ്മീഷണർ കോട്ടയം, പത്തനംതിട്ട കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. ഇത് നടപ്പിലാക്കാതെ റീ-സർവേ രേഖകളെ മാത്രം ആശയിച്ചു ഡിജിറ്റൽ സർവേ നടത്തി കർഷകരുടെ ഭൂമി വനം എന്ന് രേഖപ്പെടുത്തി ഹെഡ് സർവേയർ നോട്ടീസ് പ്രസിദ്ധീകരിച്ചതിനെതിരേയാണ് ഇപ്പോൾ പ്രതിഷേധം. 1907ലെ വനവിജ്ഞാപന പ്രകാരം പുളിക്കൻപാറ തോട്, പൊന്തൻപുഴ തോട് എന്നിവ അതിർത്തിയായി നിശ്ചയിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

വനഭൂമി സംരക്ഷിച്ചുകൊണ്ട് വനപരിധിക്ക് പുറത്ത് വസിക്കുന്ന കർഷകർക്ക് പട്ടയം നൽകണം എന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ഡിജിറ്റൽ സർവേയിൽ കർഷകരുടെ ഭൂമി വനം ആണെന്ന് രേഖപ്പെടുത്തി പ്രസിദ്ധീകരിച്ച നോട്ടീസ് പിൻവലിക്കണം, വനത്തിന്‍റെ വിജ്ഞാപനം അനുസരിച്ചുള്ള അതിർത്തി ഫീൽഡിൽ പരിശോധിക്കണം എന്ന ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കി പട്ടയം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് പ്രദേശത്ത് കനത്ത പ്രതിഷേധം ഉയരുകയാണ്.

ആലപ്ര, പുളിക്കൻപാറ, വഞ്ചിയപ്പാറ, വെച്ചൂക്കുന്ന്, രാമനാനി, നെടുമ്പുറം ചതുപ്പ്, പൊന്തൻപുഴ വളകോടിച്ചതുപ്പ് പ്രദേശങ്ങളിലെ കർഷക ദളിത് കുടുംബങ്ങളാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. പ്രദേശത്ത് പ്രവർത്തിക്കുന്ന ലക്ഷ്മി വിലാസം എൽപി സ്കൂൾ 1926ലാണ് സ്ഥാപിച്ചത്. ശതാബ്ദി ആഘോഷിക്കുന്ന ഈ സ്കൂൾ ഇരിക്കുന്ന സ്ഥലംപോലും വനം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിന്‍റെ നിസംഗത തുടരുമ്പോൾ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്.

Tags : Ponthanpuzha farmers strike indifference

Recent News

Corehub Up