പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ സുറിയാനി ക്രിസ്ത്യാനികളുടെ അനുഗ്രഹാശിസുകളോടെ തുടങ്ങിവച്ചതാണല്ലോ ദീപികയുടെ വൃത്താന്തപത്ര പ്രസ്ഥാനം. ആ പ്രസ്ഥാനം 2026ലും തളർച്ച കൂടാതെ നിലനിൽക്കുന്നു എന്നത് ഓർക്കുംതോറും അഭിമാനകരമാണ്.
നല്ല കൈകൊണ്ടു നട്ട വിത്ത് പാഴായിപ്പോകില്ല എന്ന് കർഷകർ പൊതുവെ പറയുന്നതുപോലെ, പ്രതിഭാശാലിയായിരുന്ന നിധീരിക്കൽ മാണി കത്തനാരുടെ തുടക്ക പത്രാധിപത്യത്തിന്റെ ഗുണഫലങ്ങൾ ഇന്നും ദീപികയെ അനുഗ്രഹിക്കുന്നുണ്ടാകാം. കത്തനാരുടെ ദർശനം, സാമൂഹ്യവും ആചാരപരവുമായ സാമൂഹ്യപരിഷ്കരണ പരിപാടികളായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ സുറിയാനി ക്രിസ്ത്യാനികളിലെ സമ്പന്ന വർഗത്തിൽപ്പെട്ട വരായിരുന്നു എങ്കിലും കഴിവുള്ള അനേകർ ഉണ്ടായിരുന്നു.
സുറിയാനിക്കാരായ കത്തോലിക്കർ ആധുനിക വിദ്യാഭ്യാസത്തിൽ താത്പര്യമില്ലാത്തവരാണെന്നു മറ്റുള്ളവർ - സെൻസസ് ഓഫീസറായിരുന്ന നാഗം അയ്യ വരെ -കരുതിയിരുന്നിടത്തുനിന്ന് 1920കളായപ്പോഴേക്കും തിരുവിതാംകൂറിലെയും കൊച്ചിയിലെയും ആധുനിക സ്കൂളുകളിൽ ഗണ്യഭാഗവും നടത്തിപ്പോന്നിരുന്നത് ദീപിക പത്രവും നടത്തി പോന്നിരുന്ന സിഎംഐ സന്യാസസമൂഹം ഉൾപ്പെടുന്ന കത്തോലിക്ക മാനേജ്മെന്റുകളായി മാറി. എന്നും ദീപികയുടെ യാത്ര പ്രശ്നരഹിതമായിരുന്നു എന്നു വാദിക്കുകയല്ല. ഉയർച്ചയിലും താഴ്ചയിലും ദീപിക ഒരുപോലെതന്നെ അവരുടെ തുടക്കത്തിൽ തെരഞ്ഞെടുത്ത സാമൂഹ്യപരിഷ്കാര ലക്ഷ്യത്തിൽനിന്നു വഴിമാറിയിട്ടില്ല.
ഇനിയും അനേക വർഷം കേരളജനതയ്ക്ക് ദീപികയുടെ സേവനം ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
പ്രഫ. ഡോ. പി.കെ. മൈക്കിൾ തരകൻ
(ചരിത്രകാരൻ, കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലർ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് മുൻ ചെയർമാൻ.)
Tags : Satyaduthika celebrates deepika@140