പ്രതീകാത്മക ചിത്രം - എഐ
ഭാവിയെ രൂപപ്പെടുത്തുന്നവരാണ് അധ്യാപകർ. ഈ അധ്യാപകദിനത്തിൽ, നമ്മുടെ കോടിക്കണക്കിന് വിദ്യാർഥികളുടെ ജീവിതത്തിലേക്ക് അറിവും നൈപുണ്യവും മൂല്യങ്ങളും പ്രചോദനവും പകർന്നുനൽകുന്ന എല്ലാ അധ്യാപകർക്കും മുഴുവൻ ഭാരതീയരുടെയും പേരിൽ ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ, തന്റെ ജന്മദിനം അധ്യാപകദിനമായി ആചരിക്കണമെന്ന് ആഗ്രഹിച്ച കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ ഒരു പണ്ഡിതനും പ്രശസ്തനായ എഴുത്തുകാരനും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞനുമായിരുന്നിട്ടുപോലും, അദ്ദേഹം അധ്യാപകനെന്ന തന്റെ പങ്കിനെയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കരുതിയത്.
ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മുൻ രാഷ്ട്രപതിമാരിൽ ഒരാളായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിനോട്, ജനങ്ങൾ അദ്ദേഹത്തെ ഒരു ശാസ്ത്രജ്ഞനായാണോ അതോ ഒരു രാഷ്ട്രപതിയായാണോ ഓർമിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നത് എന്ന് ഒരിക്കൽ ചോദിക്കുകയുണ്ടായി. താൻ ഒരു അധ്യാപകനായി ഓർമിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ഡോ. കലാം മറുപടി നൽകിയത്.
►അധ്യാപകരുടെ സ്വാധീനം
യോഗ്യതയും വ്യക്തിത്വവുംകൊണ്ട് ആദരണീയരാകുന്ന അധ്യാപകരും അത്തരം അധ്യാപകരോട് സമർപ്പണബോധമുള്ള വിദ്യാർഥികളുമാണ് എന്നും നമ്മുടെ മാതൃക. പണ്ഡിതരും അനുകമ്പയുള്ളവരുമായ നിരവധി അധ്യാപകർ എന്നെ വഴിനടത്തിയിട്ടുണ്ട് എന്നത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. ഏഴാം ക്ലാസ് പൂർത്തിയാക്കിയശേഷം, തുടർപഠനത്തിനായി ഗ്രാമത്തിന് വെളിയിലേക്ക് ഇറങ്ങിത്തിരിച്ച ആദ്യത്തെ പെൺകുട്ടിയായിരുന്നു ഞാൻ. പിന്നീട് ഭുവനേശ്വറിൽ പഠിക്കുമ്പോഴും അധ്യാപകരിൽനിന്ന് ധാരാളം സ്നേഹവും പ്രോത്സാഹനവും ലഭിക്കാൻ ഭാഗ്യം ചെയ്തവളായിരുന്നു ഞാൻ.
വളരെ വിനയത്തോടെയാണ് ഞാൻ ഇവിടെ എന്റെ അധ്യാപകരെക്കുറിച്ച് പരാമർശിക്കുന്നത്, കാരണം അവരുടെ കഥ ആഴമേറിയ ഒരു സത്യത്തെ വെളിപ്പെടുത്തുന്നു: സ്നേഹസമ്പന്നനും സമർപ്പിതനുമായ ഒരു അധ്യാപകന് ഒരു വിദ്യാർഥിയിൽ അതിരുകളില്ലാത്ത ശേഷിയും പ്രചോദനവും ഉണർത്താൻ സാധിക്കും. നൂറ്റാണ്ടുകൾക്ക് മുമ്പ്, തന്റെ ‘മാളവികാഗ്നിമിത്രം’ എന്ന നാടകത്തിൽ മഹാകവി കാളിദാസൻ എഴുതിയത്, ആഴത്തിലുള്ള അറിവും ഒപ്പം ആ അറിവ് കാര്യക്ഷമമായി പകർന്നുനൽകാനുള്ള കഴിവുമുള്ള ആളാണ് നല്ലൊരു അധ്യാപകൻ എന്നാണ്. അധ്യാപനം എന്നത് വെറുമൊരു തൊഴിൽ മാത്രമല്ല; അതൊരു വ്രതമാണ്. അതൊരു കരിയറിനോ ജോലിക്കോ ഉപരിയാണ്.
►മായാത്ത ഓർമകൾ
അധ്യാപനവുമായി ബന്ധപ്പെട്ട എന്റെ ഓർമകൾ സവിശേഷമായ ഒരു സംതൃപ്തി നൽകുന്നുണ്ട്. ഒഡീഷയിലെ റൈരംഗ്പുരിലുള്ള ശ്രീ അരബിന്ദോ ഇന്റഗ്രൽ സ്കൂളിൽ ഞാൻ കുട്ടികളെ പഠിപ്പിച്ചിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനു പുറമെ, കുട്ടികളെ അവരുടെ സംഗീത പരിപാടികൾക്കും കായിക വിനോദങ്ങൾക്കും നാടകങ്ങൾക്കും തയാറാക്കാൻ സഹായിക്കുന്നതിൽ ഞാൻ പൂർണമായി പങ്കാളിയായിരുന്നു.
സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായുള്ള നമ്മുടെ തയാറെടുപ്പുകളെക്കുറിച്ചും ചടങ്ങുകളിലെ കുട്ടികളുടെ സന്തോഷകരമായ ആവേശത്തെക്കുറിച്ചും ഓർത്തെടുക്കുന്നത് ഇന്നും എനിക്ക് വലിയ ഉന്മേഷം നൽകുന്നു. മനോഹരമായ പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളിലേക്ക് വിദ്യാർഥികളെ പിക്നിക്കുകൾക്ക് കൊണ്ടുപോകുന്നതിലും, കളികളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും മൃഗങ്ങളുടെയും പക്ഷികളുടെയും മരങ്ങളുടെയും സസ്യങ്ങളുടെയും ലോകത്തേക്ക് അവരെ പരിചയപ്പെടുത്തുന്നതിലും ഞാൻ വലിയ തൃപ്തിയും അർഥവും കണ്ടെത്തിയിരുന്നു.
►വിദ്യാർഥികളിൽനിന്നു പഠിച്ച പാഠങ്ങൾ
സ്കൂൾ പഠനം കഴിഞ്ഞ് വർഷങ്ങൾക്കുശേഷവും, എന്റെ വിദ്യാർഥികൾ എന്നെ അവരുടെ കുടുംബചടങ്ങുകളിലേക്ക് ക്ഷണിക്കാറുണ്ട്. എന്റെ പല വിദ്യാർഥികളുടെയും പേരുകൾ മാത്രമല്ല, നമ്മൾ സ്നേഹത്തോടെ അവരെ വിളിച്ചിരുന്ന വിളിപ്പേരുകളും എനിക്ക് വ്യക്തമായി ഓർമയുണ്ട്. ഞാൻ പഠിപ്പിച്ച വിദ്യാർഥികളിൽനിന്ന് ഞാനും ഒട്ടേറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. കുട്ടികളുടെ സ്വാഭാവികതയിൽനിന്നും ജിജ്ഞാസയിൽനിന്നും അധ്യാപകരും ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
രാഷ്ട്രപതിയായുള്ള എന്റെ കാലാവധിയുടെ രണ്ടാം വർഷം പൂർത്തിയാകുന്ന വേളയിൽ, രാഷ്ട്രപതിഭവന്റെ സമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളിലെ വിദ്യാർഥികളോടൊപ്പം ഞാൻ സമയം ചെലവഴിക്കുകയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവരെ പഠിപ്പിക്കുകയും ചെയ്തു. വിദ്യാർഥികളെ കാണാനും അവരുടെ ചിന്തകളും ആശയങ്ങളും മനസിലാക്കാനും ഞാൻ എപ്പോഴും താത്പര്യപ്പെടുന്നു. അവർ പങ്കുവയ്ക്കുന്ന കാര്യങ്ങൾ എപ്പോഴും എന്റെ മനസിൽ നിലനിൽക്കും.
ഏകദേശം പതിനൊന്ന് വർഷങ്ങൾക്കുമുമ്പ്, ഞാൻ എന്റെ ഗ്രാമത്തിലെ വീട്ടിൽ ഒരു റെസിഡൻഷ്യൽ സ്കൂൾ സ്ഥാപിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികളും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുമാണ് ആ സ്കൂളിൽ പഠിക്കുന്നത്. ഞാൻ ഇടയ്ക്കിടെ ആ സ്കൂൾ സന്ദർശിക്കാറുണ്ട്. ഈ വർഷം ജൂൺ 20ന്, എന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയും എന്നോടൊപ്പം സ്കൂൾ സന്ദർശിക്കുകയും വിദ്യാർഥികൾക്ക് പ്രചോദനം നൽകുകയും ചെയ്തു. അദ്ദേഹത്തെ കണ്ടുമുട്ടിയ ആ അസാധാരണ അനുഭവം അവർക്ക് എന്നും നിലനിൽക്കുന്ന ഒരു പ്രചോദന സ്രോതസായിരിക്കും.
►നവഭാരത സൃഷ്ടിക്കായി കൈകോർക്കാം
രക്ഷിതാക്കൾ തങ്ങളിൽ അർപ്പിച്ചിരിക്കുന്ന പവിത്രമായ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നത് ഓരോ അധ്യാപകന്റെയും ധർമമാണ്. നല്ല അധ്യാപകർ തങ്ങളുടെ വിദ്യാർഥികളെ അവരുടെ ഏറ്റവും മികച്ച പതിപ്പുകളായി മാറുവാൻ സഹായിക്കുന്നു.
സാമൂഹിക ഉൾക്കൊള്ളലിന് മുൻഗണന നൽകിക്കൊണ്ട് നമ്മുടെ രാജ്യം ഒരു വികസിത രാഷ്ട്രമാകുക എന്ന ലക്ഷ്യത്തിലേക്ക് സ്ഥിരതയോടെ മുന്നേറുകയാണ്. ഈ യാത്രയിൽ, നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെയും പാരമ്പര്യങ്ങളുടെയും മഹത്വത്തെ വിലമതിക്കുന്ന; ശാസ്ത്രീയ കാഴ്ചപ്പാട് വളർത്തിയെടുക്കുകയും മാനവരാശിയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന; അന്ത്യോദയ എന്ന സങ്കല്പത്തെ ഉയർത്തിപ്പിടിക്കുന്ന; പരിസ്ഥിതിയെയും സർവ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന; വ്യക്തിഗതവും കൂട്ടായതുമായ ഉന്നതിക്കായി പരിശ്രമിക്കുന്ന; ഒപ്പം ‘രാഷ്ട്രം പ്രഥമം’ എന്ന ബോധത്തോടെ മുന്നോട്ടു പോകുന്നതുമായ വിദ്യാർഥീ തലമുറകളെ നമ്മുടെ അധ്യാപകർ വാർത്തെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
രാജ്യത്തെ ഓരോ പൗരനോടും ഞാൻ അഭ്യർഥിക്കുന്നു: പ്രതിബദ്ധതയും ആത്മാർഥതയുമുള്ള നമ്മുടെ അധ്യാപകരെ എപ്പോഴും ഏറ്റവും ഉയർന്ന ആദരവോടെ കാണുക. സമർപ്പിതരായ നമ്മുടെ അധ്യാപകരുടെ സംഭാവനകളിലൂടെ ഭാരതം തുടർന്നും പഠിക്കുകയും മുന്നിൽനിന്ന് നയിക്കുകയും ചെയ്യട്ടെ എന്ന് ഞാൻ ആത്മാർഥമായി ആശംസിക്കുന്നു.
Tags : ShapingMinds Building Future TeachersDay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash