2024ലെ ലോക സന്തോഷ പട്ടികയിൽ (World Happiness Index) ശ്രദ്ധേയമായ ഒരു വിരോധാഭാസം കാണാം. ഫിൻലൻഡ് പോലുള്ള രാജ്യങ്ങൾ പട്ടികയിൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് നിലകൊള്ളുമ്പോൾ, 143 രാജ്യങ്ങളുൾപ്പെട്ട പട്ടികയിൽ ഇന്ത്യ 126-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഈ അന്തരത്തിനു കാരണമായി സാധാരണ ചൂണ്ടിക്കാണിക്കപ്പെടുന്നത് സാമ്പത്തികമോ ഭരണപരമോ ആയ ഘടകങ്ങളാണ്. എന്നാൽ, ഗൗരവമായ പഠനങ്ങൾക്ക് ഇനിയും വിധേയമാകാത്ത മറ്റൊരു നിർണായക ഘടകം, നമ്മുടെ ദൈനംദിന ജീവിതം ഡിജിറ്റൽ ലോകത്തിൽ അനുഭവിക്കുന്ന അതിസങ്കീർണമായ മാറ്റങ്ങളാണ്.
ഫിൻലൻഡ് പോലുള്ള രാജ്യങ്ങൾ തങ്ങളുടെ വിജയത്തിന് ആധാരമായി കാണുന്നത് ‘സംതൃപ്തമായ ജീവിതസാഹചര്യങ്ങളും’ (Satisfied Contentment), ‘മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടാതിരിക്കുക’ എന്ന സാംസ്കാരിക ബോധവുമാണ്. എന്നാൽ, ഇന്ത്യയിൽ പൊതുവായും, കേരളത്തിൽ സവിശേഷമായും ഡിജിറ്റൽ ജീവിതം ഇതിന്റെ നേർവിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. ഇന്ന് സോഷ്യൽ മീഡിയ കേവലം വ്യക്തിഗതമായ ആശയവിനിമയത്തിനുള്ള ഒരു ഉപാധി എന്നതിനപ്പുറം, മനുഷ്യന്റെ നിലനില്പിനെയും സാമൂഹിക ഇടപെടലുകളെയും പുനർനിർമിക്കുന്ന ഒരു വ്യവസ്ഥാപരമായ ശക്തിയായി മാറിയിരിക്കുന്നു.
ഇതു വെറും സമയനഷ്ടത്തിന്റെ മാത്രം പ്രശ്നമല്ല; മറിച്ച് മനുഷ്യർ യാഥാർഥ്യത്തെയും സമൂഹത്തെയും തന്നെത്തന്നെയും നോക്കിക്കാണുന്ന രീതിയിൽ സംഭവിച്ച അടിസ്ഥാനപരമായ മാറ്റമാണ്. അർഥപൂർണമായ ജീവിതലോകത്തുനിന്നു ഡിജിറ്റൽ ആസക്തി നയിക്കുന്ന യാന്ത്രികമായ സംവിധാനത്തിലേക്കുള്ള പരിവർത്തനമാണിത്.
ആധുനിക ഡിജിറ്റൽ സംസ്കാരത്തിൽ നാം കാണുന്നത് കേവലമായ സാങ്കേതിക പുരോഗതിയല്ല, മറിച്ച് കൃത്രിമ നിർമിതികളും അൽഗോരിതങ്ങളും ചേർന്നുള്ള ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥിതി മനുഷ്യന്റെ സ്വാഭാവിക ജീവിതലോകത്തെ കോളനിവത്കരിക്കുന്ന കാഴ്ചയാണ്.
ഡിജിറ്റൽ രോഗാതുരത
ഈ കോളനിവത്കരണം ഒരു താത്വിക സങ്കൽപമല്ല , അത് ‘ഡിജിറ്റൽ സ്വാത്മപ്രേമം’ (Digital Narcissism) എന്ന പ്രതിഭാസത്തിലൂടെ പ്രകടമാകുന്ന ഒരു മാനസിക വൈകല്യമാണ്. സ്വന്തം പ്രതിച്ഛായ സമൂഹ മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നതിനും അതിലൂടെ പൊതുസമ്മതി നേടുന്നതിനുമുള്ള ഒരു നിർബന്ധിത വാസനയാണിത്. ഫിൻലൻഡ് പോലുള്ള രാജ്യങ്ങളിലെ സ്വകാര്യതയിൽ അധിഷ്ഠിതമായ ജീവിതരീതിക്ക് വിരുദ്ധമായി, ഡിജിറ്റൽ ലോകത്ത് അമിതമായി സ്വയം പ്രദശിപ്പിക്കാനുള്ള (Hyper-Visibility) ഉൽക്കടമായ അഭിവാഞ്ഛയാണ്. ഇവിടെ സ്വയം പ്രദർശിപ്പിക്കുക എന്നതുതന്നെ ഒരു മൂലധനമായി മാറുന്നു.
തുടർച്ചയായി പോസ്റ്റുകൾ പങ്കുവയ്ക്കുകയും സ്വയം പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾക്കായി ദാഹിക്കുകയും ചെയ്യുന്ന ഈ പ്രവണത വ്യക്തിത്വത്തെ ഒരു കൃത്രിമ കാഴ്ചവസ്തുവായി പൊതുമണ്ഡലത്തിൽ സ്വയം അവതരിപ്പിക്കുന്ന ദാരുണമായ അവസ്ഥയാണ്. മനുഷ്യബന്ധങ്ങൾ ‘ലൈക്ക്’, ‘ഷെയർ’, ‘ഫോളോവേഴ്സ്’ എന്നീ പരിമിതമായ അളവുകോലുകളിലേക്ക് ചുരുങ്ങുകയാണ്.
തത്ഫലമായി നമ്മുടെ വ്യക്തിബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും നിഷേധാത്മകമായ ധാരാളം മാറ്റങ്ങൾ സംഭവിക്കുന്നു. യുക്തിസഹമായ സംവാദങ്ങൾക്ക് പകരം ഡിജിറ്റൽ ഇടങ്ങളിൽ ‘ഏറ്റവും ഉച്ചത്തിൽ സംസാരിക്കുന്ന അഹംഭാവങ്ങൾക്കാണ്’ (Loudest Ego) ഇന്ന് മുൻഗണന ലഭിക്കുന്നത്. ഇതിനിടയിൽ അമിതശ്രദ്ധ നേടാനായി മറ്റുള്ളവരെ പ്രകോപിപ്പിക്കുകയും അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന പരപീഡന വൈകൃതത്തിനും ഇക്കൂട്ടർ അടിപ്പെടുന്നു. തത്ഫലമായി, പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ജനാധിപത്യ സംവാദങ്ങൾ ധ്രുവീകരിക്കപ്പെട്ട ആക്രമണോത്സുകമായ ശബ്ദങ്ങളായി മാറുന്നു പൊതുവേ ഇക്കൂട്ടരുടെ ഡിജിറ്റൽ ഇടപെടലുകളും ഇടങ്ങളും.
ഇത് ആശയവിനിമയരംഗത്ത് മാത്രം ഒതുങ്ങുന്നില്ല; പിന്നെയോ സുരക്ഷയിലും മാനസികാരോഗ്യത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സൈബർ സ്റ്റോക്കിംഗ്, സൈബർ ബുള്ളിയിംഗ്, ചിത്രങ്ങളുടെ ദുരുപയോഗം എന്നിവ ഒരു പുതിയ സാമൂഹിക രോഗമായി വളർന്നിരിക്കുന്നു. ഉത്തരവാദിത്വബോധമില്ലാത്ത ഡിജിറ്റൽ സംസ്കാരത്തിന്റെ ഘടനാപരമായ ലക്ഷണങ്ങളാണിവ. പ്രത്യേകിച്ച് യുവജനങ്ങളിൽ ഇത് വിഷാദം, ഉത്ക്കണ്ഠ, സാമൂഹിക ഒറ്റപ്പെടൽ എന്നിവയ്ക്കും ആത്മഹത്യകൾക്കും വരെ കാരണമാകുന്നു.
പ്രതിലോമകരമായ ഈ ഡിജിറ്റൽ സംസ്കാരം വ്യക്തികളുടെ സന്തോഷത്തെയും സാമൂഹിക ക്ഷേമത്തെയും സാരമായി ബാധിക്കുന്നു എന്നതിൽ സംശയമില്ല. നമ്മുടെ നാട് ലോക സന്തോഷ പട്ടികയിൽ വളരെ പിന്തള്ളപ്പെട്ടുവെങ്കിൽ, ഇപ്രകാരം രോഗാതുരമായ ഒരു ഡിജിറ്റൽ സംസ്കാരം ഈ നാട്ടിൽ നിലനിൽക്കുന്നു എന്നത് ഒരു പ്രധാന കാരണമാണ്.
ഡിജിറ്റൽ അപകോളനിവത്കരണം
ഇക്കാലത്തു സന്തോഷ സൂചിക ഉയർത്താൻ അതിനാൽ നയപരമായ ഇടപെടലുകൾ മാത്രം പോരാ. നമ്മുടെ ആശയവിനിമയ രീതികളിലും ഡിജിറ്റൽ ഇടപെടസലുകളിലും നൈതികമായ മുൻഗണനകളിലും മാറ്റം വരുത്തേണ്ടതുണ്ട്. ഡിജിറ്റൽ ആസക്തിയെ ഒരു വ്യക്തിഗത പരാജയമായല്ല; മറിച്ച്, ഘടനാപരമായ ഒരു പ്രതിസന്ധിയായി തിരിച്ചറിയണം. ഫിൻലാൻഡ് മാതൃക നമുക്ക് ഒരു പാഠമാണ്. എന്നാൽ അത് അന്ധമായി പകർത്താനാവില്ല. മറിച്ച്, നമ്മുടെ ജീവിതലോകത്തിന്റെ (Lifeworld) സത്തയെ പുനരുജ്ജീവിപ്പിക്കുകയാണു വേണ്ടത്. സമൂഹമാധ്യമങ്ങളും കൃത്രിമബുദ്ധിയും നിയന്ത്രിക്കാത്ത സംവാദ ഇടങ്ങൾ സൃഷ്ടിക്കുകയും പരസ്പര ബഹുമാനം, കാരുണ്യം, കരുതൽ, തുടങ്ങിയ മൂല്യങ്ങൾ തിരിച്ചുപിടിക്കുകയും വേണം.
സാങ്കേതികവിദ്യയെ ഒരു ഉപകരണം എന്നതിലുപരി നമ്മുടെ സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി കണ്ട് അതിനെ വിമർശനാത്മകമായി സമീപിക്കേണ്ടതുണ്ട്. അസന്തോഷത്തിന്റെയും അശാന്തിയുടെയുമായ ഈ ഡിജിറ്റൽ ഘടനയെ പൊളിച്ചെഴുതാൻ നമ്മുടെ ഊഷ്മളമായ പാരസ്പര്യത്തിന്റെ ദൈനംദിന ജീവിത ഇടങ്ങളെ നാം തിരിച്ചുപിടിക്കണം. അപ്പോൾ മാത്രമേ ബന്ധങ്ങളുടെയും അർഥവത്തായ പങ്കുവയ്ക്കലുകളുടെയും അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ‘സന്തോഷത്തിന്റെ ശീതളച്ഛായ’ നമുക്ക് കണ്ടെത്താനാകൂ.
ഡോപ്പമൈൻ കെണി
ഈ പ്രതിസന്ധിയുടെ വേരുകൾ പരിശോധിച്ചാൽ ജൈവമനഃശാസ്ത്രപരമായ ഡോപ്പമൈൻ (ഡോപാമിനെ) എന്ന ഒരു ഘടകം കണ്ടെത്താനാകും; മനുഷ്യന്റെ മസ്തിഷ്കത്തിലെ പ്രതിഫലേച്ഛയെ (റെൻഡ് സിസ്റ്റം) ചൂഷണം ചെയ്യുന്ന രീതിയിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഓരോ നോട്ടിഫിക്കേഷനും ലൈക്കും മസ്തിഷ്കത്തിൽ ചെറിയ തോതിൽ ഡോപ്പമൈൻ ഉത്പാദിപ്പിക്കുന്നു, ക്രമേണ ഇത് ഒരു തരം ലഹരിയായി മാറുന്നു.
ഇതിലൂടെ മനുഷ്യർ തുടർച്ചയായി ഡിജിറ്റൽ ലോകത്തേക്ക് ആകൃഷ്ടരാകുന്നു. കുടുംബത്തിലുള്ളവർ, അയൽവാസികൾ, സുഹൃത്തുക്കൾ, സഹപാഠികൾ, സഹപ്രവർത്തകർ തുടങ്ങി വ്യക്തിപരവും സാമൂഹികവുമായ ബന്ധങ്ങളിൽനിന്നകന്ന്, സ്വന്തം ലോകത്തേക്കു ചുരുങ്ങാനുള്ള പ്രവണത വ്യക്തികളെ പിടികൂടുന്നു. ഡിജിറ്റൽ യുഗത്തിലെ അന്യവത്കരണം എന്നത് ഇപ്രകാരം ഒറ്റപ്പെട്ട തുരുത്തുകളിൽ അകപ്പെടുന്ന അവസ്ഥാവിശേഷമാണ്.
ഇതു കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും ഒരുപോലെ പ്രകടമാണ്. മാതാപിതാക്കൾ ഡിജിറ്റൽ ലോകത്ത് മുഴുകുമ്പോൾ കുടുംബങ്ങളിലെ ആശയവിനിമയത്തിന്റെയും പാരസ്പര്യബോധത്തിന്റെയും അടിത്തറ തകരുന്നു. ഒരുകാലത്ത് സമാധാനത്തിന്റെ ഇടമായിരുന്ന വീടുകൾ ഇന്ന് സ്ക്രീൻ ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കങ്ങളുടെ വേദിയായി മാറുന്ന ദയനീയമായ കാഴ്ചയാണ് പല കുടുംബങ്ങളിലും.
അതിനാൽ സന്തോഷ സൂചികയിലുണ്ടായ ഈ ഇടിവിനെ കേവലം സാമ്പത്തിക കാരണങ്ങൾകൊണ്ടു മാത്രം വിശദീകരിക്കാനാവില്ല. ഇത് ഒരു ആഴത്തിലുള്ള ഡിജിറ്റൽ സാംസ്കാരിക പ്രതിസന്ധികൂടിയാണ്. സാമൂഹിക വിശ്വാസം നശിക്കുമ്പോൾ, മാനുഷികത ഡിജിറ്റൽ സ്വാത്മപ്രേമത്തിനു വഴിമാറുമ്പോൾ, ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്പിന് ആവശ്യമായ അടിസ്ഥാനങ്ങൾ തകരുന്നു.
(കേരള സർവകലാശാല സോഷ്യോളജി വകുപ്പിൽ പ്രഫസറും അദ്ധ്യക്ഷനുമായിരുന്ന ലേഖകൻ അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സമൂഹശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ, വികസ്വര രാജ്യങ്ങളിലെ ഡിജിറ്റൽ യുഗത്തിലെ ശാസ്ത്രസാങ്കേതിക വിഷയങ്ങളെക്കുറിച്ചുള്ള ഗവേഷണ പദ്ധതിയായ വേൾഡ് സയൻസ് പ്രോജക്ടിന്റെ
ഇന്ത്യ കോ-ഓർഡിനേറ്ററും മുഖ്യ ഗവേഷകനുമായി രണ്ടു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നു)
Tags : World Happiness Index Digital Unrest