മരണാനന്തര സഹായ പദ്ധതിയുമായി കെഎച്ച്ആർഎ
1339347
Saturday, September 30, 2023 1:04 AM IST
കൽപ്പറ്റ: ഹോട്ടൽ ഉടമകൾക്കും തൊഴിലാളികൾക്കുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ’കെഎച്ച്ആർഎ സുരക്ഷ’ എന്ന പേരിൽ മരണാനന്തര സഹായ പദ്ധതി നടപ്പാക്കുന്നു.
2,000 രൂപ അടച്ച് പദ്ധതിയിൽ അംഗമാകുന്ന ഹോട്ടൽ ഉടമയോ തൊഴിലാളിയോ മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകുന്നതാണ് പദ്ധതിയെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, വർക്കിംഗ് പ്രസിഡന്റുമാരായ പ്രസാദ് ആനന്ദ്ഭവൻ, സി. ബിജുലാൽ, ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ, സെക്രട്ടറി അനീഷ് ബി. നായർ, വയനാട് ജില്ലാ പ്രസിഡന്റ് വിജു മന്ന, സെക്രട്ടറി സുബൈർ മീനങ്ങാടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അന്പലവയലിൽ ചേർന്ന അസോസിയേഷൻ ദ്വിദിന എക്സിക്യുട്ടീവ് കമ്മിറ്റി യോഗമാണ് പദ്ധതിക്കു രൂപം നൽകിയത്. ഈ വർഷം തന്നെ പ്രാവർത്തികമാക്കും. പദ്ധതി ഗുണഭോക്താവ് മരിച്ചാൽ മറ്റംഗങ്ങൾ 100 രൂപ വീതം അസോസിയേഷനു ലഭ്യമാക്കും.
ഈ തുകയും ചേർത്താണ് 10 ലക്ഷം രൂപ കുടുംബത്തിനു നൽകുക. നിലവിൽ സംസ്ഥാന വ്യാപകമായി 60,000 ഓളം അംഗങ്ങൾ അസോസിയേഷനുണ്ട്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഹോട്ടൽ ഉടമയോ തൊഴിലാളിയോ മറ്റു ഉപജീവന മാർഗത്തിലേക്കു തിരിഞ്ഞാലും മരണാനന്തരം കുടുംബത്തിനു സഹായം ലഭിക്കും.
മരണാനന്തര സഹായ പദ്ധതി ആരംഭിച്ച് രണ്ട് വർഷത്തിനകം ചികിത്സാസഹായ പദ്ധതിക്കു രൂപം നൽകും. പാത്രം കൊണ്ടുവന്ന് ഭക്ഷണം പാഴ്സൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിലയിൽ അഞ്ച് മുതൽ 10 വരെ ശതമാനം ഇളവ് അനുവദിക്കാൻ യോഗം തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.
ഹോട്ടലുകളിൽ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായാണിത്. പ്ലാസ്റ്റിക് ഒഴിവാക്കി പാഴ്സലുകൾക്കായി ഏകീകൃത പാത്രം പദ്ധതി നടപ്പാക്കുന്നതിനു നീക്കം പുരോഗതിയിലാണ്. പാത്രം, കണ്ടെയ്നർ നിർമാതാക്കളുമായി ചർച്ച നടത്തിവരികയാണ്.
ഒരു ഹോട്ടലിൽനിന്നു പാഴ്സൽ വാങ്ങുന്പോൾ പാത്രത്തിനു നൽകുന്ന വില അസോസിയേഷൻ അംഗ്വതമുള്ള ഏത് ഹോട്ടലിൽനിന്നും തിരികെ ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. തദ്ദേശ സ്ഥാപന അധികൃതർ ഹോട്ടലുകളിൽ അനാവശ്യ പരിശോധന നടത്തി വൻ തുക പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.