ജില്ലയിൽ അതിദരിദ്ര പട്ടികയിൽ അവശേഷിക്കുന്നത് 409 കുടുംബങ്ങൾ മാത്രം
1548443
Tuesday, May 6, 2025 8:01 AM IST
കൽപ്പറ്റ: ജില്ലയിലെ അതിദരിദ്ര പട്ടികയിൽ ഇനി അവശേഷിക്കുന്നത് 409 കുടുംബങ്ങൾ മാത്രം. നാല് വർഷം മുൻപ് തുടങ്ങിയ അതിദരിദ്ര ലഘൂകരണ യജ്ഞത്തിലൂടെ 2045 കുടുംബങ്ങളെയാണ് മുക്തരാക്കിയത്. ഇവർക്ക് ആവശ്യമുള്ള ആരോഗ്യം, പാർപ്പിടം, ഭക്ഷണം, വരുമാനം എന്നിവ എത്തിച്ചുനൽകിയാണ് ഇത്രയും കുടുംബങ്ങളെ അതിദരിദ്ര പട്ടികയിൽ നിന്നും മോചിപ്പിച്ചത്.
2021 ൽ ജില്ലയിൽ ആകെ 2931 കുടുംബങ്ങൾ ആയിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. 201 പട്ടികജാതി കുടുംബങ്ങളും 1028 പട്ടികവർഗ കുടുംബങ്ങളും 1695 ജനറൽ വിഭാഗം കുടുംബങ്ങളും ഉൾപ്പെടെയാണിത്. ഇതിൽ സർക്കാർ സേവനങ്ങൾ ആവശ്യമുള്ളവർ 2454 കുടുംബങ്ങൾ ആയിരുന്നു.
ബാക്കി സർക്കാർ രേഖകൾ കൈവശം ഇല്ലാത്തവരും മരണപ്പെട്ടവരും മറ്റും ആയിരുന്നു. ഈ 2454 കുടുംബങ്ങൾക്ക് വേണ്ട വിധമുള്ള മൈക്രോ പ്ലാൻ തയാറാക്കിയാണ് അവരിൽ 2045 പേരെ അതിദരിദ്ര ലഘൂകരണ യജ്ഞത്തിലൂടെ പട്ടികയിൽ നിന്ന് മോചിപ്പിച്ചത്.
നിലവിൽ ആരോഗ്യം, ഭക്ഷണം, വരുമാനം എന്നിവ ആവശ്യമുള്ള ഒരു കുടുംബം പോലും ജില്ലയിലെ അതിദാരിദ്യ്ര പട്ടികയിലില്ല. നിലവിൽ പട്ടികയിലുള്ള 409 കുടുംബങ്ങൾക്കും വേണ്ടത് പാർപ്പിടമാണ്. ഇതിനുവേണ്ടിയുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ വർഷം നവംബറോടെ സന്പൂർണ അതിദാരിദ്യ്ര മുക്തമാകുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് തലത്തിൽ തരിയോട് 100 ശതമാനം അതിദാരിദ്യ്ര മുക്തമായി. തൊണ്ടർനാട് (97.8ശതമാനം), വെങ്ങപ്പള്ളി (97.72ശതമാനം), മീനങ്ങാടി (97.40 ശതമാനം), പൊഴുതന (94.73 ശതമാനം), തിരുനെല്ലി (94.33 ശതമാനം) എന്നീ ഗ്രാമപഞ്ചായത്തുകൾ തൊട്ടുപുറകിലുണ്ട്.