പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ 14,29,700 വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും കോട്ടയത്തെ രണ്ടു മണ്ഡലങ്ങളിലെയും വോട്ടർമാരാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ളത്. 6,83,307 പുരുഷന്മാരും 7,46,384 സ്ത്രീകളും ഒന്‍പത് ഭിന്നലിംഗ വിഭാഗക്കാരുമാണ് പട്ടികയിലുള്ളത്.
1,437 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ 75 ശതമാനം ബൂത്തുകളില്‍ തത്സമയ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. 1,783 ബാലറ്റ് യൂണിറ്റ്, 1,773 കൺട്രോള് യൂണിറ്റ്, 1,915 വിവിപാറ്റ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.
രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. പുലർച്ചെ 5.30ന് മോക്പോള്‍ നടക്കും. പോളിംഗ് ഏജന്റുമാര്‍ രാവിലെ 5.30ന് മുന്‍പായി ബൂത്തുകളിലെത്തണം. വൈകുന്നേരം ആറു വരെയാണ് വോട്ടിംഗ്. ആറു വരെ വരിയില്‍ എത്തിയവര്‍ക്ക് സ്ലിപ്പ് നല്കി സമ്മതിദാനാവകാശം രേഖപ്പെടുത്താനാകും.
വോട്ടിംഗ് മെഷീനുകൾ ഇന്നുതന്നെ ചെന്നീർക്കരയിലെത്തിക്കും
പോളിംഗിനുശേഷം വോട്ടിംഗ് മെഷീനുകള്‍ അതതു വിതരണ, സ്വീകരണ കേന്ദ്രത്തില്‍ പോളിംഗ് ഉദ്യോഗസ്ഥർ സുരക്ഷാ സംവിധാനങ്ങളോടെ തിരികെ എത്തിക്കും. ഇവ ഇന്നു രാത്രിയിൽ തന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ എത്തിച്ച് പ്രത്യേകം സജ്ജീകരിച്ച സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കും. ജൂണ്‍ നാലിന് സ്കൂളില്‍ ഓരോ മണ്ഡലത്തിനും പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ടേബിളുകളില്‍ വോട്ടെണ്ണല്‍ നടക്കും.
പോളിംഗ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കി
എല്ലാ പോളിംഗ് സ്റ്റേഷനിലും സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷെയ്ഡ്, റാമ്പുകള്‍, കുടിവെള്ളം തുടങ്ങിയ അവശ്യസൗകര്യങ്ങളും പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍, സെക്ടര്‍ ഓഫീസര്‍മാര്‍, സെക്ടര്‍ അസിസ്റ്റന്റുമാര്‍, ഭിന്നശേഷി വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സക്ഷം ആപ്പ് മുഖേന ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വീല്‍ചെയറുകള്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും.
പോളിംഗ് ദിവസം ജില്ലാ കളക്ടറേറ്റിലും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ കാര്യാലയങ്ങളിലും വിപുമായ കൺട്രോള് റൂം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മൊബൈല്‍ പരിധിക്കു പുറത്തുള്ള ഗവി, മൂഴിയാര്‍, ആവണിപ്പാറ തുടങ്ങിയ പോളിംഗ് സ്റ്റേഷനുകളില്‍ വിവര വിനിമയത്തിനു വയര്‍ലെസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്എംഎസ് മുഖേനയും ഫോണ്‍ മുഖേനയും പോളിംഗ് പുരോഗതി സമാന്തരമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോളിംഗ് ശതമാനം നിർണായകമാകും; 2019ൽ 74.24 ശതമാനം
ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ പോളിംഗ് ശതമാനം നിർണായകമാണ്. 2019ൽ 74.24 ശതമാനമായിരുന്നു പോളിംഗ്. 13,82,741 വോട്ടർമാരിൽ 10,26,553 പേർ വോട്ട് ചെയ്തു. എന്നാൽ 2014 ൽ 65.70 ശതമാനം മാത്രമായിരുന്നു പോളിംഗ്. 13,23,906 വോട്ടർമാരിൽ 8,69,452 പേർ മാത്രമാണ് വോട്ട് ചെയ്തത്.
ഇക്കുറി വോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും പട്ടികയിൽ സ്ഥലത്തില്ലാത്തവരും മരിച്ചുപോയവരും പൂർണമായി ഒഴിവാക്കപ്പെട്ടിട്ടില്ല. വോട്ടർപട്ടിക വീടുകയറി തയാറാക്കുന്ന ജോലി ഇപ്പോൾ നടക്കാറില്ല. ബിഎൽഒമാരുടെ ചുമതലയിലാണ് പരിഷ്കരണം.
ഇക്കാരണത്താൽ കൃത്യമായ കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കലുകളോ ഇല്ല. 85 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഇത്തവണ വീട്ടിൽ വോട്ട് ഏർപ്പെടുത്തിയിരുന്നതിനാൽ ഒട്ടേറെ ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തി.
ഇതോടൊപ്പം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലിയിലുള്ള കൂടുതൽ ആളുകൾക്ക് തപാൽ വോട്ടിനു സൗകര്യം ചെയ്തതും പരിശീലന, വിതരണ കേന്ദ്രങ്ങളിൽ ഇവർക്ക് വോട്ട് രേഖപ്പെടുത്താൻ സൗകര്യം നൽകിയതും കാരണം വോട്ടിംഗ് ശതമാനത്തിലും പ്രതിഫലിക്കും. പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള ശ്രമം രാഷ്ട്രീയകക്ഷികളും നടത്തും.
കണക്കിലെ കളി
2009ലാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം രൂപീകൃതമാകുന്നത്. അന്നു മുതൽ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ആന്റോ ആന്റണിയാണ് പത്തനംതിട്ടയെ പ്രതിനിധീകരിച്ചത്. എന്നാൽ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ആന്റോയുടെ ഭൂരിപക്ഷത്തിലുണ്ടായ കുറവാണ് ഇത്തവണ എൽഡിഎഫിന്റെ പ്രതീക്ഷ.
2009ൽ 1,11,206 വോട്ടിന്റെയും 2014ൽ 56,191 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ ജയിച്ച യുഡിഎഫിന് 2019ൽ ഭൂരിപക്ഷം 44,243 വോട്ടായി കുറഞ്ഞു. 2019ൽ എൽഡിഎഫിന്റെ വോട്ടിലും കുറവുണ്ടായി.
മണ്ഡലത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് അന്തരം 39,288 മാത്രമായി. പോൾ ചെയ്തതിന്റെ 37.08 ശതമാനം മാത്രമാണ് യുഡിഎഫിനു ലഭിച്ചത്. എൽഡിഎഫിന് 32.77 ശതമാനവും ബിജെപിക്ക് 28.95 ശതമാനവും വോട്ടുകൾ ലഭിച്ചു. 13 ശതമാനത്തിൽ നിന്നാണ് ബിജെപി വോട്ടുകൾ 28 ശതമാനത്തിനു മുകളിലേക്ക് എത്തിച്ചതെന്നതു ശ്രദ്ധേയം.
എന്നാൽ, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ച എൽഡിഎഫ് നേടിയതാകട്ടെ 73,647 വോട്ടുകളുടെ ഭൂരിപക്ഷവും.
2019ൽ നേടിയ വോട്ടിന്റെ പിൻബലമാണ് ബിജെപിയുടെ പ്രതീക്ഷ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ജനവിധി തേടിയ മണ്ഡലത്തിൽ അന്നു ലഭിച്ചത് 2,95,627 വോട്ടാണ്. എൽഡിഎഫും ബിജെപിയും തമ്മിലുള്ള അന്തരമാകട്ടെ 39,849 വോട്ടിന്റേതായിരുന്നു.