മോദിയുടെ ഗാരന്‍റി സീറോ ഗാരന്‍റിയെന്ന് സീതാറാം യെച്ചൂരി
Sunday, April 21, 2024 5:11 AM IST
ആലപ്പുഴ: മോദിയുടെ ഗാരന്‍റി സീറോ ഗാരന്‍റിയാണെന്ന്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആലപ്പുഴ ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എ.എം. ആരിഫിന്‍റെ പ്രചാരണാർഥം ആലപ്പുഴ ഇഎംഎസ്‌ സ്റ്റേഡിയത്തിനു സമീപം സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.

മോദി ഗാരന്‍റി നൽകിയതൊന്നും പത്തുവർഷത്തിനിടെ നടപ്പാക്കിയില്ല. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ സമൂഹ്യനീതി, മതേതരത്വം, പാർലമെന്‍ററി ജനാധിപത്യം, ഫെഡറലിസം, ഭരണഘട സ്ഥാപനങ്ങളായ പാർലമെന്‍റ്, നിയമസംവിധാനം, ഇലക്ഷൻ കമ്മീഷൻ, അന്വേഷണ ഏജൻസികൾ എന്നിവയെ ആകെ തകർത്ത്‌ സ്വന്തം താത്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണ് മോദി.

ഇതു തിരിച്ചറിഞ്ഞാണ് അർഹതപ്പെട്ട വിഹിതം തടഞ്ഞുവയ്ക്കുന്നതിനെതിരേ കേരളം സുപ്രീം കോടതിയിൽ എത്തിയത്‌. അത്‌ മാതൃകയാക്കി മറ്റ്‌ പ്രതിപക്ഷ സംസ്ഥാനങ്ങളും മുന്നോട്ടുവന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷത്തെ ഇല്ലാതാക്കി നാടിനെ ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടത്തുന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.