തമിഴ്നാട് ടിവികെ സർക്കാരിനെ പ്രകീർത്തിക്കുന്നതിനിടെ ജനങ്ങളെ തെരുവുനായ്ക്കളോട് ഉപമിച്ചെന്ന വിവാദത്തിൽപ്പെട്ട് നടൻ രാഘവ ലോറൻസ്.
താൻ ഉദ്ദേശിച്ച കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്ന് വ്യക്തമാക്കി ലോറൻസ് രംഗത്തെത്തിയെങ്കിലും വോട്ടർമാരെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകൻ ചേരൻ ഉൾപ്പെടെയുള്ളവർ ലോറൻസിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.
സിനിമയ്ക്ക് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ലോറൻസ്, നടനും ടി.വി.കെ നേതാവുമായ മുഖ്യമന്ത്രി വിജയ്യുടെ അടുത്ത സുഹൃത്താണ്. തൃച്ചി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിക്കുമെന്ന വാർത്തകൾക്കിടെയാണ് പുതിയ വിവാദം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് മത്സരിച്ച് ജയിച്ച തൃച്ചി ഈസ്റ്റ് മണ്ഡലം പിന്നീട് രാജിവെച്ചതിനെ തുടർന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
തൃച്ചി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിക്കുമെന്ന വാർത്തകൾക്കിടെയാണ് പുതിയ വിവാദം പുകയുന്നത്.
തൃച്ചി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിക്കുമെന്ന വാർത്തകൾക്കിടെയാണ് പുതിയ വിവാദം പുകയുന്നത്.
‘‘റോഡിലുള്ള തെരുവ് നായകൾ പോലും നമ്മളെ കണ്ടാൽ കുരയ്ക്കും. ചില തെരുവ് നായകൾ ബിസ്ക്കറ്റ് കഴിക്കില്ല, ബിരിയാണിയേ കഴിക്കൂ, അതായത് മാംസാഹാരം കഴിക്കും. അതിന് ഇഷ്ടമുള്ളതുപോലെയുള്ള ഭക്ഷണം നമ്മൾ കൊടുക്കണം.
തെരുവ് നായകളുടെ കാര്യം പോലും ഇങ്ങനെയാണെങ്കിൽ, നിങ്ങൾ ഒരു രാജ്യത്തെത്തന്നെ വിശ്വസിച്ച് അവരുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുകയാണ്. മാറ്റം വേണമെന്ന് കരുതിയാണ് നിങ്ങൾ അവർക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചത്. ഇപ്പോൾ ആ മാറ്റം വന്നിട്ടുണ്ട്, അവർക്ക് കുറച്ച് സമയം അനുവദിക്കൂ.’’ ഇങ്ങനെയായിരുന്നു ലോറൻസിന്റെ വാക്കുകൾ.
എന്നാൽ ലോറൻസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത സംവിധായകൻ ചേരൻ രംഗത്തെത്തി. വോട്ടർമാരുടെ വികാരത്തെ ലോറൻസ് കേവലമായി അപമാനിച്ചെന്ന് ചേരൻ കുറ്റപ്പെടുത്തി.
‘‘എന്തൊരു ബുദ്ധിപരമായ വിശദീകരണം ലോറൻസ്. നിങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ ജനങ്ങളെ തെരുവ് നായകളായി ചിത്രീകരിക്കുന്നതിനെയും, ബിസ്ക്കറ്റും ബിരിയാണിയും കൊടുത്ത് ജനങ്ങളെ കുരയ്ക്കാൻ വിടാതെ നോക്കണമെന്ന് പറഞ്ഞ് ഒരു വോട്ടറുടെ വികാരത്തെ കേവലമായി അപമാനിക്കുന്ന നിങ്ങളുടെ പ്രസംഗത്തെയും ഞാൻ ശക്തമായി അപലപിക്കുന്നു.
ജനങ്ങളുടെ പ്രതിഷേധ ശബ്ദങ്ങളെ എന്തെങ്കിലും കൊടുത്ത് വായ് മൂടിക്കെട്ടണം എന്ന് നിങ്ങൾ പറയുന്നതിൽ നിന്നും നിങ്ങളുടെ രാഷ്ട്രീയ യാത്ര എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലായി. ഇതുവരെ നിങ്ങളിൽ ഉണ്ടായിരുന്നതായി കരുതിയ മനുഷ്യത്വത്തെപ്പോലും സംശയിക്കാൻ പ്രേരിപ്പിക്കുന്നതാണ് നിങ്ങളുടെ ഈ സംസാരം.
എങ്കിലും നിങ്ങൾക്കും ഈ ജനങ്ങൾ വോട്ട് ചെയ്യും, അതുകൊണ്ട് വിഷമിക്കേണ്ടതില്ല. എന്ന്, ബിസ്ക്കറ്റിനും ബിരിയാണിക്കും വേണ്ടി കൈനീട്ടി നിൽക്കാത്ത ജനങ്ങളിൽ ഒരുവൻ.’’ ചേരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.
തനിക്കെതിരെ പ്രതിഷേധം ശക്തമായതോടെ എക്സ് പ്ലാറ്റ്ഫോമിലൂടെ വിശദീകരണവുമായി ലോറൻസ് രംഗത്തെത്തി. തന്റെ വാക്കുകൾ തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും തന്റെ ആരാധകർ തനിക്ക് അമ്മയ്ക്ക് തുല്യരാണെന്നും ലോറൻസ് കുറിച്ചു.
‘‘ഞാൻ പറയാൻ ഉദ്ദേശിച്ചത് എന്തെന്നാൽ, നമ്മൾ ഒരു പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ, ആ ചുറ്റുപാടും അവിടുത്തെ നായകളെയും, അവയുടെ ശീലങ്ങളെയും അവയ്ക്ക് ഇഷ്ടമുള്ള ഭക്ഷണത്തെയും കുറിച്ച് മനസിലാക്കാൻ കുറച്ചു സമയം എടുക്കും എന്നാണ്. എന്റെ അമ്മയ്ക്ക് തുല്യമായി ഞാൻ ബഹുമാനിക്കുന്ന ജനങ്ങളെ 'നായകൾ' എന്ന് വിളിക്കാൻ തക്ക ക്രൂരമായ മനസ്സിനുടമയല്ല ഞാൻ.
ഒരു പുതിയ സാഹചര്യത്തെ മനസിലാക്കാനും അതിനനുസരിച്ച് പൊരുത്തപ്പെടാനും സമയം ആവശ്യമാണ് എന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്, അല്ലാതെ മനുഷ്യരെക്കുറിച്ച് ഞാൻ ഒന്നും പരാമർശിച്ചിട്ടില്ല,’’ ലോറൻസ് വ്യക്തമാക്കി.
Tags : cheran Lawrence movie news