ചരിത്രവും ഭാവനയും ചേരുംപടി ഇഴചേരുന്നിടത്താണ് തലമുറകളെ വിസ്മയിപ്പിക്കുന്ന പിരീഡ് സിനിമകളുടെ പിറവി. കേരളമനസില്നിന്ന് അടര്‍ത്തിമാറ്റാനാവാത്ത വിമോചനസമര പശ്ചാത്തലത്തില്‍ ഡിജോ ജോസ് ആന്റണിയൊരുക്കിയ ടൊവിനോ മാസ് എന്റര്ടെയ്നര് പള്ളിച്ചട്ടമ്പി തിയറ്ററുകളില്‍ തരംഗമാകുന്നു.
ക്രിസ്റ്റഫര്‍ കൃഷ്ണപിള്ള എന്ന വീരോചിത നായകപ്പെരുമയില് ടൊവിനോയും റബേക്കയെന്ന റൊമാന്റിക് ചാരുതയുടെ തിളക്കത്തില്‍ കയാദു ലോഹറും പട്ടേലര് കുഞ്ഞമ്പു നമ്പ്യാര്‍ എന്ന വമ്പന്‍ സർപ്രൈസ് വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും പടര്‍ത്തുന്ന ആവേശത്തീ. ടൊവിനോ തോമസ് എന്ന ഗംഭീര നടനെ മാസ് ചേരുവകളോടെ അവതരിപ്പിച്ച് ഒന്നാംതരം തിയട്രിക്കല്‍ അനുഭവമൊരുക്കിയ സംവിധാനമികവിൽ ഡിജോ ജോസ് ആന്റണി.
"ഞാന്‍ ചെയ്തതില്‍ ഏറ്റവും പ്രയാസമേറിയ യോണറാണ് ഈ സിനിമയുടേത്. ആക്്ഷനും ഇമോഷനും റൊമാന്‍സുമുള്ള ഫാമിലി പിരീഡ് ഡ്രാമയാണിത്. കംപ്ലീറ്റ് പാക്കേജ്. ഒരു നാടിന്റെയും ആ നാടിന്റെ നായകന്റെയും കഥ പറയുന്ന സിനിമയാണിത്. അത് ആവശ്യപ്പെടുന്ന ആക്്ഷനുമുണ്ട്'- ഡിജോ പറയുന്നു.
കഥാപശ്ചാത്തലം..?
1957-58 കാലഘട്ടത്തില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം കൊണ്ടുവന്ന ഭൂപരിഷ്കരണനിയമവും വിദ്യാഭ്യാസ ബില്ലുമൊക്കെയാണ് കഥാപശ്ചാത്തലം. വിമോചനസമരകാലത്ത് കാണിയാര്‍ എന്ന ദേശത്തെ ക്രിസ്റ്റഫര്‍ സേനയെ അടവുകള്‍ പഠിപ്പിക്കാനായി അവര്‍ നിയമിച്ച ക്രിസ്റ്റഫറാണ് ഈ സിനിമയിലെ നായകൻ പള്ളിച്ചട്ടന്പി.
ടൊവിനോയ്ക്കൊപ്പം ഒരു സിനിമ എന്നതു തുടക്കത്തിലേയുള്ള സ്വപ്നമല്ലേ..?

ടൊവിനോ, പൃഥ്വിരാജ് അല്ലെങ്കില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നതിലുപരി ഈ കഥയ്ക്ക് അനുയോജ്യനായ ഒരാള്‍ക്കൊപ്പം വര്‍ക്ക് ചെയ്യണം എന്നു മാത്രമാണ് ആലോചിച്ചത്.
2018ല്‍ എസ്. സുരേഷ്ബാബു ഈ കഥ പറഞ്ഞപ്പോള്‍ തന്നെ ടോവിനോയെ കണ്ടതാണ്. വൺലൈൻതന്നെ രസകരമായിരുന്നു. ആ സമയത്ത് അനൗണ്‍സ് ചെയ്ത പ്രോജക്ടാണു പള്ളിച്ചട്ടമ്പി.
എഴുത്തുകാരനും നായകനും സംവിധായകനുമൊക്കെ ഇതിനിടെ പല സിനിമകള്‍ ചെയ്തു. എങ്കിലും ഇതുപേക്ഷിക്കാതെ ഞങ്ങള്‍ കാത്തിരുന്നു. ഏറെ കഠിനാധ്വാനിയാണു ടൊവിനോ. ടൊവിനോയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി പള്ളിച്ചട്ടന്പി. അതിലേക്കുള്ള പരിശ്രമം ഞങ്ങള്‍ രണ്ടുപേരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
പൃഥ്വിരാജും ടൊവിനോയും...ഇരുവരും കംഫർട്ട് സോണിലുള്ള നടന്മാരാണോ..?

ഉറപ്പായും. പക്ഷേ, എനിക്കു രണ്ടും രണ്ടാണ്. ടൊവിനോയും ഞാനും ഏറെക്കുറെ സമപ്രായക്കാരായതുകൊണ്ടാവാം ഡിജോ, ടോവി എന്നൊക്കെ വിളിക്കാവുന്നരീതിയില് സഹോദരതുല്യമായ ബന്ധമാണ്. നേരേമറിച്ച് രാജു ഏറെക്കുറേ ഒരു മെന്ററാണ്. ഇത്രയും നാളത്തെ അനുഭവസമ്പത്തുള്ള ആളെന്നനിലയില്‍ മലയാളസിനിമയില്‍ അത്തരത്തിലൊരു സ്ഥാനമുള്ളയാളാണ്.
എങ്കിലും ഇരുവരുടെയും വര്‍ക്കിംഗ് സ്റ്റൈല്‍ ഏറെക്കുറെ ഒരുപോലെയാണ്. ഇരുവരും ഏറെ പ്രഫഷണലാണ്. പക്ഷേ, വ്യക്തിബന്ധത്തില്‍ രാജുവുമായും ഞാന്‍ വളരെ അടുപ്പത്തിലാണ്. എന്റെ വീട്ടിലേക്കു കടന്നുവരുന്ന ഒരനുജനെയോ ചേട്ടനെയോ പോലെയാണ് എനിക്കു ടൊവിയെങ്കില് വീട്ടിലേക്കു കടന്നുവരണമെന്നു ഞാന്‍ ആഗ്രഹിക്കുന്ന വലിയ ഒരതിഥി, ഒപ്പം ഒരു ചേട്ടനെപ്പോലെയും...അതാണു പൃഥ്വി.
ഇതിൽ ചരിത്രത്തെ എത്രത്തോളം ഫിക്ഷണലൈസ് ചെയ്തിട്ടുണ്ട്..?
ചരിത്രത്തിന്റെ ചെറിയൊരംശം നമ്മള് എടുത്തിട്ടുണ്ട് എന്നല്ലാതെ ബാക്കിയെല്ലാം ഫിക്ഷണലൈസ്ഡ് കഥയാണ്. നൂറു ശതമാനം സിനിമാറ്റിക് അനുഭവം കിട്ടുന്നതിനുവേണ്ടി സുരേഷേട്ടനും ഞാനും ചേര്‍ന്ന് വാണിജ്യചേരുവകളോടെയാണ് ഈ സിനിമ ചെയ്തത്.
സൗഹൃദത്തിന്റെ പേരില്‍ കൈകൊടുത്തതാവില്ലല്ലോ ടൊവിനോ..?
ടൊവിനോയ്ക്കും ഇതില്‍ എന്തോ ഉണ്ട് എന്നു തോന്നിയിട്ടുണ്ടാവും. അതിനെ കൃത്യമായി ക്യാപ്പിറ്റലൈസ് ചെയ്ത് കച്ചവട സാധ്യതയുള്ള സിനിമയാക്കാന്‍ കഴിവുള്ള സംവിധായകനാണു ഞാനെന്നും തോന്നിയിരിക്കാം. പക്ഷേ, ഒരു സാധാരണ സിനിമ ചെയ്യുന്നതുപോലെയല്ല പിരീഡ് സിനിമയുടെ വെല്ലുവിളികള്‍.
ഏതെങ്കിലുമൊരു കെട്ടിടത്തില്‍ നമ്മള് ഷൂട്ട് ചെയ്യുമ്പോള്‍ ഈ കാലഘട്ടത്തിലെ സിനിമയാണെങ്കില്‍ എന്തെങ്കിലും വിട്ടുപോയാലോ കുറവുണ്ടായാലോ പിന്നീടു വന്നു ചെയ്യാം. പിരീഡ് സിനിമയിൽ അതാവില്ലല്ലോ. ഈ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഒരു പരിധിക്കപ്പുറം ഇന്റലിജന്റ് പ്രേക്ഷകരും അത്തരം സിനിമകളുണ്ടാകുന്നതു മലയാളത്തില്‍ നിന്നാണെന്നു പറയാറുണ്ട്. അതിനാല്‍ ഇവിടെ ഒരു സിനിമ ചെയ്യുമ്പോള്‍ 100 മടങ്ങ് ശ്രദ്ധിക്കണം. സൂക്ഷ്മാംശങ്ങൾ വരെ ശ്രദ്ധിച്ചു. ആർട്ട് ഡയറക്ടർ ദിലീപ് നാഥ് തൊടുപുഴയിൽ ആ കാലഘട്ടത്തിനു ചേര്‍ന്ന ഗംഭീര സെറ്റുകളൊരുക്കി.
കയാദുവിനെ പരിഗണിച്ചത്..?

ഏറ്റവും അവസാനമാണ് കയാദുവിലേക്ക് എത്തിയത്. ഒരു പുതുമയ്ക്കുവേണ്ടി ആദ്യം മനസില്‍ കണ്ടതും കയാദുവിനെ തന്നെയായിരുന്നു. അതിനുശേഷമാണ് കയാദുവിന്റെ "ഡ്രാഗണ്‍' സിനിമ വന്നത്. അതിനുമുന്നേ തന്നെ ഞാന്‍ കഥ പറഞ്ഞിരുന്നു. ഈ സിനിമ ആവശ്യപ്പെടുന്ന ഒരു ലുക്കുണ്ട് കയാദുവിന്. ഇന്‍സ്റ്റഗ്രാം ഫോട്ടോ കണ്ടപ്പോല്‍ കഥാപാത്രവുമായി കണക്ഷൻ കിട്ടി.
പാന്‍ ഇന്ത്യന്‍ സിനിമയായി അവതരിപ്പിക്കുന്നത്..?
ഈ കാലഘട്ടത്തില്‍ എല്ലാ പ്രാദേശിക സിനിമകളും പാന്‍ ഇന്ത്യനാണ്. "കാന്താര' അവരുടെ നാട്ടില്‍ നടക്കുന്ന കഥയാണ്. സിനിമ ഇറങ്ങിയപ്പോള്‍ അതു മേക്കിംഗ് മികവില്‍ പാന്‍ ഇന്ത്യനായി. അതുപോലെ ഇതിന്റെ മേക്കിംഗും കഥാസന്ദര്‍ഭങ്ങളുമൊക്കെ പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലേക്ക് ഈ സിനിമയെ എത്തിക്കുന്നു.
പാട്ടുകൾ സവിശേഷമാകുന്നത്..?
കൈതപ്രം-ജേക്സ് ബിജോയ് ടീമിന്റേതാണ് "കാട്ടുചെമ്പകം പൂത്തോട്ടെ' എന്ന റൊമാന്റിക് പാട്ട്. കൈതപ്രം എന്ന ഇതിഹാസത്തിനൊപ്പം വര്‍ക്ക് ചെയ്യാനായതില്‍ സന്തോഷം. ടിറ്റോ പി. തങ്കച്ചന്-ജേക്സ് ടീമിന്റേതാണ് മാവീരന്. കഥാസന്ദര്‍ഭങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന പാട്ടുകൾ.
പുതിയ സിനിമകള്‍..?
"ജനഗണമന 2' എഴുത്തിലാണ് തിരക്കഥാകൃത്ത് ഷാരീസ് മുഹമ്മദ്. അതു തീര്‍ന്നാലുടന്‍ പ്രഖ്യാപനമുണ്ടാവും. മോഹന്‍ലാലുമൊത്തു ചെയ്യുന്ന സിനിമയുടെ കഥാചര്‍ച്ചകള്‍ തുടരുന്നു. പുതുമുഖങ്ങള്‍ക്കു പ്രാധാന്യമുള്ളത് ഉള്‍പ്പെടെ രണ്ടു മൂന്നു കഥകളുണ്ട്. അതില്‍ കൂടുതല്‍ ഇഷ്ടമായതാവും എന്റെ അടുത്ത സിനിമ.
Tags : dijo jose antony interview pallichattambi tovino