ഷഹദ്
പാര്‍വതി തിരുവോത്തും വിജയരാഘവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ഡ്രാമ ത്രില്ലര്‍ "പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' തിയറ്ററുകളില്‍. പ്രകാശന് പറക്കട്ടെ, അനുരാഗം എന്നീ സിനിമകള്‍ക്കുശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രം വേറിട്ട ഒരു പൊലിസ് സ്റ്റോറിയാണ്. പി.എസ്. സുബ്രഹ്മണ്യന് എന്ന പൊലിസ് ഉദ്യോഗസ്ഥനും വിജേഷ് തോട്ടിങ്ങലുമാണു രചന. ഷഹദ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു...
പതിവു ട്രാക്കില്‍ നിന്ന് ഇന്‍വെസ്റ്റിഗേഷനിലേക്ക്..?
എപ്പോഴും, ആവേശംകൊള്ളിക്കുന്ന കഥകളാണ് ഇഷ്ടം. വൈകാരികമായോ മറ്റേതെങ്കിലും തരത്തിലോ അതുമായി കണക്ടായി, സിനിമയാക്കണമെന്ന തോന്നലുണ്ടാവണം. പ്രകാശനില്‍ റിയലിസ്റ്റിക് വില്ലേജ് കഥ, അനുരാഗത്തില്‍ മെട്രോയിലെ കളര്‍ഫുള്‍ റോംകോം. ആളുകളുടെ മുന്‍ധാരണകള്‍ക്കപ്പുറം എല്ലാ ജോണറുകളിലുമുള്ള സിനിമകള്‍ ചെയ്യണം.
കഥയുടെ ആശയം കിട്ടിയത്..?
സുഹൃത്തും "ഹെവന്‍' സിനിമയുടെ കോ റൈറ്ററുമായ പി.എസ്. സുബ്രഹ്മണ്യന് പറഞ്ഞ കഥയില്‍ നിന്നാണു തുടക്കം. അതിലൊരു അടിപൊളി ഐറ്റം ഉണ്ടെന്നുതോന്നി. കഥാപാത്രങ്ങളൊക്കെ നമ്മുടെ ഇടയിലുള്ള, നമുക്ക് അറിയാവുന്ന ആളുകളെന്നു പ്രേക്ഷകരെ വിശ്വസിപ്പിക്കാനാവണം. ഞങ്ങള്‍ ആ സ്ക്രിപ്റ്റില്‍ ഒരുമിച്ചിരുന്ന് അഞ്ചാറു മാസം വര്‍ക്ക് ചെയ്തശേഷമാണു ഷൂട്ടിംഗിലേക്കു പോയത്. അതിനിടെ കഥയിലും കഥാപാത്രങ്ങളിലും കഥയുടെ ഗതിവിഗതികളിലുമൊക്കെ മാറ്റങ്ങളുണ്ടായി.

യഥാർഥ സംഭവമാണോ.?
എഴുത്തുകാരന്റെ ചിന്തയും ഭാവനയുമാണ്. എവിടെയൊക്കെയോ ഇങ്ങനെയൊക്കെ സംഭവിച്ചു എന്നൊക്കെ കേട്ടിട്ടുണ്ടാവണം. ആ സന്ദർഭം അനുഭവത്തില്‍ വന്നാല്‍ ഒരു പോലീസുകാരന് എന്തൊക്കെ ചിന്തിക്കും എന്ന രീതിയിലാണ് അദ്ദേഹം തിരക്കഥ രൂപപ്പെടുത്തിയത്.
കഥാപശ്ചാത്തലം..?
ഭര്‍ത്താവിന്റെ മരണശേഷം ആശ്രിത നിയമനത്തില്‍ പൊലിസ് ജോലി ലഭിക്കുന്ന ഒരു യുവതി. അവര്‍ തന്റെ കുടുംബജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടാകുന്ന ചില സംഭവവികാസങ്ങളാണു പറയുന്നത്. വളരെ സ്വാഭാവികമായി പോകുന്ന സിനിമയുടെ കഥാഗതിയെ അവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ മാറ്റിമറിക്കുകയാണ്. അവിടെ അവര്‍ പരിചയപ്പെടുന്ന കുറെ പൊലിസുകാര്‍, അവരുടെ ജീവിതം....ഇതൊക്കെ ബന്ധപ്പെടുത്തി മുന്നോട്ടുപോകുന്ന കഥാഗതി. കോട്ടയം, നാട്ടകമാണു കഥാപശ്ചാത്തലം.
ടൈറ്റിലിനു പിന്നിൽ.?
സ്ക്രിപ്റ്റ് കിട്ടുമ്പോള്‍ ഇതായിരുന്നില്ല ടൈറ്റില്‍. ഒരു സുഹൃത്തുമായുള്ള സംസാരത്തിനിടെ പ്രഥമദൃഷ്്ട്യാ കുറ്റക്കാര്‍ എന്നു കേട്ടപ്പോള്‍ കോടതിയിലും മറ്റുമൊക്കെ നമ്മള് പലപ്പോഴും ഉപയോഗിക്കുന്ന, പരിചിത വാക്കുകളെന്നു തോന്നി. ഈ കഥയുമായും ആ പേരിനു ബന്ധമുണ്ട്.
പാര്‍വതിയിലേക്ക്..?

ഈ കഥ കേട്ടപ്പോള്‍ ആദ്യം പാര്‍വതിയും വിജയരാഘവനുമായിരുന്നു മനസില്‍. പെര്‍ഫോമന്‍സ് പ്രധാനമാണ് ഈ സിനിമ. നല്ല അഭിനയ മുഹൂര്‍ത്തങ്ങളുമുണ്ട്. ഇതിലെ സംഭവങ്ങള്‍ വിശ്വസനീയമാക്കണം. അത്രയും കാലിബര്‍ ഉള്ള നടിനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും ഒപ്പമുണ്ടാവണമെന്ന് നിര്‍ബന്ധമായിരുന്നു. പാര്‍വതിയെ സമീപിച്ചപ്പോള്‍ അവര്‍ ഒരു ഹിന്ദി പടം ചെയ്യുകയായിരുന്നു. പാര്‍വതി തന്നെ വേണം എന്നുള്ളതുകൊണ്ട് കാത്തിരിക്കാന്‍ തീരുമാനിച്ചു. അലീന അബ്രഹാം, അതാണു കഥാപാത്രം. കോണ്‍സ്റ്റബിളാണ്. മുമ്പ് ഒരു തെലുങ്ക് സീരീസില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ വേഷം ചെയ്തിട്ടുണ്ടെങ്കിലും പാര്‍വതിയുടെ ആദ്യ പോലീസ് കഥാപാത്രമാണിത്. സംവിധായകന് എന്താണോ വേണ്ടത് അതു തരാന്‍ കഷ്ടപ്പെടുന്ന, സംവിധായകനു തൃപ്തിയാകുംവരെ തന്റെ പെര്‍ഫോമന്‍സിനു പ്രാധാന്യം കൊടുത്ത് സിനിമയ്ക്കുവേണ്ടി നില്ക്കുന്ന അഭിനേത്രിയാണു പാര്‍വതി. കഴിഞ്ഞ 10-20 വര്‍ഷത്തിനിടയില്‍ വന്ന അഭിനേത്രികളില്‍ എടുത്തുപറയാനാകുന്ന ഒരു പേര് ചോദിച്ചാല്‍ അതിലൊരാളായി പാര്വതിയുണ്ടാവും. അഭിനയംകൊണ്ട് പാര്‍വതി നമ്മളെ വിസ്മയിപ്പിച്ചു.
സ്ത്രീ കേന്ദ്രീകൃത കഥയാണോ..?
അങ്ങനെ പറയാനാവില്ല. ഇതില്‍ ഓരോ കഥാപാത്രത്തിനും ഓരോ ആംഗിളും ഓരോ കഥയുമുണ്ട്. ഇതു പാര്‍വതിയുടേതു മാത്രമായൊരു സിനിമ എന്ന രീതിയിലല്ല. എല്ലാവര്ക്കും അവരുടേതായ ഇടം കൊടുത്താണ് തിരക്കഥയൊരുക്കിയത്.
കാസ്റ്റിംഗില്‍ ശ്രദ്ധിച്ചത്..?
ഈ കഥ പറയാനും ഈ കഥാപാത്രങ്ങളെ ചുമക്കാനും കഴിയുന്നവരെത്തന്നെ കണ്ടെത്തി. വിജയരാഘവന്, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, സിദ്ധാര്‍ഥ് ഭരതന്, അസീസ് നെടുമങ്ങാട്, വിനയ്ഫോര്‍ട്ട് തുടങ്ങിയവരും വിവിധ വേഷങ്ങളില്‍. ഇവരെല്ലാമെത്തുന്നത് ഓരോ മാനസിക സംഘര്‍ഷങ്ങളില്‍നിന്നാണ്. അവരുടെ കുടുംബവും ജീവിതവുമൊക്കെ ബന്ധിപ്പിച്ചാണ് കഥാസഞ്ചാരം. പതിവു കാക്കിപ്പടമല്ല. ഒരു കിഡ്നാപ്പോ മര്‍ഡറോ തെളിയുന്നു എന്ന മട്ടിലുള്ള കഥയല്ല.
സീരിയസായി മാത്യു തോമസ്..?
ശ്രീനാഥ് ഈയപ്പന് എന്ന പൊലിസ് ഡ്രൈവര്‍ വേഷം. ഈ കഥാപാത്രം ചെയ്യാന്‍ മാത്യുവിനു കുറച്ചു മടിയൊക്കെ ഉണ്ടായിരുന്നു. പ്ലസ് ടുവിനുശേഷം പിഎസ്സി പാസായി ജോലിയിലെത്തുന്ന പൊലിസുകാര്‍ നമ്മുടെ സ്റ്റേഷനുകളിലുണ്ടെന്നു ഫോട്ടോ കാണിച്ചും നേരിട്ടും മാത്യുവിനെ ബോധ്യപ്പെടുത്തി. അക്കാര്യത്തില്‍ തിരക്കഥാകൃത്തിന്റെ പൊലിസ് പരി
ചയവും സഹായകമായി.
പൊലിസ് സ്റ്റോറിയിലെ ചലഞ്ച്..?
മുന്‍ സിനിമകള്‍ ചെയ്തപ്പോള്‍ ഒന്നും പഠിക്കാന്‍ എങ്ങും പോകേണ്ടിവന്നില്ല. ഈ സിനിമയിലേക്ക് എത്തുന്പോള്‍ ഒരു കേസിനു വേണ്ടിപ്പോലും പൊലിസ് സ്റ്റേഷനില്‍ കേറാത്ത ആളായിരുന്നു ഞാന്‍. സുബ്രഹ്മണ്യന് സാര്‍ ഒപ്പമുണ്ടായിരുന്നതിനാൽ പല പൊലിസ് സ്റ്റേഷനുകളിലും പോകാനും പൊലിസിംഗ് അടുത്തറിയാനും അവസരമുണ്ടായി.
ടെക്നിക്കല്‍ ടീമിൽ..?
ഛായാഗ്രഹണം റോബി വർഗീസ് രാജ്.‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നപ്പോള്‍ അദ്ദേഹവുമായി അടുപ്പമായി. ഈ പടത്തിനു ഗ്രേറ്റ് വിഷ്വല്‍സ് വേണമെന്ന് എനിക്കു നിര്‍ബന്ധമായിരുന്നു. കടലാസില്‍ വായിക്കുന്നതിന്റെ പേസിംഗ് കൃത്യമായി സിനിമയില്‍ വരണമെങ്കില്‍ എനിക്ക് അനായാസം കാര്യങ്ങള്‍ പറയാനും വിശ്വസിക്കാനുമാകുന്ന ഒരു എഡിറ്റര്‍ വേണമെന്നു തോന്നി. അങ്ങനെ ചമന്‍ ചാക്കോയിലെത്തി. ത്രില്ലര്‍ ചേരുവകള്‍ ചോരാതെയും വൈകാരികമായി കൈവിട്ടു പോകാതെയും വേറിട്ട സംഗീതമൊരുക്കാന്‍ മുജീബ് മജീദിനെയും ഒപ്പംകൂട്ടി. അതൊക്കെയും സിനിമയുടെ ക്വാളിറ്റിക്കു മുതല്‍ക്കൂട്ടായി. കുടുംബ പ്രേക്ഷകരുൾപ്പെടെ ഏതു പ്രായത്തിലുമുള്ളവരെയും ഈ സിനിമ രസിപ്പിക്കും.
Tags : Director Shahad Interview Pradhama Drishtya Kuttakkar'