മൃണാൾ ഠാക്കൂർ.
ഡീപ്പ് ഫേക്ക് വീഡിയോ സൃഷ്ടിക്കുന്നവരോടു രൂക്ഷമായി പ്രതികരിച്ച് ബി ടൗൺ താരം മൃണാൾ ഠാക്കുർ. സാങ്കേതികവിദ്യയുടെ വളർച്ച സിനിമയ്ക്കും കലാകാരന്മാർക്കും ഗുണകരമാകുന്പോൾതന്നെ ഭീഷണിയായും മാറുകയാണ്. അടുത്തകാലത്തായി ബോളിവുഡ് താരങ്ങളെയും ചലച്ചിത്രലോകത്തെ പ്രമുഖരെയും ഒരുപോലെ അസ്വസ്ഥരാക്കുന്ന നിരവധി എഐ നിർമിത വീഡിയോയും ചിത്രങ്ങളും പ്രചരിച്ചിരുന്നു.
നിർമിത ബുദ്ധിയുടെ സഹായത്തോടെ വ്യാജ വീഡിയോയും ചിത്രങ്ങളും നിർമിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് താരം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമാണ് താരം തന്റെ വിയോജിപ്പ് പരസ്യമാക്കിയത്. തന്റെ അനുവാദമില്ലാതെ നിർമിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് മൃണാൾ ഓർമിപ്പിച്ചു. നിലവിൽ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണെന്നും, ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ വലിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും താരം തുറന്നടിച്ചു.
മൃണാൾ ഠാക്കൂർ മാത്രമല്ല, അടുത്തകാലത്തായി രശ്മിക മന്ദാന, കത്രീന കൈഫ്, രൺവീർ സിംഗ്, ആലിയ ഭട്ട് തുടങ്ങിയ നിരവധി മുൻനിര താരങ്ങളും ഇത്തരം ഡിജിറ്റൽ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. മുൻപ് രശ്മികയുടെ വ്യാജ വീഡിയോ വലിയ വിവാദങ്ങൾക്ക് വഴിവച്ചപ്പോൾ, സിനിമ മേഖലയിലെ നിരവധി പ്രമുഖർ ഇതിനെതിരേ ശബ്ദമുയർത്തിയിരുന്നു. താരങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായും, തെറ്റായ വിവരങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള ആയുധമായും സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നത് താരങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.